കൊച്ചി: പ്രമുഖ വ്യവസായ സ്ഥാപനമായ മുത്തൂറ്റ് ഗ്രൂപ്പ് ഇൻഫോപാർക്കിൽ 9.37 ഏക്കര്‍ സ്ഥലത്ത് ഐടിപാര്‍ക്ക് വികസിപ്പിക്കും. ഇന്‍ഫോപാര്‍ക്കിന്‍റെ രണ്ടാം ഘട്ടവികസനത്തിന്‍റെ ഭാഗമായാണ് ഇതുണ്ടാവുക.
മുഖ്യമന്ത്രിയും ഐടി മന്ത്രിയുമായ പിണായി വിജയന്‍റെ ഓഫീസില്‍ വച്ച് ഇന്‍ഫോപാര്‍ക്കിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ഋഷികേശ് നായരും മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറായ ജോര്‍ജ് അലക്സാണ്ടറും മുഖ്യമന്ത്രിയുടേയും ഐടി വകുപ്പ് സെക്രട്ടറി എം. ശിവശങ്കറിന്‍റെയും സാന്നിധ്യത്തില്‍ ഇതിനായുള്ള ഉടമ്പടി കൈമാറി.
ഉടമ്പടിപ്രകാരം ഇന്‍ഫോപാര്‍ക്കിന്‍റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ മുത്തൂറ്റ് ഗ്രൂപ്പ് 10 ലക്ഷം ചതുരശ്ര അടിയില്‍ ഐടി, ഐടി അനുബന്ധ അടിസ്ഥാനസൗകര്യ വികസനം നടത്തും. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും ലാന്‍ഡ് സ്കേപിംങും ഉള്‍ക്കൊള്ളുന്ന രണ്ടു ഇരട്ട കെട്ടിടസമുച്ചയങ്ങളാണ് മുത്തൂറ്റ് ഐടി പാര്‍ക്കിനായി വിഭാവനം ചെയ്യുന്നത്.
രണ്ടു കെട്ടിടത്തിനും 5 ലക്ഷം ചതുരശ്ര അടിയാണ് വിസ്തൃതി. പണി പൂര്‍ത്തിയാകുമ്പോഴേയ്ക്കും 8000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
Post your comments