Global block

bissplus@gmail.com

Global Menu

കെഎസ്ഐഡിസി വ്യവസായ കേരളത്തിന്റെ ബ്രാൻഡ് അംബാസഡർ

കേരളം ഒരു മികച്ച ബ്രാൻഡാണ്. ഭൂപ്രകൃതിയും വിദ്യഭ്യാസ-സാമൂഹിക പുരോഗതിയും അതിവേഗ വികസനവുമെല്ലാം ചേരുമ്പോൾ കേരള ബ്രാൻഡിന്റെ മൂല്യം മറ്റേതൊരു വികസിത ലോകരാഷ്ട്രത്തെക്കാളും താഴെയല്ല. അത്തരത്തിൽ മികച്ച ഭാവി ലക്ഷ്യമാക്കി കുതിക്കുന്ന കേരളത്തിൽ വ്യവസായവും വ്യവസായ നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ ഏജൻസിയാണ് കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ ലിമിറ്റഡ് -കെഎസ്‌ഐഡിസി (Kerala State Industrial Development Corporation -KSIDC). സംസ്ഥാനത്തെ ഇടത്തര - വൻകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഉടമസ്ഥതയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന കമ്പനിയാണിത്. സംസ്ഥാനത്ത് ആഭ്യന്തരവും വിദേശീയവുമായ വ്യവസായ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോഡൽ ഏജൻസിയെന്ന നിലയിൽ കെഎസ്‌ഐഡിസി  നിക്ഷേപകർക്ക് സമഗ്രമായ പിന്തുണയും സഹായവും ലഭ്യമാക്കുന്നു.
വ്യവസായം അഭിവൃദ്ധിപ്പെടുത്തുക, വ്യവസായങ്ങൾ ആരംഭിക്കുന്നതിനു പ്രചോദനം നൽകുക, ധനസഹായം നൽകുക, ഇടത്തര-വൻകിട വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനു സൗകര്യമൊരുക്കിക്കൊടുക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെയാണ് 1961-ൽ കെഎസ്‌ഐഡിസി സ്ഥാപിതമായത്. വ്യവസായത്തിന്റെ സുസ്ഥിര വളർച്ചയ്ക്കാവശ്യമായ ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്നതിൽ കെഎസ്‌ഐഡിസി പ്രതിജ്ഞാബദ്ധമാണ്.  കേരളത്തിലേക്ക് വൻതോതിൽ വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിലും കെഎസിഐഡിസി നിർണ്ണായക വിജയം കൈവരിച്ചിട്ടുണ്ട്.
കോർപ്പറേറ്റ് മേഖലയിൽ ഇതിനോടകം അനവധി പ്രമുഖ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനു വഴിയൊരുക്കാൻ കെഎസ്‌ഐഡിസിക്കു കഴിഞ്ഞിട്ടുണ്ട്. കെൽട്രോൺ, ഹിന്ദുസ്ഥാൻ ലാറ്റക്സ്, കേരളാ മിനറൽസ് ആൻഡ് മെറ്റൽസ്, ടാറ്റാ റ്റീ, ഹാരിസൺസ് മലയാളം, കേരളാ ഹൈടെക് ഇൻഡസ്ട്രീസ് (ഇപ്പോൾ ബ്രഹ്‌മോസ് എയ്റോ സ്പേസ്), റീജിയണൽ കാൻസർ സെന്റർ, മലബാർ സിമന്റ്സ്, കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, എക്സൽ ഗ്ലാസസ്സ്, കേരളാ ഓട്ടോമൊബീൽസ്, കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച്, കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്, ബി.എസ്.ഇ.എസ്. കേരളാ പവർ, കേരളാ ആയുർവ്വേദിക് ഫാർമസി തുടങ്ങിയവ ഇങ്ങനെ നിലവിൽ വന്ന പദ്ധതികളാണ്. ചുരുക്കത്തിൽ കേരളത്തിൽ വ്യവസായ നിക്ഷേപം നടത്താൻ താൽപര്യപ്പെടുന്നവർക്ക് ബന്ധപ്പെടാനുള്ള കേന്ദ്രീകൃത സ്ഥാപനമാണ് കെഎസ്‌ഐഡിസി. കേരളത്തിലെ നിക്ഷേപാനുകൂല സാഹചര്യത്തെക്കുറിച്ചുള്ള സന്ദേശം ബന്ധപ്പെട്ടവരിലെത്തിക്കാനുള്ള ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കുന്നതിനൊപ്പം കേരളത്തെ പുറംലോകവുമായി ബന്ധിപ്പിക്കാനുള്ള കണ്ണിയായും ഈ സ്ഥാപനം വർത്തിക്കുന്നു.
