Global block

bissplus@gmail.com

Global Menu

ഗൂഗിളിന് പിന്നാലെ ഓഫീസുകൾ അടച്ചുപൂട്ടി ട്വിറ്റർ

 

ടെക്ക് രംഗത്തെ തൊഴിൽ നഷ്ടം വ്യാപകമാകുന്നു. ഗൂഗിളിന് പിന്നാലെ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസുകൾ അടച്ചുപൂട്ടി ട്വിറ്റർ. എന്നാൽ ബെംഗളൂരുവിലെ ഓഫീസ് ഒഴിവാക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിൽ ഡൽഹിയിലെയും മുംബൈയിലെയും ജീവനക്കാർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാമെങ്കിലും തൊഴിൽ സുരക്ഷ സംബന്ധിച്ച ആശങ്കയുണ്ട്. ഇന്ത്യയിലെ ഭൂരിഭാഗം ജീവനക്കാരെയും ട്വിറ്റർ നേരത്തെ പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ട്വിറ്റര്‍ സിഇഒ ഇലൊൺ മസ്ക് ആഗോളതലത്തിൽ ട്വിറ്റർ ഓഫീസുകൾ അടച്ചുപൂട്ടുകയാണ്. രാഷ്ട്രീയ ഇടപെടലുകളുടെയും ദേശീയ വിവാദങ്ങളുടെയും ഹോട്ട്‌സ്‌പോട്ടായി ഡൽഹി മാറിയിട്ടും ട്വിറ്ററിൻെറ വരുമാനത്തിൽ കാര്യമായ സംഭാവന നൽകുന്നില്ലെന്നാണ് ആക്ഷേപം.

ആഗോള തലത്തിൽ ഗൂഗിൾ ഏകദേശം 12,000 ജോലിക്കാരെയാണ് പിരിച്ചുവിടുന്നത്. ഇത് കമ്പനിയുടെ ആകെ ജോലിക്കാരുടെ ആറ് ശതമാനം വരും. കഴിഞ്ഞ മാസം ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതേ തുടര്‍ന്നാണ് ഇന്ത്യയിലെ 453 ജീവനക്കാരെ ഗൂഗിൾ ഒഴിവാക്കുന്നത്. കൂ‍ടുതൽ തൊഴിൽ നഷ്ടം വ്യാപകമാകുന്നതോടെ ഐടി രംഗത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ 10,0000 ജോലികൾ നഷ്‌ടപ്പെടുന്ന സ്ഥിതിയാണ്.

മൈക്രോസോഫ്റ്റ്, ആൽഫബെറ്റ്, ആമസോൺ, സെയിൽസ്ഫോഴ്സ് എന്നിവയും ആയിരക്കണക്കിന് ആളുകളെ പിരിച്ചുവിട്ടുകഴി‍ഞ്ഞു. പ്രവർത്തനച്ചെലവ് വെട്ടിക്കുറയ്ക്കുകയും ലാഭം വർദ്ധിപ്പിക്കുകയുമാണ് കമ്പനികളുടെ ലക്ഷ്യം. കൊവിഡിന് ശേഷം ടെക്കികളുടെ ശമ്പളം വര്‍ദ്ധിച്ചിരുന്നു. ഉയ‍ര്‍ന്ന ശമ്പളം കുറയ്ക്കാനും വ്യാപക തൊഴിൽ നഷ്ടം വഴിവെക്കും. കൊവിഡ് -19 ൻെറ വ്യാപന സമയത്ത് ടെക് രംഗത്ത് വളർച്ച രേഖപ്പെടുത്തിയിരുന്നു. ഈ സമയത്ത് കമ്പനികൾ നിയമനങ്ങൾ ഉയ‍ര്‍ത്തി. ആകര്‍ഷകമായ ശമ്പളപാക്കേജുകൾ കൂടുതൽ ജീവനക്കാരെയും ആകർഷിച്ചു. കൊവിഡിനെ നേരിട്ട് ലോകം വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയതോടെ കമ്പനികളുടെ ശുഭാപ്തിവിശ്വാസം ഉയർന്നു. ഉയർന്ന വളർച്ചാ സാധ്യതകളുമുണ്ട്. എന്നാൽ പണപ്പെരുപ്പവും ആഗോള മാന്ദ്യറ ഭീഷണിയും അഭിമുഖീകരിക്കുന്നതാണ് ടെക്ക് കമ്പനികളുടെ പിരിച്ചുവിടലിന് പിന്നിലെ മറ്റു കാരണങ്ങൾ.

അതേസമയം തൊഴിൽ നഷ്ടത്തിൽ അധികവും യുഎസിലെ ടെക്നോളജി രംഗത്താണ്. ഇന്ത്യയിലല്ലെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ഇന്ത്യയിൽ കൊവിഡിന് ശേഷം രണ്ട് വർഷത്തിനുള്ളിൽ സാങ്കേതികവിദ്യാ രംഗത്തും ഇലക്ട്രോണിക് മേഖലയിലും 18 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Post your comments