Global block

bissplus@gmail.com

Global Menu

സംരംഭകവർഷം 2022-23

81,339 സംരംഭങ്ങൾ
1,77,897 പേർക്ക് നേരിട്ട് തൊഴിൽ
5005 കോടി രൂപയുടെ നിക്ഷേപം

 

വൈറ്റ് കോളറിലൊതുങ്ങാതെ യുവത പഠനത്തിനൊപ്പം സംരംഭവും പുതുമാതൃക

 

പണ്ടൊക്കെ വിദേശത്ത് പ്രത്യേകിച്ച് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങിൽ ജോലിചെയ്യുന്നവർ നാട്ടിലെത്തുമ്പോൾ മലയാളിയുടെ മാറിയ മനോഭാവത്തെ കുറ്റപ്പെടുത്തുന്നത് ഇങ്ങനെയാണ്:  അമേരിക്കയിലെ പിള്ളാരെ കണ്ട് പഠിക്കണം. എത്ര സമ്പന്നരുടെ മക്കളായാലും ഒരു പ്രായം കഴിഞ്ഞാൽ അവർ സ്വന്തം പഠനത്തിനുളള പണം ജോലി ചെയ്ത് കണ്ടെത്തും. ഇവിടെ കുറച്ചെന്തെങ്കിലും പഠിച്ചാൽ പിന്നെ വെളളക്കോളർ ജോലിയേ ചെയ്യൂ. വീട്ടിലെ തൂമ്പയെടുത്ത് മാറ്റിവയ്ക്കില്ല. ഇനി ഇത്തരം കുറ്റപ്പെടുത്തലുകൾക്ക് ഇവിടെ സ്ഥാനമില്ല. കാരണം കേരളം മാറുകയാണ്;മലയാളി യുവതയും. പഠനത്തിനൊപ്പം സംരംഭം, അഭ്യസ്തവിദ്യ നവനവസംരംഭങ്ങളിലൂടെ നാടിന്റെ കുതിപ്പിന് എന്നതാണ് ഇപ്പോൾ മലയാളിയുടെ ചിന്ത. അത്തരത്തിലുളള മനോഭാവത്തിലേക്ക് മലയാളിയെ കൈപിടിച്ചുനടത്തുന്ന വിധത്തിലുളള പ്രവർത്തനങ്ങൾ കേരള സർക്കാർ എന്നേ ആരംഭിച്ചുകഴിഞ്ഞു. വ്യവസായവകുപ്പാണ് സംരംഭകത്വവുമായി ബന്ധപ്പെട്ട സർക്കാർ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്തു കൊണ്ടുവന്ന ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഉൾപ്പെടെയുളള പദ്ധതികളും പ്രവർത്തനങ്ങളും പുതിയ തലത്തിലേക്ക് വളർന്നുകഴിഞ്ഞു. അഭ്യസ്തവിദ്യർക്കെല്ലാം സർക്കാർ ജോലി എന്ന സങ്കുചിതചിന്ത മലയാളി മനസ്സിൽ നിന്ന് മാഞ്ഞുതുടങ്ങിയിരിക്കുന്നു. പകരം പഠിച്ച വിദ്യകൊണ്ട് തനിക്കൊപ്പം പത്തുപേർക്കെങ്കിലും തൊഴിൽ എന്ന വിശാലചിന്തയിലേക്ക് ഓരോ മലയാളിയെയും വളർത്താനുളള സർക്കാർ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു.നിക്ഷേപകസൗഹൃദകേരളത്തിൽ നിന്നും  തദ്ദേശീയരിലേക്ക് ഇറങ്ങിച്ചെല്ലുന്ന സംരംഭകസൗഹൃദകേരളം എന്ന കുറച്ചുകൂടി വിശാലമായ ലക്ഷ്യത്തോടെയാണ് സർക്കാരിന്റെയും സർക്കാർ സംവിധാനങ്ങളുടെയും പ്രവർത്തനം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടങ്ങിവച്ച് പ്രവർത്തനങ്ങൾ കാലോചിതമായ പരിഷ്‌ക്കാരങ്ങളോടെ കൂട്ടിച്ചേർക്കലുകളോടെ തുടരാൻ തുടർഭരണം സഹായകമായി എന്നു തന്നെ പറയാം. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യത്തോടെയാണ് 2022-23 സംരംഭകവർഷമായി (Year of Entrepreneurship) സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചത്. ലക്ഷ്യപ്രാപ്തി മുന്നിൽ കണ്ടുകൊണ്ടുളള പ്രവർത്തനങ്ങൾ ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നത്.
