Global block

bissplus@gmail.com

Global Menu

അഭ്യൂഹങ്ങൾ നിഷേധിച്ച് ബൈജൂസ്

 

എഡ്യൂടെക് മേഖലയിലെ മുൻനിര കമ്പനിയായ ബൈജൂസ് കേരളം വിടില്ല. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. കമ്പനി തിരുവനന്തപുരം ടെക്നോ പാർക്കിലെ ഓഫീസ് അടച്ചു പൂട്ടി, ജീവനക്കാരെ ബാംഗ്ലൂരിലേക്ക് സ്ഥലം മാറ്റിയെന്ന പരാതിയും ഉയർന്നിരുന്നു. ഈ പരാതിയുമായി ജീവനക്കാർ തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയെ സന്ദർശിച്ചിരുന്നു. ഇതോടെ അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി. എന്നാൽ കമ്പനി കേരളത്തിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കില്ലെന്നും, പകരം കൂടുതൽ ഓഫീസുകൾ തുറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കമ്പനി അറിയിച്ചു. അടുത്ത സാമ്പത്തിക വർഷത്തിൽ മൂന്നു സ്ഥാപനങ്ങൾ കൂടി കേരളത്തിൽ തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നിലവിൽ 11 സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് കമ്പനിക്കുള്ളത്. പുതിയതായി മൂന്നു സ്ഥാപനങ്ങൾ കൂടി ആരംഭിക്കുന്നതോടെ കേരളത്തിൽ കമ്പനിക്ക് 14 സ്ഥാപനങ്ങളാവും. നിലവലിൽ‍ 3000 ഉദ്യോഗസ്ഥരാണുള്ളത്. ഇത് 3600 ആയി ഉയരും.

കേരളത്തിലെ കമ്പനിയുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന 3000 ഉദ്യോഗസ്ഥരിൽ 140 പേരെ ബാംഗ്ലൂരിലേക്ക് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തതെന്ന് കമ്പനി വിശദീകരിച്ചു. സ്ഥലം മാറ്റുന്നതിൽ അസൗകര്യം അറിയിച്ച ജീവനക്കാരുടെ താല്പര്യം സംരക്ഷിക്കും. ഇതിനായി പ്രത്യേക പാക്കേജ് നടപ്പാക്കും. ഇവർക്കും കുടുംബത്തിനും 6 മാസം വരെ കാലാവധിയുള്ള ഇൻഷുറൻസ് പരിരക്ഷ, മറ്റ് ജോലി തേടുന്നതിനായി റിക്രൂട്ട്മെന്റ് കമ്പനികളുടെ സഹായം, വേഗത്തിൽ ഫൈന‍ൽ സെറ്റിൽമെന്റുകൾ നടത്താനുള്ള നടപടിക്രമങ്ങൾ എന്നിവയും ഉറപ്പു വരുത്തിയിട്ടുണ്ട്. പിരിച്ചു വിടുന്നവർക്ക്, ഒരു വർഷത്തിനകം മറ്റു ജോലികൾ ലഭിച്ചില്ലെങ്കിൽ ബൈജൂസിലേക്കു തന്നെ തിരിച്ചു നിയമനം ലഭിക്കും എന്ന രീതിയിലുള്ള ചർച്ചകളാണ് നടത്തിയിട്ടുള്ളത്. തിരുവനന്തപുരം ടെക്നോപാർക്കിലെ ജീവനക്കാർ മന്ത്രി ശിവൻകുട്ടിയെ സന്ദർശിച്ചതിനു പിന്നാലെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്. തങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും, കുടിശികയുള്ള ശമ്പളം ലഭിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടിരുന്നു. ജോലി നഷ്ടമാവുന്നതടക്കമുള്ള ആശങ്കകളാണ് ജീവനക്കാർ പങ്കു വെച്ചതെന്നും, ആവശ്യമായ അന്വേഷണങ്ങൾ നടത്തുമെന്നും മന്ത്രി പ്രതികരിച്ചിരുന്നു.

എഡ്യുടെക് മേഖലയിലെ ഭീമൻ കമ്പനിയായ ബൈജൂസിൽ ഫേസ് ബുക്കുമായ ബന്ധമുള്ള സ്ഥാപനങ്ങളിൽ നിന്നടക്കം വൻ നിക്ഷേപങ്ങൾ സമാഹരിച്ചിരുന്നു. കോവിഡ് കാലത്ത് കമ്പനിയുടെ ബിസിനസ് പാരമ്യതയിലെത്തിയിരുന്നു. എന്നാൽ കോവിഡിനു ശേഷം കമ്പനിയുടേത് നഷ്ടക്കണക്കുകളാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിക്ക് 4588 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. അമ്പതിനായിരത്തോളം ജീവനക്കാർ കമ്പനിയിൽ പ്രവർത്തിക്കുന്നുണ്ട്. 22 ബില്യൺ ഡോളറാണ് കമ്പനിയുടെ മൂല്യം. 2011 ൽ മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച കമ്പനി, ലോകത്തിലെ തന്നെ ഏറ്റവുമധികം മൂല്യമുള്ള സ്റ്റാർട്ടപ്പാണ്. നിലവിൽ 150 ദശലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സാണുള്ളത്. ആഗോള തലത്തിൽ സാമ്പത്തിക സ്ഥിതി മോശമായിരുന്നിട്ടു കൂടി കമ്പനി മികച്ച പ്രകടനമാണ് നടത്തിയതെന്ന് സ്ഥാപകനായ ബൈജു രവീന്ദ്രൻ അടുത്തിടെ പ്രതികരിച്ചിരുന്നു. കമ്പനിയുടെ വരുമാനം, വളർച്ച, ലാഭകരമായ മുന്നേറ്റം എന്നിവയിൽ നേട്ടം കൈവരിക്കാൻ സാധിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്.

Post your comments