Global block

bissplus@gmail.com

Global Menu

യുപിഐ വിനിമയങ്ങൾക്ക് ചാർജുകൾ ഈടാക്കില്ലാ- കേന്ദ്രസർക്കാർ

 

യുപിഐ പേയ്മെന്റുകൾക്ക് ഒരു തരത്തിലുമുള്ള ചാർജുകളും ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സാമ്പത്തിക മന്ത്രാലയം അറിയിച്ചു. യുപിഐ സേവനദാതാക്കളുടെ ചിലവുകൾ സംബന്ധിച്ച ആശങ്ക മറ്റു മാർഗങ്ങളിലൂടെ പരിഹരിക്കാവുന്നതാണെന്നും സർക്കാർ അറിയിച്ചു. യുപിഐ എന്നത് ഡിജിറ്റൽ പബ്ലിക് ഗുഡ് എന്ന രീതിയിലുള്ള ആശയമാണ്. പൊതുജനങ്ങൾക്ക് സൗകര്യം നൽകുന്ന സംവിധാനമാണ് ഇത്. സമ്പദ് വ്യവസ്ഥയ്ക്ക് ഉല്പാദനക്ഷമമായ നേട്ടം നൽകാനും യുപിഐ ക്ക് കരുത്തുണ്ടെന്നും സർക്കാർ വിലയിരുത്തി. ഡിജിറ്റൽ പേയ്മെന്റിന് എല്ലാവിധ സൗകര്യങ്ങളും നൽകാൻ സർക്കാർ തയ്യാറാണ്. കഴിഞ്ഞവർഷവും ഈ മേഖലയിൽ സാമ്പത്തിക സഹായം നൽകിയിരുന്നു. ഈ വർഷവും ഈ രംഗത്തെ വികസനത്തിനു വേണ്ടിയും, പേയ്മെന്റ് അഡോപ്ഷനുകൾ വർധിപ്പിക്കാൻ വേണ്ടിയും സർക്കാർ ശ്രമിക്കും. പേയ്മെന്റ് പ്ലാറ്റ്ഫോമുകളുടെ പ്രൊമോഷനു വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളും. ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകൾ ചിലവു കുറഞ്ഞവയാണെന്നും, ഉപഭോക്തൃ സൗഹൃദമാണെന്നും ഉറപ്പാക്കും.

യുപിഐ പേയ്മെന്റുകളെ സംബന്ധിച്ചും, ചാർജുകളെ സംബന്ധിച്ചും റിസർവ് ബാങ്ക് ഏതാനും ദിവസങ്ങൾക്കു മുമ്പ് പൊതുജനങ്ങളോട് അഭിപ്രായം തേടിയിരുന്നു. ഇതിനു ശേഷമാണ് ധനമന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. റിസർവ് ബാങ്ക്, യുപിഐ വിനിമയങ്ങളുടെ ചാർജുകളെ സംബന്ധിച്ച് മാർഗനിർദേശങ്ങളൊന്നും പുറത്തിറക്കിയിട്ടില്ല. 2020 ജനുവരി 1 മുതൽ സർക്കാർ യുപിഐ വിനിമയങ്ങൾക്ക് സീറോ ചാർജ് ഫ്രെയിം വർക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനർത്ഥം യൂസേഴ്സിനും, മെർച്ചന്റ്സിനും ഒരു പോലെ ചാർജുകൾ ബാധകമല്ല എന്നാണ്. ട്വീറ്റുകളുടെ പരമ്പരകളിലൂടെയാണ് സാമ്പത്തിക മന്ത്രാലയം ഈ വിവരങ്ങളെല്ലാം അറിയിച്ചത്.

യുപിഐ പേയ്മെന്റിന്റെ കാര്യത്തിൽ എന്തു സമീപനം സ്വീകരിക്കണമെന്നാണ് റിസർവ് ബാങ്ക് പരിശോധിച്ചിരുന്നത്. ഐഎംപിഎസ് പോലെ, യുപിഐ ഒരു ഫണ്ട് ട്രാൻസ്ഫർ സിസ്റ്റമാണ്. അതിനാൽത്തന്നെ ഐഎംപിഎസിലേതു പോലെ യുപിഐ വിനിമയങ്ങൾക്കും ഒരു നിശ്ചിത ചാർജ് ഈടാക്കണമെന്ന് വാദം ഉയർന്നിരുന്നു. വ്യത്യസ്ത തുകകളെ വിവിധ ബാൻഡുകളായി നിശ്ചയിച്ച് ഒരു ടയർ ചാർജ് ഈടാക്കണമെന്നായിരുന്നു വാദമുണ്ടായിരുന്നത്.

റിസർവ്ബാങ്ക് ഈ വിഷയത്തിൽ പൊതുജനാഭിപ്രായം തേടിയത് താഴെ നൽകിയിരിക്കുന്ന ചോദ്യങ്ങൾ ചോദിച്ചു കൊണ്ടാണ്.

# സീറോ ചാർജുകൾ നിലവിലുള്ള സാഹചര്യത്തിൽ കുറഞ്ഞ ചാർജ് ഏർപ്പെടുത്തുന്നത് കൂടുതൽ മികച്ച നടപടിയാകുമോ ?

# യുപിഐ വിനിമയങ്ങൾക്ക് ചാർജ് ഏർപ്പെടുത്തുകയാണെങ്കിൽ എംഡിആർ എന്നത് വിനിമയത്തിന്റെ ഒരു നിശ്ചിത ശതമാനമായി നിശ്ചയിക്കാനാകുമോ ? അല്ലെങ്കിൽ വിനിമയത്തിന്റെ നിശ്ചിത ശതമാനം കണക്കാക്കാതെ ഒരു നിശ്ചിത തുക ചുമാത്താനാവുമോ ? (മെ‍ർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് എന്നതിന്റെ ചുരുക്കമാണ് എംഡിആർ എന്നത്. ഇത് ഉപഭോക്താക്കളിൽ നിന്നും, മെർച്ചന്റ്സ് ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ വഴി പേയ്മെന്റ് സ്വീകരിക്കുമ്പോൾ ഇഷ്യൂ ചെയ്യുന്ന ബാങ്ക് ഏർപ്പെടുത്തുന്ന ചാർജാണ്)

# ചാർജുകൾ ഏർപ്പെടുത്തിയാൽ അവ ആർബിഐ നിയന്ത്രിക്കേണ്ടതുണ്ടോ ? അതോ മാർക്കറ്റ് തീരുമാനിക്കുന്ന രീതി ആവശ്യമാണോ ?

നിലവിൽ കേന്ദ്രസർക്കാർ യുപിഐ വിനിമയങ്ങൾക്ക് ചാർജുകൾ ഏർപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചതോടെ രാജ്യത്തെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം കൂടുതൽ ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.

Post your comments