സംരംഭകസൗഹൃദ കേരളം
സാമൂഹിക ശാക്തീകരണത്തിൽ ഇന്ത്യയിൽ തന്നെ കേരളം മുൻപന്തിയിലാണ്. ഏറ്റവും ഉയർന്ന മാനവ വികസന സൂചിക, സാക്ഷരതാ നിരക്ക്, പ്രശസ്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സാന്നിധ്യം എന്നിവ കേരളത്തിൽ പ്രതിഭാസമ്പന്നരായ  തൊഴിൽ ശക്തിയെ സൃഷ്ടിക്കുകയും അതുവഴി വിദേശ ഫണ്ടുകളുടെ വരവിനു കാരണമാകുകയും  ചെയ്യുന്നു. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ വളരെ ഉയർന്ന തലത്തിലേക്ക് ഉയർത്താൻ തക്ക സാധ്യതകളുളള, കഴിവുളള സംസ്ഥാനമാണ് കേരളം.  കേരളത്തിലെ ഏറ്റവും പുതിയ വ്യാവസായിക ലൈസൻസിംഗ് പരിഷ്‌കാരങ്ങൾ സംസ്ഥാനത്ത്  അനുയോജ്യവും കാലോചിതവുമായ നിക്ഷേപ കാലാവസ്ഥയും ലൈസൻസിംഗ് പ്രക്രിയയും സൃഷ്ടിക്കുന്നതിന് വഴിയൊരുക്കുന്നു.
നിലവിലുള്ള നിയമങ്ങൾ  ലഘൂകരിച്ചും യുക്തിസഹമാക്കിയും മാറുന്ന കാലത്തിനനുസരിച്ച് വിവരസാങ്കേതികവിദ്യ പ്രയോഗിച്ചും ഭരണം (ബന്ധപ്പെട്ട സംവിധാനങ്ങളെ) കൂടുതൽ കാര്യക്ഷമവും ഫലപ്രദവും സുതാര്യവും ഉപയോക്തൃ സൗഹൃദവുമാക്കുന്നതിനാണ് ഇത്തരം നീക്കങ്ങളിലൂടെ അഥവാ പരിഷ്‌കാരങ്ങളിലൂടെ സർക്കാർ ഊന്നൽ നൽകുന്നത്.  സുസ്ഥിര വികസന സമ്പ്രദായങ്ങൾക്കൊപ്പം ചേർന്നുനിന്നുകൊണ്ടുളള വ്യാവസായിക വികസനമെന്ന വ്യവസായ-വാണിജ്യ വകുപ്പിന്റെ സമഗ്രമായ സമീപനം കേരളത്തെ ഒരു സംരംഭകസൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന് വലിയതോതിൽ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
എന്തുകൊണ്ട് സംരംഭക വർഷം
കേരളത്തിന്റെ സംയോജിത വ്യാവസായിക വികസനം ഊർജിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യവസായ വകുപ്പ്  2022-23 വർഷത്തെ സംരംഭകവർഷമായി പ്രഖ്യാപിച്ചത്.   'അനായാസ ജീവനം' (ഈസ് ഓഫ് ലിവിങ്) എന്ന ലക്ഷ്യത്തിൽ ഊന്നി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനാണ് സർക്കാർ നിരന്തരം പരിശ്രമിക്കുന്നത്. കൂടാതെ, മറ്റ് ആകർഷകമായ ക്രമീകരണങ്ങളും ശക്തമായ ഇന്റർനെറ്റ് കണക്റ്റിവിറ്റിയും ഉപയോഗിച്ച്, 'വർക്ക് ഫ്രം കേരള'ക്ക് അനുയോജ്യമായ സ്ഥലമായി സംസ്ഥാനത്തെ മാറ്റുന്നതിനുളള കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്.