കെഎസ്‌ഐഡിസിക്കു നേതൃത്വം നൽകുന്നത് എൻജിനീയറിങ്, മാനേജ്മെന്റ്, ധനകാര്യം, നിയമം തുടങ്ങി വിവിധ മേഖലകളിൽ പ്രഗല്ഭരായവരുടെ ഒരു സംഘമാണ്. ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും ഈ പ്രൊഫഷനലുകൾ ആർജിച്ച വൈദഗ്ദ്ധ്യം ഉദ്ദേശലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിൽ ഈ സ്ഥാപനത്തെ സജ്ജമാക്കുന്നു. സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയ്ക്ക് അനുകൂല സാഹചര്യമൊരുക്കുകയും ധനസഹായം ലഭ്യമാക്കുകയും ചെയ്യുന്ന സ്ഥാപനമെന്ന നിലയ്ക്ക് വ്യവസായ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് വിപുലമായ സഹായമാണ്  കെഎസ്‌ഐഡിസി വാഗ്ദാനം ചെയ്യുന്നത്.കേരളത്തിൽ 25 വർഷത്തിനിടെ 989 യൂണിറ്റുകൾക്ക് 4468.86 കോടി രൂപ അനുവദിച്ചു. ഇതിനോടകം 1126067.94 കോടി രൂപയുടെ നിക്ഷേപമുണ്ടായി.98522പേർക്ക് തൊഴിൽ ലഭിച്ചു.  ഭൂമിശാസ്ത്രപരമായ സവിശേഷതകളാൽ അനുഗ്രഹീതമായ കേരളത്തിന്റെ പരിസ്ഥിതി, ജനത, വ്യവസായം എന്നിവ സന്തുലിതമാക്കാൻ ശ്രമിക്കുന്ന ഉത്തരവാദിത്ത നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നതിൽ കെഎസ്‌ഐഡിസി സർവ്വദാ ശ്രദ്ധ ചെലുത്തുന്നു.
ടേം ലോണുകളും ഇക്വിറ്റിയും വഴി സാമ്പത്തിക സഹായം നൽകുക,വ്യാവസായിക വളർച്ചാ കേന്ദ്രങ്ങളും ഇൻഡസ്ട്രിയൽ പാർക്കുകളും കൈകാര്യം ചെയ്യൽ,ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സംരംഭങ്ങൾക്കായി കേരള സർക്കാരിന്റെ നിക്ഷേപ സൗകര്യമൊരുക്കുകയും നോഡൽ ഏജൻസിയായി വർത്തിക്കുകയും ചെയ്യുക,പ്രോസസ്സിംഗ് സ്‌കെയിൽ-അപ്പിനും വളർച്ചയ്ക്കും ഉത്തരവാദിത്തമുള്ള നിക്ഷേപങ്ങൾക്ക് പ്രോത്സാഹനം നൽകുക, സീഡ് ഫണ്ടുകൾ, സ്‌കെയിൽ-അപ്പ് അസിസ്റ്റൻസ്, ഡബ്ല്യുഇ ഫിനാൻസ് തുടങ്ങിയവയിലൂടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുക, കേരളത്തിൽ വിദേശ-ആഭ്യന്തര നിക്ഷേപങ്ങൾക്കുള്ള നോഡൽ ഏജൻസിയായ കെഎസ്‌ഐഡിസി പുതിയ ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള വിവിധ പ്രോത്സാഹന പദ്ധതികൾ, അനുമതികൾഎന്നിവ സുഗമമാക്കുക എന്നീ പ്രവർത്തനങ്ങളിലൂടെ സർക്കാരും വ്യവസായവും തമ്മിലുള്ള ഒരു ഇന്റർഫേസ് എന്നതിലുപരി  വ്യാവസായിക ധാർമ്മികത പ്രചരിപ്പിക്കുന്നതിൽ സംസ്ഥാനത്തിന്റെ വക്താവായും കെഎസ്‌ഐഡിസി വർത്തിക്കുന്നു.

