ഇന്ദിര ഡെയറി (ഐഡി മിൽക്ക് )മാനേജിംഗ് ഡയറക്ടർ എച്ച്. രഞ്ജിത്ത്കുമാറിന്റെ ജീവിതം ഒരു സമരമായിരുന്നു.പരാജയങ്ങളിലും തിരിച്ചടികളിലും മനസ്സിടിയാതെ, പിന്തിരിയാതെ പോരാട്ട വീര്യത്തോടെ മുന്നോട്ടുപോയി വിജയം വെട്ടിപ്പിടിച്ച രഞ്ജിത്തിന്റെ നല്ല പാതിയാണ് സായ് പ്രിയങ്ക. ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയായിരിക്കെ പശുവളർത്തലിന് പിന്നാലെ പോയ രഞ്ജിത് കുമാർ ജീവിതത്തിൽ താണ്ടാത്ത പ്രതിസന്ധികളില്ല. സർക്കാർ ജോലി പോലും വേണ്ടെന്നുവച്ചാണ് രഞ്ജിത് കുമാർ ഇന്ദിര ഡെയറിയും ഐഡി മിൽക്ക് എന്ന ബ്രാൻഡും കെട്ടിപ്പടുത്തത്. രഞ്ജിത്തിന്റെ സഹധർമ്മിണിയായി എത്തിയ അന്നുമുതൽ ഇന്നുവരെ അദ്ദേഹത്തിന്റെ ആശയങ്ങൾക്കും പരിശ്രമങ്ങൾക്കുമൊപ്പം സായ് പ്രിയങ്കയുണ്ട്. ഇന്ദിര ഡെയറിയുടെ മാനേജിങ് പാർട്‌നർ ആണ് സായ് പ്രിയങ്ക.
സായ് പ്രിയങ്ക രഞ്ജിത്തിന്റെ ജീവിതത്തിലേക്ക് കൈപിടിച്ചെത്തിയ കാലത്ത് ഇന്ദിര ഡെയറിയും ഐഡി മിൽക്കും ഇന്ന് കാണുന്ന പോലെ ജനപ്രീതി നേടിയിരുന്നില്ല. സായ് പ്രിയങ്കയുടെ സ്വർണ്ണം ഉൾപ്പെടെ രഞ്ജിത്ത് ബിസിനസിലേക്ക് മുതൽക്കൂട്ടി. എന്നാൽ എതിരൊന്നും പറയാതെ സായ് പ്രിയങ്കും അദ്ദേഹത്തിനൊപ്പം കഠിനാധ്വാനം ചെയ്തു. ബിസിനസ് കാര്യങ്ങളിൽ ഭർത്താവിനെ സഹായിച്ചു. ഒടുവിൽ ഇന്ദിര ഡെയറി മികച്ച ബിസിനസായി ഉയർന്നപ്പോൾ അതിന്റെ മാനേജിംഗ് പാർട്‌നർ ആയി. പാൽ,തൈര്,സംഭാരം, സിപ് അപ്പ് എന്നിവയാണ് ഇന്ദിര ഡെയറിയിലെ നിലവിലുളള ഉത്പന്നങ്ങൾ. നെയ്യ് ഉടനെ പുറത്തിറക്കാനുളള തയ്യാറെടുപ്പിലാണ്. ഇതോടൊപ്പം ഐഡി എന്ന ബ്രാൻഡിൽ ദോശമാവ്, തവിട് കളയാത്ത മാവുകൊണ്ടുളള ചപ്പാത്തി, ബൺ തുടങ്ങിയവയും വിൽക്കുന്നു.
ഇന്ന് നാല് ജില്ലകളിലായി രഞ്ജിത്തിന്റെ ബിസിനസ് വ്യാപിച്ചുകിടക്കുന്നു.മുഖ്യമായും തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് ബിസിനസ്. പത്തനംതിട്ട കോട്ടയം എന്നിവിടങ്ങളിലും ചെയ്യുന്നുണ്ട്. രഞ്ജിത്ത് തന്നെ വരച്ചുണ്ടാക്കിയ എംബ്ലമാണ് ഐഡിയിൽ ഉപയോഗിക്കുന്നത്. 2001-ൽ സ്ഥാപിതമായ ഐഡി മിൽക്ക് 2019 ആയപ്പോഴേക്കും പ്രതിദിനം 50,000 ലിറ്റർ പാൽ വിൽക്കുന്ന സ്ഥാപനമായി ഉയർന്നു. ഇന്ന്, ഐഡി പാൽ പാൽ മാത്രമല്ല, വൈവിധ്യമാർന്ന പാൽ ഉൽപന്നങ്ങളും ഉത്പാദിപ്പിക്കുന്നു. ഉത്പന്നങ്ങളുടെ ഗുണനിലവാരം, തടസ്സമില്ലാത്ത പാൽ വിതരണം, വിശ്വസ്തരും നിശ്ചയദാർഢ്യമുള്ളവരുമായ ഒരു കൂട്ടം ജീവനക്കാർ എന്നിവയാണ് ഇന്ദിര ഡെയറിയുടെ കരുത്ത്. വീട്ടുകാര്യവും ബിസിനസ് കാര്യവും നോക്കി ഭാര്യ സായ് പ്രിയങ്ക എല്ലാത്തിനും പിന്തുണയുമായി രഞ്ജിത്തിനൊപ്പമുണ്ട്. ഈ കഠിനാധ്വാനത്തിന് കിട്ടിയ അംഗീകാരമാണ് ബിസിനസ് പ്ലസ് അവാർഡ് ഫോർ എക്‌സലൻസ് ഇൻ ഡയറി പ്രൊഡക്ട്‌സ്.
Post your comments