താൽപ്പര്യമുള്ളവരിലേക്ക് നേരിട്ട് എത്തിച്ചേർന്ന് അവരുടെ സംരംഭകത്വ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് സഹായഹസ്തം നീട്ടുക എന്നതാണ് സംരംഭകത്വ വർഷത്തിലെ സർക്കാരിന്റെ സമീപനം. നവസംരംഭകരെ സഹായിക്കുന്നതിനായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും എംബിഎ, ബിടെക് ബിരുദധാരികളെ ഇന്റേണുകളായി നിയമിച്ചിട്ടുണ്ട്. ഓരോ താലൂക്കിലും സംരംഭകർക്ക് മാർഗനിർദേശം നൽകാൻ റിസോഴ്‌സ് പേഴ്‌സൺമാരെയും നിയോഗിച്ചിട്ടുണ്ട്. മാത്രമല്ല, പുതിയ സംരംഭകരുടെ പ്രശ്‌നങ്ങൾ കേൾക്കുന്നതിനും പരിഹരിക്കുന്നതിനുമായി സംസ്ഥാന-ജില്ലാതല കമ്മിറ്റികളും ഇതിനകം രൂപീകരിച്ചിട്ടുണ്ട്
കുടുംബശ്രീ (സ്ത്രീകളുടെ അയൽക്കൂട്ടങ്ങൾ), ആസൂത്രണം, സഹകരണം, തൊഴിൽ, ധനകാര്യം, കൃഷി, മത്സ്യബന്ധനം, ടൂറിസം, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും പിന്തുണയോടെയാണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ 'സംരംഭകവർഷ പദ്ധതി' സ്ഥാപിച്ചത്. സംരംഭകത്വ വർഷത്തിന്റെ ഭാഗമായി, ജനങ്ങളിലേക്കിറങ്ങി മികവുറ്റ സംരംഭകരെ കണ്ടെത്തി അവരെ പരിശീലിപ്പിച്ച് ഒരു ബിസിനസ്സ് തുടങ്ങാൻ വഴികാട്ടുക എന്നതാണ് സർക്കാരിന്റെ തന്ത്രം.
ഈ നൂതന പരിപാടിയുടെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പൊതുജന ബോധവൽക്കരണ ശിൽപശാലകൾ നടന്നുവരുന്നു. വായ്പകൾ, ലൈസൻസുകൾ, സഹായം, സബ്സിഡി അലോക്കേഷൻ എന്നിവയെല്ലാം ബന്ധപ്പെട്ട ഓഫീസർമാരിൽ നിന്ന് ലഭിക്കും. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സജീവമായ സഹകരണത്തോടെയുള്ള ഈ പദ്ധതി സംസ്ഥാനത്തെ സംരംഭകർക്കിടയിൽ നവ ഊർജവും ഉന്മേഷവും സൃഷ്ടിക്കുകയാണ്.
