തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യയിലൂടെ കേരളത്തിലെ റോഡുകൾ നവീകരിക്കാൻ സർക്കാർ ആലോചിക്കുന്നു .ദേശീയ ഹൈവേ അതോറിറ്റി, ഗ്രാമവികസന മന്ത്രാലയവും രാജ്യമൊട്ടാകെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തും പുതിയ രീതിയിലുള്ള റോഡുകൾ നിർമ്മിക്കാൻ സർക്കാർ ആലോചിക്കുന്നത്.
റബ്ബറൈസ്ഡ് മോഡിഫൈഡ് ബിറ്റുമിന്‍, കയര്‍ ഭൂവസ്ത്രം,പ്ലാസ്റ്റിക് മാലിന്യം,സിമന്റ് സ്റ്റെബിലൈസേഷന്‍ തുടങ്ങിയവ ഉൾപ്പെടുത്തിയ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ റോഡുകൾ നിർമ്മിക്കുക . ഇത് വളരെ ദീർഘകാലം നിലനിൽക്കുന്നതും പരിസ്ഥിതിക്ക് അനുയോജ്യമായ റോഡുകളായിരിക്കും.
അമ്പലപ്പുഴ - തിരുവല്ല റോഡുകളായിരിക്കും കേരളത്തിൽ ഇത്തരത്തിൽ നിർമ്മിക്കുന്ന ആദ്യറോഡുകൾ. അമ്പലപ്പുഴ - തിരുവല്ല റോഡുവികസനത്തിന് 62 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്, 22 കിലോമീറ്റർ ആണ് പുതിയ സാങ്കേതിക വിദ്യയിലൂടെ നിർമ്മിക്കുന്നത്.
ചിലവേറിയ നിർമ്മാണ രീതിയാണെങ്കിലും 7 -10 വർഷം വരെ റോഡുകൾക്ക് അറ്റകുറ്റപണികൾ വേണ്ടിവരില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. റബ്ബറൈസ്ഡ് മോഡിഫൈഡ് ബിറ്റുമിന്‍ ഉപയോഗിച്ചായിരിക്കും കേരളത്തിൽ റോഡുകൾ നിർമ്മിക്കുക.
കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡി'ന്റെ (കിഫ്ബി) സഹായത്തോടെ സംസ്ഥാനത്തെ 76 റോഡുകളാണ് ആദ്യഘട്ടം നവീകരിക്കുക,1300 കോടി രൂപയാണ് ഈ പദ്ധതിക്കായി വേണ്ടത് .
Post your comments