ന്യൂഡൽഹി : കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാത്തവർക്കെതിരെ സെപ്റ്റംബർ 30 ന് ശേഷം കടുത്ത നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു.
വിവിധ ഭാഗങ്ങളിൽ നിന്ന് ആദായ നികുതി വകുപ്പ് ശേഖരിച്ച വിവരങ്ങൾ പ്രകാരം കള്ളപ്പണക്കാരിൽ നിന്ന് പിഴ ഈടാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.അനുവദിച്ചിരിക്കുന്ന സമയ പരിധിക്കുള്ളിൽ കള്ളപ്പണത്തിന്റെ വിശദംശങ്ങൾ വെളിപ്പെടുത്തേണ്ടതാണെന്നും, സമയ പരിധിക്ക് ശേഷം യാതൊരു വിട്ടുവീഴ്‍ചയും കാണിക്കരുതെന്നും വകുപ്പിന് ഉന്നതാധികാരികളിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
എന്നാൽ സെപ്റ്റംബർ 30 -ന് മുൻപ് കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങൾ നൽകി നികുതി അടച്ചവരെ തുടർ നടപടിയിൽ നിന്ന് ഒഴിവാക്കുന്നതാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഏഴ് ലക്ഷത്തോളം നികുതിദായകർക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. കള്ളപ്പണത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയാൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാകാമെന്ന ആശയം കഴിഞ്ഞ ബജറ്റിലാണ് സർക്കാർ കൊണ്ടു വന്നത്.
മൊത്തം കള്ളപ്പണത്തിന്റെ 45 ശതമാനം നികുതിയായി നൽകിക്കൊണ്ട് തുടർ ശിക്ഷാ നടപടികളിൽ നിന്ന് ഒഴിവാകാം . ഇതിനായി സ്വമേധയാ കള്ളപ്പണത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തുവാനായി 2016 ജൂൺ മുതൽ സെപ്റ്റംബർ 30 വരെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതുവരെയുള്ള കാലയളവിൽ 1000 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം മാത്രമാണ് ആകെ വെളിപ്പെടുത്തിയിട്ടുള്ളത്.
Post your comments