Global block

bissplus@gmail.com

Global Menu

പരാതിക്കാരുടെ ആരോപണങ്ങൾ അടിസ്ഥാനരഹിത; വായ്പാ കുടിശ്ശികയില്ലെന്ന് ബൈജൂസ്

 

ലോൺ വ്യവസ്ഥകൾക്ക് വിരുദ്ധമായ രീതിയിൽ പണം ഇടപാടുകൾ നടത്തിയിട്ടില്ലെന്ന് ബൈജൂ രവീന്ദ്രൻെറ ഉടമസ്ഥതയിലുള്ള ബൈജൂസ് വ്യക്തമാക്കി. യുഎസിലെ വായ്പാ ദാതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കമ്പനി പറയുന്നു. യാതൊരുവിധത്തിലും ലോൺ വ്യവസ്ഥകൾക്ക് വിരുദ്ധമായ രീതിയിൽ പണമിടപാടുകൾ നടത്തിയിട്ടില്ലെന്നും 2021-ൽ ഒപ്പുവച്ച ടേം ലോൺ ബി-യുടെ ഭാഗമായ എല്ലാ കരാർ തുകകളും ബൈജൂസ് കൃത്യമായി നൽകിയിട്ടുണ്ടെന്നുമാണ് കമ്പനി അറിയിച്ചത്. തിരിച്ചടവ് ഒരു തവണ പോലും മുടങ്ങിയിട്ടില്ല. ബൈജൂസ് ആൽഫ 50 കോടി ഡോളർ ഒളിപ്പിച്ചു എന്ന ആരോപണം തെറ്റാണ്. ബിസിനസ് വിപുലമാക്കുന്നതിൻ്റെ ഭാഗമായി ബൈജൂസ് ആൽഫയിൽ നിന്ന് ഈ തുക ട്രാൻസ്ഫർ ചെയ്തത് വ്യവസ്ഥകൾക്ക് വിധേയമായാണ്. ക്രെഡിറ്റ് എഗ്രിമെൻ്റിൻ്റെ ചട്ടങ്ങളോ കരാർ പ്രകാരമുള്ള അവകാശങ്ങളോ ലംഘിച്ചിട്ടില്ല എന്നാണ് കമ്പനിയുടെ വിശദീകരണം.

ആരോപണങ്ങൾ ഉന്നയിച്ചത് ബൈജൂസിൻ്റെ വായ്പാ ഇടപാടുകാരാണ്. ബൈജൂസിൻ്റെ സഹോദര സ്ഥാപനമായ ബൈജൂസ് ആൽഫയുമായി ബന്ധപ്പെട്ട് അമേരിക്കയിലെ ഡെലിവെ കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന നിയമപടികളുമായി ബന്ധപ്പെട്ട കമ്പനിയുടെ വിശദീകരണം ഇങ്ങനെ. ''അമേരിക്കൻ കമ്പനിയായ ബൈജൂസ് ആൽഫ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. സ്വന്തമായി ജീവനക്കാരുമില്ല. ഇതുമായി ബന്ധപ്പെട്ട് വായ്പാ ഇടപാടുകാർ ഉയർത്തിക്കൊണ്ടുവന്ന കാര്യങ്ങൾ തികച്ചും അസത്യമാണ്. ആൽഫയിൽ നിന്ന് 500 മില്യൺ ഡോളർ ബൈജൂസ് കടത്തി എന്ന അതിശയകരമായ ആരോപണമാണ് പരാതിക്കാർ ഉന്നയിച്ചിരിക്കുന്നത്. കമ്പനിയുടെ നടപടി ശരിയല്ല എന്ന രീതിയിലാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. ഇത് പൂർണ്ണമായും തെറ്റാണ്. ആരോപണങ്ങൾ കമ്പനി നിഷേധിക്കുന്നു. കരാറിൽ നിന്ന് വ്യതിചലിക്കാതെ ചട്ടങ്ങൾ പാലിച്ച് തന്നെയാണ് ഈ തുക ട്രാൻസ്ഫർ ചെയ്തത്.

നിലവിലുള്ള കരാർ പ്രകാരം പണം ട്രാൻസ്ഫർ ചെയ്യുന്നതിന് തടസങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
ആഗോളതലത്തിൽ ബൈജൂസിൻ്റെ ബിസിനസ് വ്യാപിക്കുന്നതിനുവേണ്ടിയാണ് പ്രവർത്തനമില്ലാത്ത ആൽഫയിൽ നിന്ന് ഫണ്ട് മറ്റ് കമ്പനികളിലേയ്ക്ക് മാറ്റിയത്. ബൈജൂസ് വായ്പാദാതാക്കളുമായി കരാറിലേർപ്പെട്ടത് പണം ആഗോളതലത്തിലെ വളർച്ചയ്ക്കും ബിസിനസ് വ്യാപനത്തിനും ഉപയോഗിക്കാൻ വേണ്ടിയാണ്. ആവശ്യമനുസരിച്ച് പണം മാറ്റാനും ഉപയോഗിക്കാനുമുള്ള സ്വാതന്ത്ര്യം കമ്പനിക്കുണ്ട്. 2021-ൽ ഒപ്പുവച്ച ടേം ലോണിൻെറ എല്ലാ കരാർ തുകകളും ബൈജൂസ് കൃത്യമായി നൽകിയിട്ടുണ്ട്. പരാതിക്കാരുടെ ആരോപണങ്ങൾ തെറ്റാണെന്ന് കമ്പനി കോടതിയിൽ വാദിക്കും. കോടതിയുടെ ഇടക്കാല ഉത്തരവ് ലോകമൊട്ടാകെയുള്ള ബൈജൂസിൻ്റെ ഒരു സ്ഥാപനത്തെയും ബാധിക്കില്ല. പണം ട്രാൻസ്ഫർ ചെയ്തത് ഉൾപ്പെടെ കേസിലെ വസ്തുതകളെക്കുറിച്ച് അന്തിമമായ ഒരു പ്രഖ്യാപനവും കോടതി നടത്തിയിട്ടില്ല. വായ്പാ ഇടപാടുകാരുടെ സംഘം ആവശ്യപ്പെടുന്നത് അസ്വീകാര്യമായ വ്യവസ്ഥകളാണ്. '' ''കൃത്യമായ തിരിച്ചടവുകൾ നടത്തി എല്ലാവിധ വായ്പാ പദ്ധതികളും മികച്ച രീതിയിൽ പൂർത്തിയാക്കുന്ന ട്രാക്ക് റെക്കോഡുള്ള കമ്പനിയാണ് ബൈജൂസ്. . ഈ സാഹചര്യത്തിൽ പരാതിക്കാരുമായി തീർപ്പിലെത്താനുള്ള എല്ലാ ശ്രമങ്ങളും തുടരും. '' ഈയടുത്ത് ബൈജൂസ് നേടിയ 250 മില്യൺ ഡോളറിൻ്റെ നിക്ഷേപം കമ്പനിയുടെ സാമ്പത്തിക സ്ഥിരതയുടെ തെളിവാണ്. ഇത് ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളുടെ ദീർഘകാല സ്ഥിരത ഉറപ്പുവരുത്തുന്നതോടൊപ്പം ലോകമൊട്ടാകെയുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തെ സഹായിക്കുകയും ചെയ്യും എന്ന് കമ്പനി അധികൃതർ പറയുന്നു.

Post your comments