വളരട്ടെ വ്യവസായങ്ങൾ ഉദിക്കട്ടെ പുതുകേരളം
'സംരംഭക വർഷം' ആചരിക്കുന്നതിന്റെ ഭാഗമായി ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾ ശരിയായ ട്രാക്കിലാണ്. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന ക്യാമ്പയിൻ ഏഴ് മാസം തികയുമ്പോൾ 81339  പുതിയ സംരംഭങ്ങൾ യാഥാർത്ഥ്യമായിരിക്കുകയാണ്. ഇത് ചരിത്രനേട്ടമാണ്. ഈ സംരംഭങ്ങളിലൂടെ മൊത്തം 5005 കോടി രൂപയുടെ നിക്ഷപം  വന്നുവെന്നുമാത്രമല്ല 1,77,897 പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ഈ കാലയളവിൽ എറണാകുളം ജില്ലയിൽ 14610 പുതിയ എംഎസ്എംഇകൾ ആരംഭിച്ചപ്പോൾ മലപ്പുറത്ത് -18601, തിരുവനന്തപുരം-14902, പാലക്കാട്-12721, കൊല്ലം-11775, തൃശൂർ-13533, കോഴിക്കോട് -13925, കോട്ടയം- 8834, കണ്ണൂർ-11366  വീതം എംഎസ്എംഇകൾ ആരംഭിച്ചു. വ്യാവസായികമായി പിന്നാക്കം നിന്നിരുന്ന വയനാട്, കാസർകോട്,ഇടുക്കി ജില്ലകളിലായി 14659 സംരംഭങ്ങളും 14869 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. എറണാകുളമാണ് നിക്ഷപത്തിന്റെ കാര്യത്തിൽ മുന്നിൽ. 640.86 കോടിയുടെ നിക്ഷേപമാണ് വന്നത്. 17823 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. മലപ്പുറമാണ് സംരംഭങ്ങളുടെ എണ്ണത്തിൽ മുന്നിൽ. 18601 സംരംഭങ്ങളാണ് ഇവിടെ പുതുതായി വന്നത്. വാണിജ്യ വ്യാപാര മേഖലയിൽ 1471.17 കോടി നിക്ഷേപത്തിൽ 26351 സംരംഭങ്ങൾ സൃഷ്ടിക്കപ്പെട്ടു. 48556 തൊഴിലവസരങ്ങളും ഈ മേഖലയിൽ സൃഷ്ടിക്കപ്പെട്ടു.  പുതിയ സംരംഭങ്ങളിൽ 13994 എണ്ണം 847.2 കോടി മുതൽമുടക്കിൽ കാർഷിക, ഭക്ഷ്യ ഉൽപാദന മേഖലകളിലാണ് സൃഷ്ടിക്കപ്പെട്ടത്. 435.06 കോടി മുതൽമുടക്കിൽ ഗാർമെന്റ്സ് ആൻഡ് ടെക്സ്റ്റൈൽ മേഖലയിൽ 9586 ഉം 206.7 കോടി മുതൽമുടക്കിൽ  ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് മേഖലയിൽ 3523ഉം 386.36 കോടി നിക്ഷേപത്തിൽ സേവന മേഖലയിൽ 6234ഉം സംരംഭങ്ങൾ യാഥാർത്ഥ്യമായി. ഇതിൽ 16,065 പുതിയ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നത് സ്ത്രീകളാണ് (2022 ആഗസ്റ്റ് വരെയുളള കണക്ക്). എസ്സി/എസ്ടി വിഭാഗങ്ങളിൽ നിന്നുള്ളവർ 2,300 സംരംഭങ്ങൾ ആരംഭിച്ചു (ആഗസ്റ്റ് വരെയുളള കണക്ക്). പ്രചാരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണം, മത്സ്യബന്ധനം, മൃഗസംരക്ഷണം, മറ്റ് വകുപ്പുകൾ എന്നിവ വ്യവസായ വകുപ്പുമായി ഏകോപിപ്പിക്കുന്നുണ്ട്.
പദ്ധതിയുടെ ഭാഗമായുള്ള ലൈസൻസ്, സബ്സിഡി മേളകൾ തുടരുകയാണ്. സംരംഭക വർഷത്തിന്റെ ഭാഗമായി 4% പലിശ നിരക്കിൽ സംരംഭങ്ങൾക്കായി പ്രത്യേക വായ്പാ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 403 തദ്ദേശ സ്ഥാപനങ്ങളിൽ വായ്പാ മേളകൾ നടത്തി 9.5 കോടി വായ്പകൾ വിതരണം ചെയ്തു. സംസ്ഥാനത്തുടനീളമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി ബോധവത്ക്കരണ പരിപാടികൾ നടത്തിയപ്പോൾ 85,160 പേർ പങ്കെടുത്തു.
