Global block

bissplus@gmail.com

Global Menu

ട്വിറ്റർ ഇനി മസ്കിന് സ്വന്തം

 

ടെസ്ല സിഇഒയും, ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ ഇലോൺ മസ്ക്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ ഏറ്റെടുത്തു. തുടർന്ന് കമ്പനിയുടടെ സിഇഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ അദ്ദേഹം പുറത്താക്കി. ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ, റീജണൽ പോളിസി ആൻഡ് ട്രസ്റ്റ് തലവൻ വിജയ ഗഡ്ഡെ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ എന്നിവരെയാണ് പുറത്താക്കിയത്. ഫേക്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ താൻ അടക്കമുള്ള നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു എന്ന് ആരോപിച്ചാണ് പിരിച്ചു വിടൽ. ട്വിറ്ററിലെ സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക എന്നതാണ് തന്റെ ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ഉള്ളടക്കം ഉപഭോക്താക്കളിലേക്ക് എത്തരത്തിലാണ് പ്രസന്റ് ചെയ്യുന്നത് എന്ന് തീരുമാനിക്കുന്ന അൽഗോരിതം പബ്ലിക്കായി ലഭ്യമാക്കുക, വെറുപ്പിന്റെയും, വിഭജനത്തിന്റെയും പ്ലാറ്റ്ഫോമാവാതെ ട്വിറ്ററിനെ കാത്തു സൂക്ഷിക്കുക എന്നതും തന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

എന്നാൽ താൻ എങ്ങനെയാണ് ഏറ്റെടുക്കൽ നടത്തിയത്, ആരാണ് കമ്പനിയെ നയിക്കുക തുടങ്ങിയ കാര്യങ്ങളുടെ എന്നതിന്റെ വിശദ വിവരങ്ങൾ പുറത്തു വിടാൻ അദ്ദേഹം തയ്യാറായില്ല. ജോലിക്കാരെ പിരിച്ചു വിടാൻ തനിക്ക് പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെ ട്വിറ്ററിന്റെ 7500 ഓളം ജോലിക്കാരുടെ ഭാവി അനിശ്ചിതത്ത്വത്തിലായി.

ഇലോൺ മസ്കിന്റെ ട്വിറ്റർ ഏറ്റെടുക്കൽ നാളുകളായി വാർത്തിയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. മസ്ക് ട്വിറ്റർ ഏറ്റെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ സന്ദേഹം നിലനിന്നിരുന്നു. ഉദ്വേഗം നിറഞ്ഞ നിരവധി നിമിഷങ്ങൾക്കു ശേഷമാണ് ഇപ്പോഴത്തെ 44 ബില്യൺ യുഎസ് ഡോളറിന്റെ ഏറ്റെടുക്കൽ. ഏപ്രിൽ 4 നാണ് സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ട്വിറ്ററിൽ തനിക്ക് 9.2% ഓഹരി പങ്കാളിത്തമുണ്ടെന്ന് മസ്ക് വെളിപ്പെടുത്തിയത്. ട്വിറ്ററിന്റെ ഏറ്റവും വലിയ ഷെയർ ഹോൾഡറാണ് അദ്ദേഹം എന്ന യാഥാർത്ഥ്യം ഇതോടെയാണ് പുറത്തു വന്നത്. ട്വിറ്ററിന്റെ ബോർഡ് യോഗത്തിൽ ഇലോൺ മസ്ക് പങ്കെടുക്കുകയുണ്ടായി. അവസാന നിമിഷമാണ് ഓഹരി ഒന്നിന് 54.20 ഡോളർ എന്ന നിരക്കിൽ താൻ കമ്പനി ഏറ്റെടുക്കാമെന്ന് അദ്ദേഹം അറിയിക്കുന്നത്. ഒരാഴ്ചയ്ക്കു ശേഷം അദ്ദേഹം മുന്നോട്ടു വെച്ച വിലയുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങളും ധാരണയിലെത്തി.

എന്നാൽ ഒരാഴ്ചയ്ക്കു ശേഷം മസ്ക് ട്വിറ്ററിനെതിരെ പരാതിയുമായി രംഗത്തെത്തി. ട്വിറ്ററിലെ സ്പാം അക്കൗണ്ടുകളുടെ എണ്ണം വളരെ കൂടുതലായിരുന്നു എന്നായിരുന്നു ആരോപണം. ഈ വിഷയത്തിൽ താൻ ആവശ്യപ്പെട്ട വിവരങ്ങൾ കമ്പനി നൽകാത്തതിനെതിരെയും അദ്ദേഹം പ്രതിഷേധിച്ചു. താനുമായി സഹകരിക്കാത്തതിനാൽ ഉറപ്പിച്ച ഡീലിൽ നിന്നു താൻ പിൻമാറുന്നതായി ജൂലൈ 8 നാണ് അദ്ദേഹം ട്വിറ്ററിനെ അറിയിച്ചത്. എന്നാൽ കൂടുതൽ തുകയാണ് താൻ വാഗ്ദാനം ചെയ്തത് എന്നു തോന്നിയതു കൊണ്ടാണ് ഇലോൺ മസ്ക് ഡീൽ വേണ്ടെന്നു വെച്ചതെന്ന് ട്വിറ്റർ ആരോപിച്ചു. എന്നാൽ ഇക്കഴിഞ്ഞ ഒക്ടോബർ നാലിന് പഴയ ഡീലുമായി മുന്നോട്ടു പോവാൻ താൻ തയ്യാറാണെന്ന് മസ്ക് അറിയിച്ചു. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മസ്കിന് കോടതി അനുവദിച്ച സമയ പരിധി ഇന്ന്, ഒക്ടോബർ 28 ന് അവസാനിക്കാനിരിക്കെയാണ് ഇപ്പോഴത്തെ ഏറ്റെടുക്കൽ.

Post your comments