ഫുഡ് ഡെലിവറി ടെക് കമ്പനി സൊമാറ്റോയുടെ നഷ്ടം വർധിച്ചതായി അതിന്റെ മൂന്നാം പാദ സാമ്പത്തിക വരുമാന റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ചില നഗരങ്ങളിലെ പ്രകടനം പ്രോത്സാഹജനകമല്ല എന്നതിനാൽ 225 ചെറിയ നഗരങ്ങളിലെ പ്രവർത്തനം അവസാനിപ്പിച്ചതായും കമ്പനി അറിയിച്ചു. ഫുഡ് ഡെലിവറി ബിസിനസ്സിലെ തകർച്ച കാരണം ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനിക്ക് 346.6 കോടി രൂപയുടെ നഷ്ടമുണ്ടായി. ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി വ്യാഴാഴ്ച പുറത്തു വിട്ട റിപ്പോർട്ട് അനുസരിച്ച്, അതിന്റെ ഏകീകൃത വരുമാനം ഒക്ടോബർ-ഡിസംബർ പാദത്തിൽ 75% വർധിച്ച് 1,948 കോടി രൂപയായി. കമ്പനിയുടെ നഷ്ടം അഞ്ച് മടങ്ങ് ഉയർന്ന് 346 കോടി രൂപയായി. ക്വിക്ക്-കൊമേഴ്‌സ് ബിസിനസ്സ് ബ്ലിങ്കിറ്റിന്റെയും ബിസിനസ്സ്-ടു-ബിസിനസ് വെർട്ടിക്കൽ ഹൈപ്പർപ്യൂറിന്റെയും കണക്കുകളും ഇതിൽ ഉൾപ്പെടുന്നു.
സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ 1581 കോടി രൂപയും, 2021 ഡിസംബറിൽ അവസാനിച്ച പാദത്തിൽ 1,200 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡിസംബർ പാദത്തിൽ, ഫുഡ് ഡെലിവറിക്ക് വേണ്ടിയുള്ള ക്രമീകരിച്ച വരുമാനത്തിൽ സൊമാറ്റോ 1,565 കോടി രൂപ നേടി. ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഫുഡ് ഡെലിവറി ആപ്പുകളിൽ ഒന്നാണ് സൊമാറ്റോ. ലാഭം വർധിപ്പിക്കാനുള്ള ശ്രമമെന്ന നിലയിൽ അടുത്തിടെ സൊമാറ്റോ അതിന്റെ ഗോൾഡ് സബ്‌സ്‌ക്രിപ്‌ഷൻ വീണ്ടും സമാരംഭിച്ചിരുന്നു. ഏകദേശം 800 റോളുകളിലേക്ക് ആളുകളെ നിയമിക്കാൻ ഒരുങ്ങുന്നതിനിടെയാണ് 225 ചെറു നഗരങ്ങളിൽ നിന്ന് പിന്മാറാനുള്ള കമ്പനിയുടെ തീരുമാനം.
കമ്പനി അതിന്റെ സാമ്പത്തിക വരുമാന റിപ്പോർട്ടിൽ, ജനുവരിയിൽ 225 ചെറിയ നഗരങ്ങളിൽ സൊമാറ്റോ ഫുഡ് ഡെലിവറി സേവനം അവസാനിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡിസംബറിൽ അവസാനിച്ച പാദത്തിൽ മൊത്ത ഓർഡർ മൂല്യത്തിന്റെ 0.3% മാത്രം സംഭാവന ചെയ്ത നഗരങ്ങളിലാണ് ഡെലിവറി നിർത്തുന്നത്. "കഴിഞ്ഞ കുറച്ച് പാദങ്ങളിൽ ഈ നഗരങ്ങളുടെ പ്രകടനം പ്രോത്സാഹജനകമായിരുന്നില്ല, ഈ നഗരങ്ങളിലെ ഞങ്ങളുടെ നിക്ഷേപങ്ങളുടെ തിരിച്ചടവ് കാലയളവ് സ്വീകാര്യമാണെന്ന് തോന്നുന്നില്ല." ഈ നീക്കത്തെക്കുറിച്ച് വിശദീകരിക്കവെ കമ്പനി പറഞ്ഞു. അതേസമയം, ഏതൊക്കെ നഗരങ്ങളിലാണ് സേവനം അവസാനിപ്പിച്ചത് എന്ന് വ്യക്തമല്ല. കമ്പനിയുടെ ലാഭം വർധിപ്പിക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും അധികൃതർ സംസാരിച്ചു. അടുത്തിടെ ഇന്ത്യയിൽ ഗോൾഡ് സബ്‌സ്‌ക്രിപ്‌ഷൻ വീണ്ടും സമാരംഭിച്ചതായും. ഈ പ്രോഗ്രാം മുന്നോട്ട് പോകുന്നതിൽ വിശ്വസ്തതയും ഡെലിവറി സേവനം വികസിപ്പിക്കാനും സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. 9 ലക്ഷത്തിലധികം അംഗങ്ങൾ സൊമാറ്റോ ഗോൾഡ് പ്രോഗ്രാമിൽ ചേർന്നതായും കമ്പനി അവകാശപ്പെട്ടു.
ചിലവ് കുറയ്ക്കാൻ സ്വിഗി അടക്കമുള്ള കമ്പനികൾ ആളുകളെ പിരിച്ചുവിടുന്ന സമയത്ത്, സൊമാറ്റോ 800 ഓളം റോളുകളിലേക്ക് പുതിയ ആളുകളെ നിയമിക്കാൻ നോക്കുകയാണെന്ന് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ പ്രഖ്യാപിച്ചിരുന്നു. ഇത് ഇത്തരം ജോലികൾ അന്വേഷിക്കുന്ന തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. ലിങ്ക്ഡ്ഇനിൽ നിരവധി ജോലി ഒഴിവുകൾ സിഇഒ തന്നെ നേരിട്ട് പോസ്റ്റ് ചെയ്തിരുന്നു. എന്നിരുന്നാലും, ഒരു പോസ്റ്റിൽ, വർക്ക് ലൈഫ് ബാലൻസ് ഇല്ലാതെ 24*7 ജോലി ചെയ്യണമെന്നായിരുന്നു നിബന്ധന. പക്ഷെ, ലിങ്ക്ഡ്ഇന്നിലെ ആളുകളിൽ നിന്ന് തന്നെ പോസ്റ്റിന് തിരിച്ചടി നേരിടുകയും ചെയ്തു.
Post your comments