Global block

bissplus@gmail.com

Global Menu

സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ട് ന്യൂസിലൻഡും

മാന്ദ്യത്തിൻെറ പിടിയിൽ ന്യൂസിലൻഡും. രാജ്യത്തെ സെൻട്രൽ ബാങ്ക് പലിശനിരക്ക് 14 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർത്തിയതിനെ തുടർന്നാണ് ന്യൂസിലൻഡിൻെറ സമ്പദ്‌വ്യവസ്ഥയും മാന്ദ്യത്തിലേക്ക് വീണത്. ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനം 0.1ശതമാനം ഇടിഞ്ഞതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ പാദത്തിൽ 0.7 ശതമാനമായിരുന്നു ഇടിവ്. സാങ്കേതികമായി സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലാണ് എന്നാണ് സൂചന. റിസർവ് ബാങ്ക് ഓഫ് ന്യൂസിലാൻഡ് 2021 ഒക്‌ടോബർ മുതൽ കടം എടുക്കുന്നതിനുള്ള ചെലവുകൾ കുത്തനെ വർദ്ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പലിശ നിരക്ക് ഉയർത്തി തുടങ്ങിയ ആദ്യ രാജ്യങ്ങളിലൊന്നാണ് ന്യൂസിലൻഡ്. നിരക്ക് വർധനയിൽ രാജ്യത്തെ കേന്ദ്ര ബാങ്ക് യുഎസ് ഫെഡറൽ റിസർവിനെ മറികടന്നിരുന്നു. കഴിഞ്ഞ മാസം ബാങ്ക് പ്രധാന പലിശ നിരക്ക് 5.5 ശതമാനം ആയി ഉയർത്തിയിരുന്നു.

 

നേരത്തെ തന്നെ വിലക്കയറ്റം നേരിട്ടിരുന്ന ന്യൂസിലൻഡിലെ ജനങ്ങൾ, വായ്പാ തിരിച്ചടവുകളും മറ്റ് വായ്പ നിരക്കുകളും കുതിച്ചുയരുന്നതിനാൽ കനത്ത സാമ്പത്തിക പ്രതിസന്ധി ഇപ്പോൾ അനുഭവിക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകൾ പണം ലാഭിക്കാൻ ശ്രമിക്കുന്നതിനാൽ നിരവധി പേരെ പിരിച്ചുവിടുന്നുണ്ട്. തൊഴിൽ ഇല്ലായ്മയാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രതിസന്ധി. ലോകമെമ്പാടുമുള്ള കേന്ദ് ബാങ്കുകൾ, കൊവിഡ് ലോക്ക്ഡൗണിന് ശേഷം ഉണ്ടായ വിലക്കയറ്റം തടയാൻ ശ്രമിച്ചതിനാൽ കടം വാങ്ങുന്നതിനുള്ള ചെലവുകളും വർദ്ധിച്ചു. യുക്രെയ്ൻ യുദ്ധം കാരണം ഇന്ധനം മുതൽ ഭക്ഷണം വരെയുള്ള എല്ലാറ്റിൻെറയും വില വർദ്ധിച്ചതും ന്യൂസിലെൻഡിൽ പണപ്പെരുപ്പം ഉയരാൻ കാരണമായി.

 

ഈ വർഷത്തിൻെറ ആദ്യ മൂന്ന് മാസങ്ങളിൽ, ന്യൂസിലൻഡിൻെറ സമ്പദ്‌വ്യവസ്ഥയെ ഹെയ്ൽ, ഗബ്രിയേൽ ചുഴലിക്കാറ്റുകളും അധ്യാപക സമരങ്ങളും സാരമായി ബാധിച്ചു.ചുഴലിക്കാറ്റ് മൂലമുണ്ടായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഹോർട്ടികൾച്ചർ, ഗതാഗത രംഗം,വിദ്യാഭ്യാസ മേഖല തുടങ്ങിയവയിലെ സേവനങ്ങൾ തടസ്സപ്പെടുന്നതിന് കാരണമായി. ഇതെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കൂട്ടി.

 

 

Post your comments