ടെക്‌നോളജി ക്ലിനിക്ക്
 സംസ്ഥാനത്തെ സംരംഭകർക്ക് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) തടസ്സരഹിതമായ പ്രവർത്തനത്തിനായി വ്യവസായ വകുപ്പ് അവതരിപ്പിക്കുന്ന പുതിയ സൗകര്യമാണ് ടെക്‌നോളജി ക്ലിനിക്ക്്.  വിവിധ സർക്കാർ ഏജൻസികളിൽ നിന്ന് ലൈസൻസ് നേടുന്നതിലും ഫണ്ട് കണ്ടെത്തുന്നതിലും ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിലും സംരംഭകർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഡിപ്പാർട്ട്മെന്റ് ഹാൻഡ് ഹോൾഡിംഗ് സംവിധാനം ആരംഭിച്ചത്. സാമ്പത്തികം, കയറ്റുമതി, നികുതി, വിപണനം, നിയമം, ഡിപിആർ തയ്യാറാക്കൽ, ജിഎസ്ടി, സാങ്കേതികവിദ്യ, അനുമതി, ലൈസൻസ്, ബാങ്കിംഗ് എന്നിവയുൾപ്പെടെ പത്ത് വിശാലമായ മേഖലകളിൽ നിലവിലുള്ള സംരംഭകർക്കും സംരംഭങ്ങൾ തുടങ്ങാൻ  താൽപ്പര്യമുള്ളവർക്കും ടെക്‌നോളജി ക്ലിനിക്കുകൾ ഉപദേശം നൽകും. ജില്ലാ വ്യവസായ കേന്ദ്രം (ഡിഐസി) തയ്യാറാക്കിയ ഷെഡ്യൂൾ അനുസരിച്ചായിരിക്കും ക്ലിനിക്കുകൾ പ്രവർത്തിക്കുക. വ്യവസായ വകുപ്പ് നൽകുന്ന ഫണ്ടിൽ നിന്ന് കൺസൾട്ടേഷൻ ചാർജുകൾ ഡിഐസികൾ വഹിക്കുമെന്നതിനാൽ സംരംഭകൻ സേവനത്തിന് ഫീസൊന്നും നൽകേണ്ടതില്ല.
1,153 ഇന്റേണുകളുടെ സേവനം
2022-23 സംരംഭക വർഷമായി ആചരിക്കുന്ന കേരള സർക്കാർ, ഓരോ ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലുമായി 1,153 (എംബിഎ / ബിടെക് ബിരുദധാരികൾ) ഇന്റേണുകളെ നിയമിച്ചിരിക്കുന്നത് 12 മാസത്തിനുള്ളിൽ ഒരു ലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവർക്ക് മികച്ച അവസരങ്ങളൊരുക്കാനും വായ്പ അടക്കമുള്ള വിവരങ്ങൾ ലഭ്യമാക്കാനും   എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ഇന്റേൺസിന്റെ സേവനം ലഭ്യമാണ്. ആദ്യഘട്ട ബോധവത്കരണ ശിൽപശാലയിൽ പങ്കെടുത്ത് സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കായി ലൈസൻസ്, ലോൺ, സബ്‌സിഡി മേളകൾ വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഇത്തരത്തിലുള്ള ഒരു പദ്ധതിക്ക് പ്രാദേശിക തലത്തിൽ ഏകോപനം നടത്താനും തുടർന്നുള്ള ഒരു വർഷക്കാലം ഓരോ തദ്ദേശ സ്ഥാപന തലത്തിലും സംരംഭങ്ങൾ ആരംഭിക്കാൻ വേണ്ട ഏകോപനവും നേതൃത്വവും നൽകാനുമായാണ് ഇന്റേൺസിന്റെ സേവനം പ്രയോജനപ്പെടുത്തുക.
