തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണത്തെ കറൻസി നിരോധം ബാധിക്കില്ലന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
എന്നാൽ സംസ്ഥാനവരുമാനം പകുതിയായി കുറയുമെന്നും ,സംസ്ഥാനത്തിന്റെ പൊതു വരുമാനത്തിൽ കാൽഭാഗമെങ്കിലും നഷ്ടമാകുമെന്നും മന്ത്രി പറഞ്ഞു.
ട്രഷറിയിൽ കോർ ബാങ്കിങ് ഏർപ്പെടുത്തിയതിനാൽ സർക്കാർ ജീവനക്കാരുടെ ബില്ലുകൾ പാസാക്കി അവരുടെ ട്രഷറി അക്കൗണ്ടുകളിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ മാറ്റാൻ കഴിയും. പക്ഷേ, കേന്ദ്രത്തിന്റെ നിയന്ത്രണം ഉള്ളതിനാൽ 24,000 രൂപയേ ജീവനക്കാർക്കു പിൻവലിക്കാൻ കഴിയൂ എന്ന പ്രശ്നം വരും.
എന്നാൽ അടുത്ത മാസാവസാനത്തോടെ ട്രഷറിയിൽ ധനം കുറയും. ഉത്സവസീസണിൽ കാലേകൂട്ടി നൽകാൻ ഉദ്ദേശിച്ചിരിക്കുന്ന ക്ഷേമപ്പെൻഷനുകളെ അതു ബാധിക്കും.പണം കൈയിൽ കിട്ടാനുള്ള ബുദ്ധിമുട്ടിനു പുറമെ ജനങ്ങൾ മുഖ്യമായും അഭിമുഖീകരിക്കുന്നത് 500ന്റെയും 1000ന്റെയും നോട്ടുകൾ ഇല്ലാതായതുമൂലമുള്ള ദൈനംദിന വ്യവഹാര പ്രശ്നങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേർത്തു .
ചെറുകിട ഉല്പാദനമേഖലയിൽ പൂർണ്ണസ്തംഭനമാണ് ഇപ്പോൾ . അധികം വൈകാതെ അത് പ്ലാന്റേഷൻ മേഖലയിലേക്കുകൂടി ബാധിക്കും. അവിടെ ശമ്പളം കൊടുക്കൽ ഇപ്പോൾത്തന്നെ പ്രതിസന്ധിയിലാണ്. രജിസ്റ്റ്രേഷൻ നിരക്കുകളിൽ കുറവുണ്ടായിട്ടുണ്ട്.
വിവിധ ഫീസുകൾ, കെ.എസ്.എഫ്.ഇ. ചിട്ടി അടവ് തുടങ്ങിയ ഇനങ്ങളിലും നല്ല കുറവുണ്ടാകും. നികുതി ഇനത്തിലും സർക്കാരിന് കടുത്ത പ്രതിസന്ധിയായിരിക്കും നേരിടേണ്ടിവരിക .സംസ്ഥാനത്തിന്റെ മൊത്തവരുമാനത്തിൽ 25 ശതമാനമെങ്കിലും കുറവുണ്ടാകും .
Post your comments