Global block

bissplus@gmail.com

Global Menu

ഹിന്ദ്‌ലാബ്‌സില്‍ തൈറോയിഡ് ക്ലിനിക്

തിരുവനന്തപുരം: മെഡിക്കല്‍ കോളെജിന് സമീപം പ്രവര്‍ത്തിക്കുന്ന ഹിന്ദ്‌ലാബ്‌സ് സ്‌പെഷ്യാലിറ്റി ക്ലിനിക് ആന്‍ഡ് ഡയഗ്നോസ്റ്റിക് സെന്ററില്‍ തൈറോയിഡ് ക്ലിനിക് ആരംഭിക്കുന്നു. തൈറോയിഡ് സംബന്ധമായ രോഗങ്ങള്‍ക്ക് പരിശോധനയും ചികിത്സയും മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനാണ് ക്ലിനിക്ക്. ആദ്യ ക്ലിനിക്കിന് ഫെബ്രുവരി 18 ശനിയാഴ്ച്ച തുടക്കമാകും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ (എച്ച്എല്‍എല്‍) സംരംഭമാണ് ഹിന്ദ്‌ലാബ്‌സ്. പ്രശസ്ത തൈറോയിഡ് ക്യാന്‍സര്‍ വിദഗ്ദന്‍ ഡോ. അരുണ്‍ ശശികുമാറിന്റെ നേതൃത്വത്തിലുള്ള ക്ലിനിക്കിന്റെ സേവനം എല്ലാ ശനിയാഴ്ച്ചകളിലും രാവിലെ 9.30 മുതല്‍ ലഭ്യമാകും.

വര്‍ദ്ധിച്ചുവരുന്ന അര്‍ബുദ രോഗങ്ങളില്‍ സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് തൈറോയിഡ് ക്യാന്‍സറെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഹിന്ദ്‌ലാബ്‌സ് തൈറോയിഡ് ക്ലിനിക്കില്‍ തൈറോയിഡ് ക്യാന്‍സറിന് കൂടാതെ ഹൈപ്പോതൈറോയിഡിസം, ഹൈപ്പര്‍തൈറോയിഡിസം, ഗോയിറ്റര്‍, അയഡിന്റെ കുറവുമൂലമുള്ള രോഗങ്ങള്‍ എന്നിവയ്ക്കും പരിശോധനയും ചികിത്സയും ലഭ്യമാണ്. ഇന്ത്യയില്‍ 4.2 കോടി ആളുകള്‍ തൈറോയിഡ് രോഗങ്ങള്‍മൂലം ക്ലേശിക്കുന്നുണ്ടെന്നാണ് കണക്ക്. 

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സ്ഥാപിച്ച നാഷണല്‍ ക്യാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം തിരുവനന്തപുരം, മുംബൈ, ഡല്‍ഹി, ദിബ്രുഗഡ്, ചണ്ഢീഗഡ്, ചെന്നൈ എന്നീ ആറ് കേന്ദ്രങ്ങളിലായി നടത്തിയ പഠനത്തില്‍, ആശുപത്രികളില്‍ രേഖപ്പെടുത്തിയ എല്ലാ ക്യാന്‍സര്‍ ബാധകളിലും തൈറോയിഡ് ക്യാന്‍സറിന്റെ സാന്നിധ്യം ഏറ്റവുമധികം കണ്ടുവരുന്നത് തിരുവനന്തപുരത്താണ് എന്നു കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്‌പ്പെട്ട പുരുഷന്‍മാരായ ക്യാന്‍സര്‍ രോഗികളില്‍ 1.99 ശതമാനവും സ്ത്രീകളില്‍ 5.71 ശതമാനവും തൈറോയിഡ് ക്യാന്‍സര്‍ രോഗികളാണെന്ന് പഠനം കണ്ടെത്തി. ഇത് ദേശീയ ശരാശരിയായ 0.1-0.2 ശതമാനത്തില്‍നിന്ന് വളരെയധികം ഉയര്‍ന്നതാണ്. 1984 മുതല്‍ 1993 വരെയുള്ള കാലഘട്ടത്തിലായി മൂന്നുലക്ഷം ക്യാന്‍സര്‍ രോഗികളിലാണ് പഠനം നടത്തിയത്.

 

Post your comments