പുതു സംരംഭങ്ങൾക്ക് 4 % പലിശ ;  സംരംഭക വായ്പാ പദ്ധതി
2022-23 സംരംഭക വർഷത്തിന്റെ ഭാഗമായി സംസ്ഥാനതല ബാങ്കേഴ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടു കൂടെ  സംരംഭകർക്കായി പുതിയ വായ്പാ പദ്ധതിയായ  കെ.ഇ.എൽ.എസ് (കേരള എന്റർപ്രണേഴ്സ് ലോൺ സ്‌കീം) ആരംഭിച്ചു. പുതുതായി ആരംഭിക്കുന്ന എം.എസ്.എം.ഇ കൾക്ക് 4% പലിശ നിരക്കിൽ വായ്പ്പ ലഭ്യമാക്കുന്നതാണ്  കേരള സംരംഭക വായ്പാ പദ്ധതി. സംരംഭക വർഷത്തിൽ  കെ.ഇ.എൽ.എസ് പദ്ധതിക്കൊപ്പം മറ്റെല്ലാ സംരംഭക വായ്പ്പകളും 4% പലിശ നിരക്കിൽ ലഭ്യമാക്കും.  കുറഞ്ഞ നിരക്കിൽ ബാങ്കുകൾ വായ്പ്പ നൽകുമ്പോൾ ഉണ്ടാകുന്ന അധിക ബാധ്യതക്ക് സർക്കാർ പലിശയിളവ് നൽകും. നിർമ്മാണം, സേവനം, വ്യാപാരം തുടങ്ങിയ മേഖലകളിൽ ആരംഭിക്കുന്ന പത്ത് ലക്ഷം രൂപ വരെയുള്ള വായ്പകൾക്കാണ് പലിശയിളവ് ലഭിക്കുക. ഇതിനായി അപേക്ഷകന് ഉദ്യം രജിസ്‌ട്രേഷൻ ഉണ്ടാകണം. അപേക്ഷകൾ അതിവേഗം തീർപ്പാക്കാൻ എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അഞ്ച് ലക്ഷം വരെയുള്ള അപേക്ഷകൾ 15 ദിവസങ്ങൾക്കുള്ളിലും 10 ലക്ഷം വരെയുള്ള അപേക്ഷകൾ ഒരു മാസത്തിനുള്ളിലും പരിഗണിച്ച് തീർപ്പുകൽപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ 2022 ആഗസ്റ്റ് മാസത്തിൽ വായ്പാ മേളകൾ സംഘടിപ്പിച്ചു.
സംരംഭകർക്കായി ഹെൽപ്പ് ഡെസ്‌ക്കുകൾ
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് സംസ്ഥാനത്തുടനീളം ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിച്ചു. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്ക്  കീഴിലുളള ഇന്റേണുകളാണ് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഹെൽപ്പ് ഡെസ്‌ക്കുകളിൽ പ്രവർത്തിക്കുന്നത്. സംരംഭകരെ സഹായിക്കുന്നതിനായി തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഇത് തുറന്നിരിക്കും. ആകെ 1,153 ഇന്റേണുകൾക്ക് പരിശീലനം നൽകി നിയമിച്ചിട്ടുണ്ട്. സംരംഭകരെ സഹായിക്കുന്നതിനും സംരംഭകരുടെ എല്ലാ സംശയങ്ങളും പരിഹരിക്കുന്നതിനും ഔപചാരികതകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും അവരെ സഹായിക്കുന്നതിനുമായി ഇന്റേണുകൾ തുടർച്ചയായ പരിശീലനത്തിന് വിധേയരാകും.സാധ്യതയുള്ള സംരംഭങ്ങളെയും സംരംഭകരെയും തിരിച്ചറിയുന്നതിനായി ഹെൽപ്പ് ഡെസ്‌ക്കുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ ശേഷിക്കുന്ന പ്രവൃത്തി ദിവസങ്ങളിൽ ഫീൽഡിലും ഉണ്ടാകും.
