Global block

bissplus@gmail.com

Global Menu

പറന്നുയരാൻ ഇലക്ട്രിക് വാഹനവിപണി

 

ഇന്ത്യയിലെ വീടുകളിൽ കേബിൾ ടിവി ഒരു തരംഗമായി മാറിയത് 1990 കളിലാണ്. ഏതെങ്കിലും ചില വീടുകളിൽ മാത്രമാണ് ടെലിവിഷൻ ഉണ്ടായിരുന്നത്. അവിടെ ആളുകൾ കൂടിയിരുന്ന് ക്രിക്കറ്റ് കളിയും, സിനിമയും ആസ്വദിച്ച കാലമുണ്ടായിരുന്നു. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലെ വീടുകളിൽ കേബിൾ ടിവി സ്ഥിരസാന്നിദ്ധ്യമായി മാറി. ഇതേ സാഹചര്യമാണ് ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ നില നിൽക്കുന്നതെന്നാണ് വിലയിരുത്തൽ. ഇ-വാഹനങ്ങൾ വിപണി തുറന്ന രാജ്യങ്ങളിലെല്ലാം തന്നെ തുടക്കത്തിലെ മെല്ലെപ്പോക്കിനു ശേഷം വില്പന കുതിച്ചു കയറുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരുന്നത്. ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ തുടക്കക്കാർ എന്ന നിലയിൽ നിന്ന് പ്രധാന ഡിമാൻഡ് നേടിയ കമ്പനികൾ എന്ന രീതിയിലേക്ക് മാറുന്ന കാഴ്ചയാണുള്ളത്.

റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ വാഹൻ ഡാഷ്ബോർഡിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഇലക്ട്രിക് വാഹനവില്പനയിൽ 330% ഇയർ ഓൺ ഇയർ വളർച്ചയാണുള്ളത്. നോർവേ പോലെയുള്ള രാജ്യങ്ങളിൽ ഈ പ്രധാന സെല്ലിങ് പോയിന്റ് 2013 ൽത്തന്നെ മറികടന്നു കഴിഞ്ഞു. ഇന്ന് ആ രാജ്യത്ത് വിറ്റഴിയുന്ന പുതിയ വാഹനങ്ങളിൽ 83 ശതമാനവും ഇ-വാഹനങ്ങളാണ്. ഗ്രീൻഹൗസ് വാതകങ്ങൾ പുറന്തള്ളുന്ന ലോകത്തിലെ തന്നെ മുൻനിരയിലുള്ള രാജ്യങ്ങളി‍ൽ ഇന്ത്യയുമുണ്ട്. വർധിച്ചു വരുന്ന ഇന്ധനവില ഇന്ത്യയിലെ ഒരു പ്രധാന പ്രശ്നമാണ്. ഇത്തരം സാഹചര്യങ്ങൾ സർക്കാരിന്റെ പോളിസി ഫ്രെയിം വർക്കിനെ തന്നെ പൊളിച്ചെഴുത്തിന് നിർബന്ധിതമാക്കുന്നു. ഇത്തരത്തിലുള്ള മാറ്റം വാഹനവിപണയുടെ ഗതിവേഗം വർധിപ്പിക്കാൻ സഹായകമാകും.

നെറ്റ് സീറോ കാർബൺ സ്റ്റാറ്റസിലേക്ക് രാജ്യം 2070 ൽ എങ്കിലും എത്തണമെങ്കിൽ ട്രാൻസ്പോർട്ട് ആൻഡ് ലോജിസ്റ്റിക്സ് സെക്ടർ പുറന്തള്ളുന്ന വാതകങ്ങളുടെ അളവിൽ ഗണ്യമായ കുറവ് വരുത്തേണ്ടതുണ്ട്. ഇക്കാരണത്താൽ തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വലിയ തോതിലുള്ള പിന്തുണയാണ് ഇ-വാഹനവിപണിക്ക് നൽകുന്നത്. രാജ്യത്തെ 20 സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും ഇവി പോളിസി ഫ്രെയിം വർക്ക് നടപ്പാക്കിയിട്ടുണ്ട്. ഇവയൊന്നും തന്നെ വാണിജ്യ വാഹനങ്ങൾക്ക് ഇൻസെന്റീവുകൾ നൽകുന്നുമില്ല. ഡൽഹിയിൽ വായ്പാ പലിശ കുറയ്ക്കാൻ 5% പലിശനിരക്കിൽ കിഴിവ് നൽകിയത് പ്രശംസാർഹമായ നീക്കമായിരുന്നു.

