Global block

bissplus@gmail.com

Global Menu

സ്വർണത്തിൻെറ ഇറക്കുമതി തീരുവ ഉയർത്തി; സ്വർണാഭരണങ്ങൾക്ക് വില ഉയരും

സ്വർണാഭരണങ്ങളുടെയും വെള്ളി ആഭരണങ്ങളുടെയും നാണയങ്ങളുടെയും വില ഉയരും. സ്വർണത്തിൻെറയും വെള്ളിയുടെയും ഘടകങ്ങൾക്കും ഉത്പ്രേരകങ്ങൾക്കും എല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ഇറക്കുമതി തീരുവ സർക്കാർ ഉയർത്തിയതിനാലാണിത്. 15 ശതമാനമായി ആണ് ഇവയുടെ ഇറക്കുമതി തീരുവ ഉയർത്തിയത്. സ്വർണം, വെള്ളി ബാറുകൾക്കും 15 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിട്ടുണ്ട്. സ്വർണം, വെള്ളി തുടങ്ങിയ ആഭരണങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ഹുക്കുകൾ, കൊളുത്തുകൾ, സ്ക്രൂ, ബീഡ്സ്, വയറുകൾ എന്നിവക്കെല്ലാം ഉയർന്ന നികുതി ബാധകമാകും. നികുതി വർധനക്ക് സാധ്യതയുണ്ട് എന്ന സൂചനകൾ വന്നതിനാൽ കഴിഞ്ഞ മാസങ്ങളിൽ ഇത്തരം ഘടകങ്ങളുടെ ഇറക്കുമതി ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.

 

അഞ്ചു ശതമാനം അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസ് ആണ് പുതിയതായി ചുമത്തുന്നത്. സ്വർണ്ണത്തിനും വെള്ളിയ്ക്കും നലവിൽ ഈടാക്കുന്ന സോഷ്യൽ വെൽഫെയർ സർചാർജ് ഒഴിവാക്കും. പുതിയ തീരുവ ചൊവ്വാഴ്ച മുതൽ നിലവിൽ വന്നു. നേരത്തെ, സ്വർണ്ണം, വെള്ളി എന്നിവയുടെ ഫൈൻഡിങ്സിന് (ആഭരണങ്ങൾക്കായുള്ള ചെറുഭാഗങ്ങൾ)11 ശതമാനം മാത്രമായിരുന്നു നികുതി. ഇപ്പോൾ,15 ശതമാനമായി നിരക്ക് ഉയർത്തിയിരിക്കുകയാണ്. സ്വർണം,വെള്ളി നാണയങ്ങൾക്കും 11 ശതമാനത്തിൽ നിന്ന് 15 ശതമാനമായി തീരുവ ഉയർത്തിയിട്ടുണ്ട്. വിലയേറിയ ലോഹങ്ങൾ അടങ്ങുന്ന ഉത്പ്രേരകങ്ങളുടെയും ഇറക്കുമതി തീരുവയും കുത്തനെ ഉയർത്തിയിട്ടുണ്ട്. നേരത്തത്തെ 10.09 ശതമാനത്തിൽ നിന്ന് 14.35 ശതമാനമായി ആണ് തീരുവ ഉയർത്തിയത്.

 

മിഡിൽ ഈസ്റ്റിൽ നിന്ന് വലിയ അളവിൽ ഗോൾഡ് ഫൈൻഡിങ്സ് ഇറക്കുമതി ചെയ്യുന്ന നഗരങ്ങളിൽ ചെന്നൈയും ഡൽഹിയും മുന്നിലുണ്ട്. ഇന്ത്യൻ സ്വർണ്ണാഭരണ ഉപഭോഗത്തിൽ ദക്ഷിണേന്ത്യയാണ് ഇപ്പോഴും ആധിപത്യം പുലർത്തുന്നത്. രാജ്യത്തിന്റെ മൊത്തം ആഭരണ ആവശ്യകതയുടെ 40 ശതമാനവും ദക്ഷിണേന്ത്യയിൽ നിന്നാണ്. ഇന്ത്യ പ്രതിവർഷം ഏകദേശം 900 ടൺ സ്വർണ്ണമാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിൻെറ 80-90 ശതമാനവും ആഭരണ നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്.

Post your comments