പ്രൊഫ.പി.എ. വര്‍ഗീസ്
പ്രമുഖ ട്രെയിനര്‍ ഗ്രന്ഥകാരന്‍
Former Faculty of TKM Engg. College
2014ല്‍ ബ്രന്റ് ക്രൂഡിന് ബാരലിന് 106 ഡോളറുണ്ടായിരുന്നത് 2016ല്‍ വെറും 26 ഡോളറായി. ഇന്നത് 60 ഡോളര്‍ റേഞ്ചിലാണ്. ഈ രൂക്ഷ പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങളുടെ വരുമാനം കുറച്ചുവെന്ന് മാത്രമല്ല കണ്‍സ്ട്രക്ഷന്‍ ഉള്‍പ്പെടെയുള്ള നിരവധി മേഖലകളെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. അത് സൗദി
അറേബ്യയുടെ ബഡ്ജറ്റ് 16% കമ്മിയിലാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനും പുതിയവ വേണ്ടെന്നു വയ്ക്കാനും അവര്‍ നിര്‍ബന്ധിതരായി. സബ്‌സിഡികള്‍ നിര്‍ത്തല്‍ ചെയ്യാനോ കുറയ്ക്കാനോ തീരുമാനിച്ചു. നികുതി കൂട്ടാനും വിദേശ തൊഴിലാളികളെ ഒഴിവാക്കുകയോ കുറയ്ക്കുകയോ വേതനം താഴ്ത്തുകയോ ഒക്കെയാണ് അവരുടെ മുന്നിലുണ്ടായിരുന്ന പോം വഴികള്‍
സ്വദേശികള്‍ക്കു തൊഴില്‍ കൊടുക്കുക
എണ്ണ ശുദ്ധീകരണശാലകളും ബാങ്കുകളും ഷിപ്പിംഗ് കമ്പനികളും വിദേശിയരെ വലിയൊരളവില്‍ ഒഴിവാക്കിക്കഴിഞ്ഞു. കൂടുതല്‍ മേഖലകളില്‍ തദ്ദേശിയരെ നിയമഇക്കാനും തീരുമാനമായി. ഇതോടൊപ്പം നിശ്ഛിത തൊഴില്‍ മേഖലകളിലൊക്കെ സ്വദേശിവല്ക്കരണം നടപ്പാക്കാനും ഗള്‍ഫ് രാഷ്ട്രങ്ങള്‍ തുടങ്ങി. സൗദി അറേബ്യ കഴിഞ്ഞ വര്‍ഷം 69 തൊഴില്‍ മേഖലകളില്‍ സ്വദേശിവല്‍ക്കരണത്തിന് തുടക്കമിടുകയുണ്ടായി. വിവിധ മേഖലകളിലായി സ്വദേശികള്‍ക്ക് 20 ലക്ഷം തൊഴില്‍ നല്കുന്നതിനുള്ള ഒരു പുതിയ പദ്ധതിക്കും തുടക്കമിട്ടു. ചെറിയതരം സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ പോലും തിരികെ പോരേണ്ട സാഹചര്യമാണ്
എണ്ണ വില കുറഞ്ഞതിനാല്‍ സ്വദേശിപൗരന്‍മാര്‍ക്ക് നല്‍കികൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാനും ഗള്‍ഫ് രാഷട്രങ്ങള്‍ നിര്‍ബന്ധിതരായി. കൂടാതെ സ്വദേശികളായ പൗരന്‍മാര്‍ വിദേശ രാജ്യങ്ങളില്‍ പോയി വിദ്യാഭ്യാസം നേടി തിരിച്ചെത്തിയപ്പോള്‍ അവര്‍ക്ക് തൊഴില്‍ അത്യാവശ്യമായി തീരുകയും ചെയ്തു. ഉയരുന്ന തൊഴിലില്ലായ്മ നിരക്കാണ് സ്വദേശി വല്‍ക്കരണത്തിന് അടിസ്ഥാനം. ഗള്‍ഫ് രാജ്യങ്ങളിലെ ജനസംഖ്യയില്‍ ഉണ്ടായ വര്‍ദ്ധനയാണ് മറ്റൊരു വലിയ പ്രശ്‌നം. മാത്രമല്ല ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തൊഴിലുകളില്‍ മുന്‍ഗണന നല്‍കാന്‍ ചില കമ്പനികള്‍ ശ്രദ്ധിക്കുന്നു. അവരോടുള്ള സഹാനുഭൂതിക്ക് പുറമെ ചെലവും കുറവായതിനാല്‍ മലയാളികളെയും ഇന്ത്യാക്കാരെയും അപേക്ഷിച്ച് അവരെയൊക്കെ നിയമിക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്നു
പ്രവാസികള്‍ തിരിച്ചു വരുന്നു
കേരളത്തിന്റെ മുപ്പതുലക്ഷം യുവതീ യുവാക്കളാണ് ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്നത്. അവര്‍ ഓരോ വര്‍ഷവും ഒരു ലക്ഷം കോടി രൂപയാണ്(നമ്മുടെ ജി.ഡി.പി. യുടെ മൂന്നിലൊന്ന്) കേരളത്തിലേക്ക് അയക്കുന്നത്. സമ്പദ്ഘടനയെ ഒരു പരിധിവരെ ഇതാണ് പിടിച്ചു നിര്‍ത്തുന്നത്. മടങ്ങി വരുന്നവരെ ഉള്‍ക്കെള്ളാനുള്ള സാമ്പത്തികാടിത്തറ കൃഷിയോ വ്യവസായോല്‍പ്പാദനമോനമുക്കില്ലല്ലോ. തൊഴില്‍ സാധ്യതകള്‍ ഇല്ലാത്ത ഇവിടേയ്ക്കാണ് ഇത്രയേറെ ഗള്‍ഫുകാര്‍ മടങ്ങിയെത്തുന്നത്. പ്രവാസികളാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ അടിമുടി മാറ്റിയെടുത്തത്. ഒരു കാര്‍ഷിക പ്രദേശമായിരുന്ന കേരളം ഗള്‍ഫ് പണംകൊണ്ട് നഗരജീവിതത്തിലേക്ക് മാറി. കോണ്‍ക്രീറ്റ് സൗധങ്ങള്‍ പൊങ്ങ്വന്നു. നഗരങ്ങള്‍ മഹാനഗരങ്ങളായി. ജീവിതത്തിന് കൃത്യമായ കാഴ്ചപ്പാടുകളൊന്നും ഗള്‍ഫ്കാരനുണ്ടായിരുന്നില്ല. അങ്ങനെ തിരികെ വരുന്നവര്‍ ഒന്നുമില്ലാത്തവരെപ്പോലെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാകുന്നു
ലക്ഷക്കണക്കിന് കേരളീയരാണ് കേരളത്തിലേക്ക് മടങ്ങുന്നത് ഗള്‍ഫ് മേഖലയിലെ പ്രവാസി മലയാളികളുടെ എണ്ണം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ മുപ്പതുലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ചുരുങ്ങുമെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന. കച്ചവടസ്ഥാപനങ്ങളെയും നിര്‍മ്മാണമേഖലയെയും ഇത് പൊതുവില്‍ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. കേരളത്തില്‍ സ്വര്‍ണ്ണം വാങ്ങല്‍ കുറഞ്ഞു. ഭൂമി ഇടപാടുകള്‍ താഴേക്കു നീങ്ങി. ഫഌറ്റുകള്‍ വാങ്ങാന്‍ ആളില്ലാതായി. പണം വരവ് കുറഞ്ഞതോടെ സംസ്ഥാനത്തിന്റെ സമസ്ഥ മേഖലയിലും അത് പ്രതിഫലിച്ചിട്ടുണ്ട്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കാന്‍ പോന്നതാണ് ഗള്‍ഫ് പ്രതിസന്ധി
ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ വന്‍തോതില്‍ തിരിച്ച് നാട്ടിലേക്കൊഴുകുമ്പോള്‍ സംസ്ഥാനത്തെ സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ അത് വന്‍ പ്രത്യാഘാതം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്ന മയാളികളെ പരിരക്ഷിക്കാന്‍ പദ്ധതികളുണ്ടല്ലോ എന്ന് ചിന്തിക്കുന്നവരുണ്ടാകും പക്ഷേ അവ ആവശ്യക്കാര്‍ക്ക് ആവശ്യ നേരത്ത് ഉപകാരപ്പെടിന്നില്ലെന്നാണ് വാസ്തവം. കടമ്പകള്‍ കടന്ന് സംരംഭം തുടങ്ങുമ്പോള്‍ തന്നെ മിക്കപ്പോഴും അയാളുടെ ആജീവനാന്ത സമ്പാദ്യം തീര്‍ന്നുകാണും. പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിവരാനുള്ള സാഹചര്യമുണ്ടായാല്‍ കേരളത്തിന് എന്ത് ചെയ്യാനാകും എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. മുന്‍കാലങ്ങളില്‍ പ്രവാസികള്‍ മടങ്ങിയെത്തിയപ്പോള്‍ അവരെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്നെങ്കിലും അവയൊന്നും തന്നെ ഫലപ്രദമായിരുന്നില്ല. പ്രവാസിക്ഷേമ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുള്ള പെന്‍ഷനു പുറമേ അപകടമരണം, ചികിത്‌സ തുടങ്ങിയവയ്ക്കുള്ള സഹായവും ഒഴികെ കാര്യമായ പുനരധിവാസ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ ഇനിയും രൂപം കൊടുക്കേണ്ടിയിരിക്കുന്നു.
കേരളം അന്യ സംസ്ഥാനക്കാര്‍ക്കു ഗള്‍ഫാണ്
കേരളത്തില്‍ ഇപ്പോഴും വൈദഗ്ധ്യമുള്ള ജീവനക്കാരുടെ ലഭ്യത ധാരാളമായുണ്ട്. ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്കില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ പഌബിംഗ്, കാര്‍പ്പെന്ററി, കോണ്‍ക്രീറ്റ്, മെക്കാട്ടുപണി, തെങ്ങുകയറ്റം എന്തിനു കടകളില്‍ നില്‍ക്കാന്‍ വരെ നാട്ടാരെ കിട്ടാനില്ല അനവധി സേവന മേഖലകളില്‍ പ്രവാസികള്‍ വിലസുകയാണ്. 400900 (ഓവര്‍ ടൈം വേറെ) രൂപയാണ് ദിവസക്കൂലി. മേസ്തിരിമാരും തൊഴിലാളികളെ സപ്‌ളൈ ചെയ്യുന്നവരും വലിയ രീതിയിലുള്ള പണമുണ്ടാക്കുന്നവരാണ്. പല അന്യ സംസ്ഥാനത്തൊഴിലാളികളും ഇപ്പോള്‍ വിമാനത്തിലാണ് നാട്ടില്‍ പോയി വരുന്നത്.
