Global block

bissplus@gmail.com

Global Menu

സൗരവൈദ്യുതിക്കുള്ള ബില്ലിങ് രീതി മാറ്റിയേക്കും; പുതിയ രീതി നടപ്പാക്കാൻ കമ്മീഷന്റെ ശുപാർശ

കേരളത്തിൽ സൗരവൈദ്യുതിക്കുള്ള ഏർപ്പെടുത്തിയ ബില്ലിങ് രീതിയിൽ കെഎസ്ഇബി മാറ്റം വരുത്തിയേക്കും. വീടുകളിൽ ഉത്പാദിപ്പിക്കുന്ന സൗരവൈദ്യുതിക്കും ​ഗ്രിഡിൽ നിന്നും നേരിട്ട് എടുക്കുന്ന വൈദ്യുതിക്കും ബിൽ കണക്കാക്കുന്ന രീതി പരിഷ്കരിക്കാനാണ് സംസ്ഥാന വൈദ്യുതി റെ​ഗുലേറ്ററി കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. നഷ്ടം നികത്തുന്നതിനാണ് നടപടിയെന്നാണ് വാദം. ബാറ്ററി ആവശ്യമില്ലാത്തതിനാൽ ചെലവ് കുറയുമെന്ന മെച്ചം കണ്ടിട്ടാണ് കൂടുതൽ പേരും ഓൺ ഗ്രിഡ് സോളാർ സിസ്റ്റം തെര‍ഞ്ഞെടുത്തത്. സോളാർ പാനലിൽ നിന്നും കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നൽകിയ സൗരവൈദ്യുതിക്ക് മെച്ചപ്പെട്ട വില കിട്ടുമെങ്കിൽ ഓൺ ഗ്രിഡ് സോളാർ സിസ്റ്റം താരതമ്യേന മികച്ച ഓപ്ഷനാണ്. എന്നാൽ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ശുപാർശ പ്രകാരം ഏപ്രിൽ മാസം മുതൽ സൗരവൈദ്യുതിയുടെ വില നിർണയരീതി മാറുകയാണെങ്കിൽ ഓൺഗ്രിഡ് സംവിധാനം കൊണ്ട് ഭാവിയിൽ വലിയ തോതിലുള്ള മെച്ചം ഉണ്ടാകുകയില്ല.

 

അതുപോലെ വൈദ്യുതി ഉപഭോഗം കൂടുതലുള്ള വൈകീട്ട് ആറ് മുതൽ രാത്രി പത്ത് മണി വരെയുള്ള സമയത്തേക്കു വേണ്ടി പ്രത്യേക വൈദ്യുതി നിരക്ക് ഏർപ്പെടുത്തുന്നതിനെ കുറിച്ചും കെഎസ്ഇബി ഗൗരതവതരമായി ആലോചിക്കുന്നുണ്ട്. പതിവിലും നേരത്തെ തന്നെ ഈ വർഷം വേനൽ കടുത്തതിനാൽ രാത്രി സമയത്തെ വൈദ്യുതിയുടെ ഉപഭോഗം വളരെ കൂടുതലാണ്. വിതരണവും ആവശ്യകതയും തമ്മിലുള്ള വൈദ്യുതിയുടെ വിടവ് നികത്താൻ യൂണിറ്റിന് വളരെ ഉയർന്ന നിരക്ക് നൽകിയാണ് പുറത്തുനിന്നും കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. ഇതിലൂടെ ഭാരിച്ച നഷ്ടം ബോർഡിന് നേരിടേണ്ടി വരുന്നു.
 

ഒരു ബില്ലിങ് കാലയളവിനിടെ വീട്ടിലെ മൊത്തം വൈദ്യുതി ഉപഭോഗത്തിൽ നിന്നും സോളാർ സംവിധാനത്തിൽ നിന്നും ഗ്രിഡിലേക്ക് നൽകിയ വൈദ്യുതിയുടെ അളവ് തട്ടിക്കിഴിച്ച ശേഷം വരുന്ന യൂണിറ്റിന് മാത്രം കെഎസ്ഇബിയുടെ താരിഫിലുള്ള ബിൽ നൽകിയാൽ മതിയായിരുന്നു. അതായത് ഒരു വീട്ടിലെ മൊത്തം ഉപഭോഗം 400 യണിറ്റും അവിടുത്തെ സൗരോർജ ഉത്പാദനം 300 യൂണിറ്റും ആണെങ്കിൽ ശേഷിക്കുന്ന 100 യൂണിറ്റിന് കെഎസ്ഇബി നിശ്ചയിച്ചിട്ടുള്ള സ്ലാബിലെ നിരക്ക് മാത്രം നൽകിയാൽ മതിയാരുന്നുവെന്ന് ചുരുക്കം. ഈ 100 യൂണിറ്റിന് 393 രൂപയേ ആകുമായിരുന്നുള്ളു. എന്നാൽ വീട്ടിൽ സോളാർ സംവിധാനം സ്ഥാപിച്ചവർ കെഎസ്ഇബിയിൽ നിന്നും എടുക്കുന്ന നേരിട്ടുള്ള വൈദ്യുതിക്ക് കെഎസ്ഇബി താരിഫ് നൽകണമെന്നാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ പുതിയ ശുപാർശ‌. ഇതു ഏപ്രിൽ മാസം മുതൽ നടപ്പാക്കിയാൽ കെഎസ്ഇബി ഗ്രിഡിലേക്ക് നൽകുന്ന സൗരവൈദ്യുതിക്ക് നിലവിലെ യൂണിറ്റ് നിരക്കായ 2.69 രൂപ വീതം കണക്കാക്കും. ഇതുപ്രകാരം കെഎസ്ഇബി ഗ്രിഡിലേക്ക് നൽകിയ 300 യൂണിറ്റ് സൗരവൈദ്യുതിക്ക് 807 രൂപ നൽകും.
 

പക്ഷേ കെഎസ്ഇബിയിൽ നിന്നും എടുക്കുന്ന നേരിട്ടുള്ള 400 യൂണിറ്റ് വൈദ്യുതിക്ക് നിലവിലെ താരിഫ് പ്രകാരം 2,460 രൂപയാകും. ഇതിൽ നിന്നും ബില്ലിങ് കാലയളവിനിടെ നൽകിയ സൗരവൈദ്യുതിക്ക് ലഭിക്കുന്ന 807 രൂപ തട്ടിക്കിഴിച്ച ശേഷം 1,653 രൂപ ഉപഭോക്താവ് കെഎസ്ഇബിക്ക് നൽകേണ്ടി വരും. നിലവിലെ രീതിയാണെങ്കിൽ ഈ ഉപഭോക്താവിന് ബില്ല് ഇനത്തിൽ 393 രൂപ മാത്രം നൽകിയാൽ മതിയായിരുന്നു. ബില്ലിങ് രീതി മാറിയാൽ വരുന്ന അധിക ചെലവ് 1,260 രൂപയാണ്. എന്തായാലും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ശുപാർശ പ്രകാരം സോളാർ സംവിധാനങ്ങൾക്കുള്ള പുതിയ ബില്ലിങ് രീതി കെഎസ്ഇബി നടപ്പാക്കിയാൽ, ഓഫ് ഗ്രിഡ് സോളാർ സംവിധാനത്തിന്റെ സാധ്യതകൾ ശക്തമാകും.

Post your comments