കെഎസ്‌ഐഡിസിയുടെ സേവനങ്ങൾ
1.ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ
മികച്ച കൃത്യനിർവ്വഹണം, അതുല്യമായ അന്തരിക ഘടന, നല്ല രീതിയിൽ പരിശീലനം ലഭിച്ച മനുഷ്യ വിഭവ ശേഷി, സമൃദ്ധമായ പ്രകൃതി വിഭവങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ സമാനതകളില്ലാത്ത നിക്ഷേപണ സ്രോതസ്സുകൾ മുന്നോട്ടു വെക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തെ കാർഷികം, നിർമ്മാണം, സംസ്‌കരണം, ആരോഗ്യ സേവനങ്ങൾ, അറിവ് അടിസ്ഥാനമായ വ്യവസായങ്ങൾ, സേവനങ്ങൾ എന്നിവയുടെ മൂലസ്ഥാനമാക്കി മാറ്റുക എന്നതാണ് കെ.എസ്.ഐ.ഡി.സി. ലക്ഷ്യമിടുന്നത്.പാരമ്പര്യ വ്യവസായങ്ങളും പുതിയവയുമായി ഒരു മത്സരാന്തരീക്ഷം ഉണ്ടാക്കുക, മൂല്യ വർദ്ധനവ്, നൈപുണ്യ വികസനംവൻകിട വ്യവസായങ്ങളേയും സ്വയം നിലനിൽക്കുന്ന സ്ഥാപനങ്ങളെയും പോലെ സൂക്ഷ്മ-ചെറുകിട വ്യവസായങ്ങളെ (എം.എസ്.എം.ഇ.) അഭിവൃദ്ധിപ്പെടുത്തുക, അവയെ പിന്തുണയ്ക്കുക, പരസ്പര പ്രയോജനപ്രദമായ രീതിയിൽ പരമാവധി മൂലധന നിക്ഷേപത്തെ ആകർഷിക്കുക,ജൈവ സാങ്കേതിക വിദ്യയുടെ സമ്പന്നവും വ്യവസായികവുമായ സ്രോതസ്സുകളെ ഉണർത്തുക, കേരളത്തെ വൻകിട വാണിജ്യ കേന്ദ്രമാക്കി മാറ്റാൻ സേവന മേഖലയിലെ വളർച്ചയെ ത്വരിതപ്പെടുത്തുക എന്നീ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നു.
2.ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്
ഏതൊരു രാജ്യത്തും വികസനം സാധ്യമാക്കുന്നത് സംരംഭകരാണ്. സമ്പത്ത് സൃഷ്ടിക്കാനും തൊഴിൽ നൽകാനുമെല്ലാം സ്വകാര്യ നിക്ഷേപം അത്യാവശ്യമാണ്. സംരംഭകരെ നെട്ടോട്ടമോടിക്കുന്ന സംവിധാനമാണ് ഒരു രാജ്യത്ത് നിലവിലുള്ളതെങ്കിൽ അവിടെ നിക്ഷേപം ഉണ്ടാവില്ല, ഫലമോ തൊഴിലില്ലായ്മയും തകർന്ന സമ്പദ് വ്യവസ്ഥയും. വികസനത്തിന് പകരം ദാരിദ്ര്യമാകും ആ രാജ്യത്ത് കൊടികുത്തിവാഴുക. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ലോകബാങ്ക് 2003ൽ രാജ്യങ്ങളെ വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള അനായാസത, അനുമതികൾ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ട സുതാര്യ നടപടിക്രമങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു സൂചികയാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസ് (ഇ.ഒ.ഡി.ബി.) എന്നത്. വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട് ലോകത്തെ വിവിധ രാജ്യങ്ങളിലുടനീളമുള്ള നിയന്ത്രണങ്ങളെക്കുറിച്ചുള്ള കൃത്യമായ ഒരു പഠനമാണിത്.ഒരു രാജ്യത്തെ വ്യത്യസ്ത പരിധികളുടെ ആകെ തുകയാണ് ആ രാജ്യത്തിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് ആയി കണക്കാക്കുന്നത്.  2014ലാണ് ഇന്ത്യ ഇതിന്റെ ഭാഗമാകുന്നത്. ആ വർഷം  14-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇതെ തുടർന്ന് 2015-ൽ ഇൻഡ്യാ ഗവണ്മെന്റ് ഒന്നും രണ്ടും മൂന്നും സെക്ടറുകളിൽ ഉടനീളം നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാനും വളരാനും കഴിവുള്ള ഒരു അടിസ്ഥാന ഘടനയ്ക്ക് രൂപം കൊടുക്കാനും തീരുമാനിച്ചു. സംസ്ഥാനങ്ങളിലും ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) എന്ന ഏജൻസി, എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ അടിസ്ഥാനത്തിൽ റാങ്കിംഗും കൊണ്ടുവന്നു. ഇതുപ്രകാരം സംസ്ഥാനങ്ങളെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് പ്രകാരം  അതത് കാലത്ത് സ്ഥാന നിർണയം നടത്തുകയും ചെയ്തു വരുന്നു. ഒരു സംസ്ഥാനത്തിന്റെ സ്ഥാനം നിർണ്ണയിക്കുന്നതിന്റെ ഘടകങ്ങൾ എത്ര ലളിതമായി ഒരു വ്യവസായം കെട്ടിപ്പടുക്കുന്നു, വസ്തു രജിസ്ട്രേഷൻ, തൊഴിലാളികളുടെ അനുവർത്തനം, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ആദായ നികുതി പ്രശ്‌നങ്ങൾ, പരിഷ്‌കാരങ്ങൾ, വ്യവസായത്തിലെ അസങ്കീർണത എന്നിവയാണ്. ഇതെതുടർന്ന്  2020ൽ ലോകബാങ്ക് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം  63 ആയി ഉയർന്നു. സംസ്ഥാനങ്ങൾ നടപ്പാക്കിയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പദ്ധതികൾ ലോകബാങ്ക് പട്ടികയിൽ രാജ്യത്തിന്റെ നില മെച്ചപ്പെടുത്താൻ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്.