40 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികള്‍
തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനപ്രകാരം കേരളത്തില്‍ 25 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇത് മൂന്ന് വര്‍ഷം മുമ്പള്ള കണക്കാണ്. ഇപ്പോള്‍ കേരളത്തില്‍ ഏതാണ്ട് നാല്പ്പത് ലക്ഷം പേരുണ്ടാകും എന്നാണ് സൂചന. ചിലപ്പോള്‍ അതിലും കൂടുതലാകാനും സാധ്യതയുണ്ട്. പൊലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ച കണക്ക് പ്രകാരം കേരളത്തില്‍ ആകെയുള്ളത് 1,56,048 അന്യ സംസ്ഥാന തൊഴിലാളികളാണ്. ഇത് പൊലീസില്‍ രേഖകള്‍ ഹാജരാക്കിയിട്ടുള്ളവരുടെ കണക്കാണ്. അധികമാരും അങ്ങനെ ചെയ്യാറില്ലെന്നതാണ് സത്യം
ബംഗാളികളും ബീഹാറികളും അസംകാരും യു.പി. ക്കാരുമൊക്കെയുണ്ട് ഇക്കൂട്ടത്തില്‍ തമിഴന്‍മാരായിരുന്നു പണ്ട് കൂടുതല്‍ തമിഴ്‌നാട്ടിലെ വേതന നിരക്കു മെച്ചപ്പെട്ടതു കൊണ്ടു ഇന്നവരുടെ ഇങ്ങോട്ടുള്ള ഒഴുക്കു കുറഞ്ഞിരിക്കുകയാണ്. എറണാകുളം ജില്ലയില്‍ മാത്രം എട്ട് ലക്ഷം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പെരുമ്പാവൂര്‍ ആണ് ഇവരുടെ പ്രധാന കേന്ദ്രം. പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ നാല് ലക്ഷം വീതം അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടത്രേ. ഓരോ ആഴ്ചയിലും ശരാശരി ആയിരത്തി അഞ്ഞൂറോളം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ എത്തുന്നുണ്ടത്രേ. ഒരു വിഭാഗം തിരിച്ച് പോകുന്നും ഉണ്ട്. കേരളത്തില്‍ എത്തുന്നവരെക്കുറിച്ച് പൊലീസിനോ ഭരണകൂടത്തിനോ വ്യക്തമായ വിവരം ഇല്ല. ഇങ്ങനെ എത്തുന്നവരില്‍ ബംഗഌദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരും ഉണ്ട്. എന്നതാണ് സത്യം. കൊടും ക്രിമിനലുകള്‍ പോലും ഉണ്ടാകാം
അന്യ സംസ്ഥാനക്കാര്‍ എല്ലായിടത്തും സജീവം
കെട്ടിടനിര്‍മ്മാണ ജോലികളില്‍ നിന്നും മാറി അന്യ സംസ്ഥാന തൊഴിലാളികള്‍ മലയാളികളുടെ കൃഷിയിടങ്ങളിലും സജീവമാകുന്നു. വിളവെടുക്കാനും കറ്റ മെതിക്കാനും അന്യ സംസ്ഥാനക്കാര്‍ സജീവമാണ്. നാട്ടാരെ കിട്ടാതായതോടെയാണ് കൃഷിയിടങ്ങളിലും മലയാളി കര്‍ഷകര്‍ ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കേണ്ട അവസ്ഥയിലെത്തിയത്.
കേരളത്തില്‍ മാത്രം മറുനാടന്‍ തൊഴിലാളികള്‍ 40 ലക്ഷം വരും. പുറത്തേക്കാഴുകുന്നത് 25,00026,000 കോടി രൂപയാണ്. ഹോട്ടലുകള്‍, പാറമടകള്‍, ഊളകള്‍, മീന്‍ പിടുത്തം, കശുവണ്ടി നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെല്ലാം ഇതരസംസ്ഥാനക്കാരുടെ ആധിപത്യമുണ്ട്. അന്യസംസ്ഥാനതൊഴിലാളികള്‍ വഴി കേരളത്തില്‍ കഞ്ചാവും കറുപ്പും ഉള്‍പ്പെടെയുള്ള മയക്കു മരുന്നുകള്‍ എത്തുന്നുണ്ട്. കേരളത്തില്‍ അന്യ സംസ്ഥാന പാന്‍കച്ചവടക്കാര്‍ വില്‍ക്കുന്നത് സംസ്ഥാനത്ത് നിരോധിച്ച കറുപ്പ് കലര്‍ത്തിയ പുകയില ഉല്‍പ്പന്നങ്ങളാണ്. സംസ്ഥാനത്ത് ഭിക്ഷാടകരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. അന്യ സംസ്ഥാനക്കാരാണ് കേരളത്തില്‍ ഭിക്ഷാടനം നടത്തുന്നവരില്‍ അധികവും. കേരളത്തില്‍ കല്യാണം കഴിച്ച് വീടുവച്ച് നാട്ടുകാരുമായി മാറിയേക്കാമെന്നതാണ് നമ്മുടെ ഇന്നത്തെ പ്രധാനപ്പെട്ട സാമൂഹിക അസ്തിത്വപ്രശനം.
