ന്യൂഡൽഹി : മൊബൈൽ ഫോണുകളിൽ പാനിക് ബട്ടൺ നിർബന്ധിതമാക്കുന്നു. ഉപഭോക്താകൾക്ക് അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ കോൾ ചെയ്യുന്നതിന് 2017 ജനുവരി ഒന്ന് മുതൽ ഇന്ത്യയിൽ പുറത്തിറങ്ങുന്ന എല്ലാ മൊബൈൽ ഫോണുകളിലും പാനിക് ബട്ടൺ നിർബന്ധമാക്കുമെന്ന് ടെലികോം മന്ത്രി രവി ശങ്കർ പ്രസാദ് അറിയിച്ചു. കൂടാതെ 2018 ജനുവരി ഒന്ന് മുതൽ ജിപിഎസ് നാവിഗേഷൻ സംവിധാനവും എല്ലാ ഫോണുകളിലും നിർബന്ധിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു .
സ്ത്രീ സുരക്ഷയെ മുൻനിർത്തിയാണ് പാനിക് ബട്ടൺ എല്ലാ ഫോണുകളിലും നിർബന്ധിതമാക്കുന്നത്. കൂടാതെ അപകട ഘട്ടങ്ങളിൽ ഉപഭോക്താക്കൾ നിൽക്കുന്ന സ്ഥലം അതിവേഗം കണ്ടുപിടിക്കുന്നതിന് വേണ്ടിയാണ് ജിപിഎസ് നാവിഗേഷൻ 2018 മുതൽ പുറത്തിറങ്ങുന്ന ഫോണുകളിൽ ഉൾപ്പെടുത്തുന്നത്.
കീപാഡിലെ 5 എന്ന നമ്പറോ 9 എന്ന നമ്പറോ തുടർച്ചയായി അമർത്തിപിടിക്കുമ്പോഴോ, ഓൺ ഓഫ് ബട്ടണുകൾ മുന്ന് തവണ അമർത്തുമ്പോഴോ അടിയന്തര സഹായ സംവിധാനങ്ങളിലേക്ക് കോൾ പോകുന്ന രീതിയാകണം ഫോണുകളിൽ ഉൾപ്പെടുത്തേണ്ടതെന്ന് കേന്ദ്രം പുറപ്പെടുവിച്ച മാർഗ്ഗ നിർദേശങ്ങളിൽ പറയുന്നു.
2017 മുതൽ പാനിക് ബട്ടണുള്ള ഫോണുകളും, 2018 മുതൽ ജിപിഎസ് നാവിഗേഷൻ സംവിധാനമുള്ള ഫോണുകളും മാത്രമേ വിൽക്കാൻ പാടുള്ളൂ എന്നും മന്ത്രി അറിയിച്ചു.
Post your comments