2016 മുതലാണ് നമ്മുടെ സംസ്ഥാനം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിനുളള നടപടികൾ ആരംഭിച്ചത്.  ഇതിനായി കേരള സംസ്ഥാന വ്യവസായവികസന കോർപ്പറേഷനെ (കെ.എസ്.ഐ.ഡി.സി.) നോഡൽ ഏജൻസിയായി നിയോഗിച്ചു. കെ-സ്വിഫ്റ്റ്ിനെ സമയബബന്ധിതമായി അപ്‌ഡേറ്റ് ചെയ്യുക, കേരള സെൻട്രലൈസ്ഡ് ഇൻസ്‌പെക്ഷൻ സിസ്റ്റം (K-CIS) അപ്‌ഡേറ്റ് ചെയ്യുക, ഇൻവെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷൻ സെല്ലിനെയും പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിനെയും കരുത്തുറ്റതാക്കുക, ഇന്റലിജന്റ് ബിൽഡിംഗ് പ്ലാൻ മാനേജ്‌മെന്റ് സിസ്റ്റത്തെ (ഐബിപിഎംസ്) പിന്തുണയ്ക്കുക, സ്റ്റേറ്റ് ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ നടപ്പിലാക്കുക, സംരംഭകസൗഹൃദപരമാക്കുന്നതിനായി സംസ്ഥാനം കൊണ്ടുവന്ന നിയമപരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുക ഇവയെല്ലാം ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി കെഎസ്‌ഐഡിസി നിർവ്വഹിച്ചുവരുന്നു.
3.പദ്ധതിയുടെ സാമ്പത്തിക സഹായത്തിനാവശ്യമായ നൂതനമായ ഉല്പന്നങ്ങൾ
സംസ്ഥാനത്തെ, വിനോദ സഞ്ചാരം, സ്റ്റാർ ഹോട്ടലുകൾ, റിസോർട്ടുകൾ, ആശുപത്രികൾ, അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയടക്കം വൻകിട ഇടത്തരം വ്യവസായങ്ങൾക്ക് കെ.എസ്.ഐ.ഡി.സി. സാമ്പത്തിക സഹായവും പിന്തുണയും നൽകുന്നു. ഇവിടെ അസിസ്റ്റ് ചെയ്തിട്ടുള്ള യൂണിറ്റിന്റെ ഭരണഘടന പാർട്ണർഷിപ്/ പ്രൈവറ്റ്/ പബ്ലിക് ലിമിറ്റഡ് കമ്പനി എന്നിവയുടെ സ്വഭാവത്തിലുള്ളതായിരിക്കണം.ഒരു വ്യവസായ പദ്ധതിക്ക്  1 കോടി മുതൽ 60 കോടി വരെ   സാമ്പത്തികസഹായം (വായ്പാസഹായം) ലഭിക്കുന്നു. എംഎസ്എംഇകൾക്കും വൻകിട വ്യവസായങ്ങൾക്കും കെഎസ്‌ഐഡിസി സാമ്പത്തിക സഹായം നൽകിവരുന്നു. ടൂറിസം, ഹോസ്പിറ്റലുകൾ,അടിസ്ഥാന സൗകര്യപദ്ധതികൾ എന്നിവയുൾപ്പെടെ സേവനമേഖലയിലെ വ്യവസായങ്ങൾക്കും സഹായം ലഭ്യമാക്കുന്നു.