ഗള്‍ഫ് നാട്ടില്‍ തൊഴില്‍ നഷ്ടപ്പെട്ട് മലയാളികള്‍ ഇവിടെ അലഞ്ഞു തിരിയുമ്പോഴാണ് ഇവിടെ 40 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികള്‍ കൊള്ളാവുന്ന വേതനം വാങ്ങി വിവിധ മേഖലകളില്‍ കൂലിപ്പണി മുതല്‍ മാര്‍ക്കറ്റിംഗ് ജോലികളില്‍ വരെ മുഴുകിയിരിക്കുന്നത്. ഒരു ക്ഷീരകര്‍ഷക സംഘം പശു കറവക്കാര്‍ക്ക് പ്രതിമാസം 35,00040,000 രൂപ വേതനത്തില്‍ നിയമനം നല്‍കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയും അടുത്തിടെ കേരളത്തിലെ പത്രങ്ങളില്‍ വന്നു. അതും ബംഗാളികള്‍ കൈയ്യടുക്കുമായിരിക്കും
മാന്യതയില്ലാത്ത പണിയെന്ന് പറഞ്ഞ് പുച്ഛിച്ച് തള്ളിയ ജോലികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് കനത്ത വേതനമാണ്. എന്നിട്ടും ആളെ കിട്ടുന്നില്ല. റൈസ് മില്‍, ക്രഷര്‍, പ്‌ളൈവുഡ്, ഫര്‍ണിച്ചര്‍ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെല്ലാം അന്യസംസ്ഥാന തൊഴിലാളികള്‍ തന്നെ. കാര്‍ഷികമേഖലയാണ് തൊഴിലാളിക്ഷാമം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത്. ജാര്‍ഖണ്ഡില്‍ നിന്നും ബീഹാറില്‍ നിന്നുമൊക്കെയുള്ള തൊഴിലാളികള്‍ ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നതെന്ന് പഌന്റ്റേഷന്‍ ഉടമകള്‍ പറയുന്നു. തോട്ടം മേഖലയിലും ഇതാണ് സ്ഥാരി. അന്യസംസ്ഥാന തൊഴിലാളികള്‍ 700 രൂപവരെ പ്രതിദിന വേതനം വാങ്ങുന്നുണ്ട്. റബര്‍, കശുവണ്ടി, തെങ്ങ്, കവുങ്ങ്, തിടങ്ങി എല്ലാ കൃഷികളെയും തൊഴിലാളിക്ഷാമം കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്. റബര്‍ ടാപ്പിംഗിന് ആളെ കിട്ടാത്തതിനാല്‍ വെട്ടാതെ കിടക്കുന്ന തോട്ടങ്ങള്‍ നിരവധിയാണ്. ചെറുകിട ഇടത്തരം ഹോട്ടലുകളില്‍ ജോലിക്കു ആളെ കിട്ടാനില്ല. ഇന്ന് മിക്ക ഹോട്ടലുകളിലും അന്യ സംസ്ഥാന തൊഴിലാളികളാണ് പാത്രം കഴുകല്‍ പോലുള്ള ജോലികളില്‍ ഒരൊറ്റ മലയാളിയെയും ഇന്ന് കാണാനാവില്ല. ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുന്നുണ്ടെങ്കിലും ഭവ്യതയോടെ സ്വന്തം നാട്ടില്‍ നില്‍ക്കാന്‍ മലയാളി യുവാക്കള്‍ക്ക് മടിയാണ്. നിര്‍മ്മാണമേഖലയാണ് കേരളത്തില്‍, കാര്‍ഷികവൃത്തി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുന്നത്. പത്തുലക്ഷത്തിലേറെ വ്യാപാരസ്ഥാപനങ്ങളുണ്ട് കേരളത്തില്‍. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഒഴിച്ചുള്ള സ്ഥാപനങ്ങളിലേക്കും തൊഴിലാളികളെ കിട്ടാന്‍ ഏറെ പാടുപെടേണ്ടി വരുന്നു