ഇ‍-വാഹനങ്ങൾക്ക് ധനകാര്യസ്ഥാപനങ്ങൾ നൽകുന്ന വായ്പയിലെ പലിശ നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യം പ്രധാനമാണ്. ബാറ്ററികളുടെ ശേഷിക്കുന്ന മൂല്യത്തെ സംബന്ധിച്ച് നിർവചനം നൽകി ഇത് പരിഹരിക്കാനാണ് ശ്രമം. 2020 ൽ വനം-പരിസ്ഥിതി മന്ത്രാലയം ബാറ്ററി വേസ്റ്റ് മാനേജ്മെന്റ് റൂളിന്റെ ഡ്രാഫ്റ്റ് പുറപ്പെടുവിച്ചിരുന്നു. ബാറ്ററി പുനരുപയോഗത്തിനുള്ള മാർഗങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ ഇതിൽ വ്യക്തമാക്കിയിരുന്നെങ്കിലും ബാറ്ററിയുടെ അവശേഷിക്കുന്ന വാല്യു സ്റ്റാൻഡേർഡൈസ് ചെയ്യുന്നതിനെപ്പറ്റി ഒന്നും പറഞ്ഞിരുന്നില്ല. ഈ വിഷയത്തിൽ ജപ്പാനെ മാതൃകയാക്കാമെന്നാണ് കരുതപ്പെടുന്നത്. ആ രാജ്യത്ത് ഇത്തരം ബാറ്ററികൾ ഗാർഹികാവശ്യത്തിനുള്ള ഊർജോപയോഗത്തിനായി പുനരുപയോഗിക്കുന്നു. ബാറ്ററികൾ ഒഴിവാക്കുന്നതിനായി കൃത്യമായ പദ്ധതികളും അവർ നടപ്പാക്കിയിട്ടുണ്ട്.

ഇ-വാഹനങ്ങളുടെ വർധിച്ചു വരുന്ന ഡിമാൻഡ് ബാറ്ററികളുടെ പ്രധാന ഘടകങ്ങളായ ലിഥിയം, കൊബാൾട്ട് എന്നിവയുടെ ലഭ്യതയെ ദോഷകരമായി ബാധിക്കുമെന്ന് ആശങ്കകളുണ്ട്. ആഗോള വിപണിയുമായി മത്സരിക്കാൻ ഇന്ത്യയിൽ പ്രാദേശിക വിപണി ശക്തിപ്പെടുത്തേണ്ടതുണ്ട്. സ്റ്റാർട്ടപ്പുകളെ ശക്തിപ്പെടുത്തുകയും, പേറ്റന്റ് രജിസ്ട്രേഷന്റെ ചിലവ് കുറയ്ക്കുകയും ചെയ്യുക എന്നിവയും പ്രധാനമാണ്. രാജ്യത്ത് പൊതു-സ്വകാര്യ പങ്കാളിത്തം ഇലക്ട്രിക് വാഹന വിപണിയെ സംബന്ധിച്ച് നിർണായകമാണ്. ചാർജിങ് സൗകര്യങ്ങൾക്ക് അനുമതി നൽകുന്ന ഡൽഹിയിലും, മഹാരാഷ്ട്രയിലുമുള്ള ഏകജാലക സംവിധാനം മാതൃകാപരമാണ്. ഇന്ത്യയിൽ നിലവിൽ താരതമ്യേന മന്ദഗതിയിലാണ് ചാർജിങ് നെറ്റ് വർക്കുകൾ വികസിക്കുന്നത്. എന്നാൽ വാണിജ്യ വാഹനങ്ങളുടെ കാര്യത്തിൽ സൂപ്പർ ഫാസ്റ്റ് - അൾട്രാ ഫാസ്റ്റ് ചാർജിങ് അനിവാര്യമാണ്. പെട്രോൾ പമ്പുകൾക്ക് സമീപവും, ഗ്യാസ് സ്റ്റേഷനുകൾക്ക് സമീപവും ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ സൗകര്യം ഒരുക്കുന്നത് വിപണിയിലും കുതിപ്പിനു വഴിമരുന്നിടും. ചാർജിങ് സംബന്ധമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ പൊതു-സ്വകാര്യ മേഖലയുടെ പങ്കാളിത്തവും, പുരോഗമപരവുമായ നയങ്ങളും ഭാവിയിലെ നിരത്തുകൾ ഇലക്ട്രിക് വാഹനങ്ങളുടേതാക്കി മാറ്റും.

Post your comments