ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ വൈദ്യുതിനയം കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം.കൂടുതൽ വൈദ്യുതി ഉപയോഗത്തിന് കുറഞ്ഞ നിരക്ക് ഏർപ്പെടുത്താനാണ് കേന്ദ്രം ഒരുങ്ങുന്നത്.
രാജ്യത്ത് ആവശ്യത്തിലധികം വൈദ്യുതി ലഭ്യമാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിർദേശം കേന്ദ്ര സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.
വൈദ്യുതി കൂടുതൽ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ കൊണ്ട് കുറഞ്ഞ താരിഫിൽ കൂടുതൽ വൈദ്യുതി ഉപയോഗിപ്പിക്കാനാണ് ലക്ഷ്യം. നിലവില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കൂടിയ നിരക്കാണ് ചുമത്തുന്നത്.
വ്യവസായ, വാണിജ്യമേഖലകളിൽ ഉള്ളവരുടെ വൈദ്യുതി നിരക്കും പുന:പരിശോധിക്കും. പുതിയ വൈദ്യുതിനയം നിലവിൽ വന്നാൽ സാധാരണ ഉപഭോക്താക്കൾക്ക് പുറമെ വാണിജ്യ, വ്യവസായ മേഖലകൾക്കും വൈദ്യുതി നിരക്കിൽ ഗണ്യമായ കുറവ് വരും. ഇതിനെ കുറിച്ച് കൂടുതലായി പഠിക്കാൻ പ്രത്യേക സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സമിതി ഈ മാസം അവസാനത്തോടെ കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും.
സെന്‍ട്രല്‍ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷന്‍ സെക്രട്ടറി, ഫിക്കി പ്രസിഡൻറ്, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ചെയര്‍മാന്‍, ബിഹാര്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വൈദ്യുതി സെക്രട്ടറിമാർ, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ പ്രിൻസിപ്പൽ എനർജി സെക്രട്ടറിമാർ എന്നിവരടങ്ങുന്നതാണ് സമിതി.
Post your comments