മലയാളിക്ക് മിഥ്യാഭിമാന ബോധമാണ്
ഓഫീസില്‍, എയര്‍ കണ്ടീഷനില്‍ ഇരുന്നുള്ള പണിയുടെ മാന്യതയിലാണ് ഏവരുടെയും കണ്ണ്. പ്രതിദിനം 800 രൂപക്ക് മുകളില്‍ കിട്ടുന്ന ടൈല്‍സ് വിരിക്കുന്ന പണിക്ക് പോകാന്‍ മടിക്കുന്നവര്‍ പ്രതിദിനം 200 രൂപ തികച്ചു കിട്ടാത്ത ഓഫീസ് ജോലിക്ക് പോകും. അതുപോലെ തന്നെ പ്രതിമാസം 30,000 രൂപക്കു മുകളില്‍ വരുമാനമുണ്ടക്കുന്ന അസംഘടിത മേഖലയിലെ യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ തേടിയാല്‍ പോലും ലഭിക്കാന്‍ പ്രയാസമാണ്
കാരണം അവരുടെ ജോലിക്ക് 'മാന്യത' കുറവാണല്ലോ. കൈത്തറി, കരകൗശല, കാര്‍ഷിക, മേഖലകളില്‍ ജോലി ചെയ്തിരുന്നവര്‍ അടുത്ത തലമുറയെ ആ തൊഴിലില്‍ നിന്ന് പരമാവധി അകറ്റി നിര്‍ത്താനാണ് നോക്കിയത്. ഇതോടെ സാധാരണ തൊഴില്‍ ചെയ്യുന്നത് നാണക്കേടായും ഇവര്‍ക്ക് തോന്നി
നമ്മുടെ സാമ്പത്തിക അടിത്തറ തകരും
സൂചനകള്‍ പരിഗണിക്കുകയാണെങ്കില്‍ ഇനി അധികകാലം കേരളത്തില്‍ അന്യ സംസ്ഥാന തൊഴിലാളികളെ കിട്ടില്ല. രാജ്യം അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ബീഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വേതനം വര്‍ദ്ധിക്കുന്നു. കേരളത്തിലേക്കുള്ള അന്യ സംസ്ഥാന തൊഴിലാളികളുടെ ഒഴുക്കും നിലയ്ക്കും. ഇപ്പോള്‍ത്തന്നെ തമിഴ്‌നാട്ടില്‍ കേരളത്തിന് സമാനമായ വേതനം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഒരു കാലത്ത് കേരളത്തിലെ തൊഴിലിടങ്ങളില്‍ ധാരാളമുണ്ടായിരുന്ന തമിഴരെ ഇപ്പോള്‍ കാണാനേയില്ല. അന്യസംസ്ഥാന തൊഴിലാളികള്‍ പിന്‍വാങ്ങുന്നതോടെ മലയാളികള്‍ മേലനങ്ങി പണിയെടുക്കാന്‍ നിര്‍ബന്ധിതരാകും. കേരളത്തില്‍ കൂലി ആയിരം രൂപ കടക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഉല്‍പ്പാദന ചെലവ് കൂടുകയും വിലക്കയറ്റം ഉണ്ടാകുകയും ചെയ്യും. ഇത് സാമ്പത്തിക മേഖലയെ വലിയ തകര്‍ച്ചയിലേക്കാവും നയിക്കുക. ഇനി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാവും കേരളത്തിലേക്ക് തൊഴിലിനായി ആളെ എത്തിക്കുകയെന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല.
അതെന്തായാലും ഗള്‍ഫുകാര്‍ മടങ്ങുന്നതോടെ നമ്മുടെ പ്രധാനപ്പെട്ട ഒരു സാമ്പത്തിക സ്രോതസിനു മങ്ങലേല്‍ക്കും. മലയാളി ഉള്ള തൊഴില്‍ ചെയ്യാന്‍ മടിക്കുന്നിടത്തോളം കാലം നാട്ടില്‍ നിന്നുള്ള പണത്തിന്റെ പുറത്തേക്കുള്ള ഒഴുക്കു കൂടാനാണ് സാധ്യത. ഇതെല്ലാം നമ്മുടെ സാമ്പത്തികാടിത്തറക്കു തുരങ്കം വക്കും
Post your comments