4.അടിസ്ഥാനസൗകര്യവികസനം
വ്യാവസായിക ഇൻഫ്രാസ്ട്രക്ചർ എന്നത് വ്യവസായത്തിന്റെ ദീർഘകാല വികസനത്തിലെ പ്രധാന ഘടകങ്ങളിലൊന്നാണ്. വ്യവസായത്തിന് ദീർഘകാല നേട്ടങ്ങൾ നൽകുകയും ആസൂത്രിതമായ വ്യാവസായിക വളർച്ചയുടെ പാതയിൽ സംസ്ഥാനത്തെ സജ്ജമാക്കുകയും ചെയ്യുന്ന ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയാണ് കെഎസ്‌ഐഡിസി ലക്ഷ്യമിടുന്നത്. സെക്ടർ സ്‌പെസിഫിക് പാർക്കിന്റെ (ലൈഫ് സയൻസ് പാർക്കുകൾ, ഫുഡ് പാർക്കുകൾ മുതലായവ) വികസനത്തിന് കെഎസ്‌ഐഡിസി നേതൃത്വം നൽകുന്നു, കൂടാതെ ഗ്രാമീണ മേഖലകളിലും വ്യാവസായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യാവസായിക വളർച്ചാ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നു.സംസ്ഥാനത്ത് ഒരു ഏകജാലക ക്ലിയറൻസ് മെക്കാനിസം സ്ഥാപിക്കുന്നതിനായി ഒരു നിയമം പുറത്തിറക്കിയ രാജ്യത്തെ ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നാണ് കേരള സർക്കാർ. സംസ്ഥാന, ജില്ലാ, ഇൻഡസ്ട്രിയൽ പാർക്ക് തലങ്ങളിൽ ഏകജാലക ക്ലിയറൻസ് ബോർഡുകൾ രൂപീകരിച്ചിട്ടുണ്ട്.
5.സംരംഭകത്വ വികസനം/ സ്റ്റാർട്ട്അപ്പുകൾ
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ.എസ്.ഐ.ഡി.സി.), കേരള ഗവണ്മെന്റിന്റെ വ്യാവസായിക നിക്ഷേപണ മേഖലകളെ അഭിവൃദ്ധിപ്പെടുത്തുന്ന ഒരു ഏജൻസി എന്ന നിലയിൽ യുവ സംരംഭകർക്ക് വേണ്ടി ബിസിനസ് ഇൻക്യുബേഷൻ സെന്ററുകൾ, മെന്ററിങ് സെഷനുകൾ, നൂതന സംരംഭങ്ങൾക്ക് സീഡ് ഫണ്ടഡ് സഹായം, തുടങ്ങിയവ ലഭ്യമാക്കുന്നു.
എ.സീഡ് ഫണ്ടിംഗ്
നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിന് കെ.എസ്.ഐ.ഡി.സി. സീഡ് ഫണ്ടിംഗ് ആരംഭിച്ചത് 2015 ലാണ്. നൂതനമായ ആശയങ്ങളും ഉൽപന്നങ്ങളും ഉള്ള പുതിയ സംരംഭങ്ങൾക്ക് പരമാവധി 25 ലക്ഷം രൂപ വരെ, അവരുടെ പദ്ധതിയുടെ വിവിധ തലങ്ങൾ പരിശോധിച്ച ശേഷം നൽകുന്നതാണ്. നിലവിലുള്ള ആർ.ബി.ഐ.നിരക്ക് പ്രകാരം, സോഫ്റ്റ് ലോൺ ആയാണ് ധന സഹായം അനുവദിക്കുക . സോഫ്റ്റ് ലോൺ ഓഹരി മൂലധനമാക്കി മാറ്റാൻ ഒരു വർഷം കഴിഞ്ഞാൽ കമ്പനി ആവശ്യമുള്ള നടപടികൾ എടുക്കണം അല്ലെങ്കിൽ ബാധകമായ പലിശയ്ക്ക് മൂന്നുവർഷത്തിനുളളിൽ സോഫ്റ്റ് ലോൺ തിരിച്ചടക്കണം.
ബി.ബിസിനസ് ഇൻക്്യുബേഷൻ
സാമ്പത്തികവും സാമൂഹികവുമായ പ്രഭാവം സൃഷ്ടിക്കാനും അവ പ്രായോഗികമാക്കാനും കഴിവുള്ള, സ്വന്തമായി പുരോഗമിക്കാൻ സാധ്യതയുള്ള തുടക്കാക്കാരായ കമ്പനികളെ കെ.എസ്.ഐ.ഡി.സി ഇൻക്യുബേറ്റ് ചെയ്യുന്നു.