സ്വകാര്യ വ്യവസായ പാർക്കുകൾ
തിരഞ്ഞെടുക്കപ്പെട്ട സംരംഭകർക്ക് പെർമിറ്റ് കൈമാറി
സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾക്കായുള്ള അനുമതി വേഗത്തിലാക്കാനുള്ള നടപടികൾ പൂർത്തിയായി. സർക്കാറിന്റെ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച സംരംഭകരിൽ  നിന്നും തിരഞ്ഞെടുക്കപ്പെട്ട യോഗ്യരായ നാലു സംരംഭകർക്കുള്ള ഡെവലപർ പെർമിറ്റ് വ്യവസായ,നിയമ, കയർ വകുപ്പ് മന്ത്രി പി.രാജീവ് വിതരണം ചെയ്തു.  പദ്ധതി പ്രഖ്യാപിച്ചതിനു ശേഷം 28 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷ നൽകുന്നതു മുതൽ ലൈസൻസ് ലഭ്യമാക്കുന്നതുവരെയുള്ള മുഴുവൻ നടപടിക്രമങ്ങളും ഓൺലൈനായാണു പൂർത്തീകരിക്കുന്നത്.
വിഎംപിഎസ് ഫുഡ് പാർക്ക് ആൻഡ് വെൻച്വേഴ്സ് കണ്ണൂർ, മലബാർ എന്റർപ്രൈസസ് മലപ്പുറം, 
ഇന്ത്യൻ വെർജിൻ സ്പൈസസ് പ്രൈവറ്റ് ലിമിറ്റഡ് കോട്ടയം, കടമ്പൂർ ഇൻഡസ്ട്രീസ് പാർക്ക് പാലക്കാട് എന്നീ സംരംഭകർക്കുള്ള ഡെവലപർ പെർമിറ്റാണ് കൈമാറിയത്. 2022 സെപ്റ്റംബർ 22 ന്  തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് അധ്യക്ഷനായിരുന്നു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐഎഎസ്, വ്യവസായ വാണിജ്യ ഡയറക്ടർ എസ്. ഹരികിഷോർ ഐഎഎസ്, കിൻഫ്ര മാനെജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, സിഐഐ സൗത്ത്
സോൺ മുൻ ചെയർമാൻ എം.ആർ. നാരായണൻ, കെഎസ് എസ്‌ഐഎ  തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സി.എസ്. പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

കെ.എസ്.ഐ.ഡി.സി, കിൻഫ്ര വ്യവസായ പാർക്ക് എന്നിവക്ക് പുറമെ സംസ്ഥാനത്ത് കൂടുതൽ  വ്യവസായ പാർക്കുകൾ ഉയർത്തി കൊണ്ട് വരികയാണ് സംസ്ഥാന വ്യവസായ വകുപ്പ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഇ.എസ്.എ, സി. ആർ. ഇസഡ് എന്നിവയിൽ ഉൾപ്പെടാത്ത പത്തേക്കറിൽ അധികം ഭൂമിയുള്ള സ്ഥാപനങ്ങൾക്ക് വ്യവസായ പാർക്കിന് അനുമതി തേടാം. ഇതിനോടകം സർക്കാരിന് മുന്നിൽ ഇരുപതി ലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനികൾ, കോ ഓപ്പറേറ്റിവ് സൊസൈറ്റികൾ, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, എം.എസ്.എം.ഇ കൺസോഷ്യങ്ങൾ എന്നിവയ്ക്ക് പാർക്കിന് അനുമതി ലഭിക്കും. സ്വകാര്യ പാർക്കിന് അനുമതി ലഭിച്ചാൽ റോഡ്, വൈദ്യുതി, ജലവിതരണം എന്നിവ ഉറപ്പാക്കാനും സർക്കാർ ശ്രമിക്കും.

Post your comments