സി.വനിതാസംരംഭം
വനിതാസംരംഭകർക്കായി നിരവധി പദ്ധതികളാണ് കെഎസ്‌ഐഡിസി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്.
6.മെഗാപ്രൊജക്ടുകൾ
എ. ബയോ 360 ലൈഫ് സയൻസസ് പാർക്ക്
 വ്യവസായങ്ങളുടെയും റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റിയൂഷനുകളുടെയും ജീവശാസ്ത്രമേഖലയിലെ ഉന്നതപഠനകേന്ദ്രങ്ങളുടെയും ഭൂമിശാസ്ത്രപരമായ ഒരു ക്ലസ്റ്റർ എന്ന നിലയ്ക്കാണ് തിരുവനന്തപുരത്തെ ബയോ 360 ലൈഫ് സയൻസസ് പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. കെ.എസ്.ഐ.ഡി.സിയുടെ സബ്‌സിഡിയറി കമ്പനിയായ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്ക് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ബയോ360 പാർക്ക്.
ബി.വ്യവസായ ഇടനാഴി
ഇന്ത്യ ഗവൺമെന്റ് 5 ഇൻഡസ്ട്രിയൽ കോറിഡോറുകൾ രാജ്യത്ത് നടപ്പിലാക്കാൻ പോവുകയാണ്. കേരള സംസ്ഥാനത്തെ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാൻ, ഇന്ത്യ ഗവൺമെന്റിന്റെ പോളിസിയോടൊപ്പം കേരള ഗവണ്മെന്റ് കൊച്ചി- ബാംഗ്‌ളൂർ ഇൻഡസ്ട്രിയൽ കോറിഡോർ നിർദ്ദേശിച്ചിട്ടുണ്ട്.
സി.മെഗാ ഫുഡ് പാർക്ക് ആലപ്പുഴ
ആലപ്പുഴ ജില്ലയിൽ ചേർത്തല പള്ളിപ്പുറത്ത്, കെ.എസ്.ഐ.ഡി.സി. ഒരു മെഗാ ഫുഡ് പാർക്ക് വികസിപ്പിച്ചു. . കടൽ ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടാണ് ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ മന്ത്രാലയത്തിൽ (എം.ഒ.എഫ്.പി.ഐ.) നിന്നുള്ള ധന സഹായത്തോടെ ഈ മെഗാ ഫുഡ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്. 84 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ പാർക്കിൽ ഇടിപി, ഡി-ബോണിംഗ്, ഡീപ് ഫ്രീസർ, കോൾഡ് സ്‌റ്റോറേജ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഫുഡ് പ്രോസസിംഗ് യൂണിറ്റുകളും പായ്ക്കിംഗ് യൂണിറ്റുകളും ഇവിടെ പ്രവർത്തിക്കുന്നു.

 

 

 

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് :
അംഗീകാര നിറവിൽ കേരളം
ഇന്ത്യയിൽ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ 2019ലെ 28ാം സ്ഥാനത്തുനിന്ന് 2020ൽ 75.49 ശതമാനം സ്‌കോറോടെ 15ാം സ്ഥാനത്ത് കേരളമെത്തി.  വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതികൾ നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ ഭേദഗതികൾ വരുത്തിയതും നയപരമായ തീരുമാനങ്ങൾ എടുത്തു നടപ്പാക്കിയതും ഈ കുതിച്ചുചാട്ടത്തിന് സഹായകമായി.
സംസ്ഥാനത്ത് പുതിയ വ്യവസായങ്ങളും സംരംഭങ്ങളും തുടങ്ങാൻ മികച്ച സൗകര്യമൊരുക്കുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി വരുന്നത്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിയ്ക്കുന്നതിന്റെ ഭാഗമായി 2022 - 23 സാമ്പത്തിക വർഷം സംരംഭക വർഷമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ദ കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്റ്റ് 2018, ദ കേരള മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസസ് ഫെസിലിറ്റേഷൻ ആക്റ്റ് 2019 എന്നിവ അടക്കം വ്യവസായ വികസനം ഊർജ്ജിതമാക്കാൻ സംസ്ഥാനം സ്വീകരിച്ച നടപടികൾ നിരവധിയാണ്.

Post your comments