Global block

bissplus@gmail.com

Global Menu

"നിയോഗം" - ഡോ. സുധീർ ബാബു

സംരംഭകന്റെ യാത്ര
അദ്ധ്യായം 1

നിയോഗം

 

ഡോ. സുധീർ ബാബു

 

സ്റ്റാർട്ടപ്പുകൾ രൂപീകരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതും നടപ്പിൽ വരുത്തേണ്ടതുമായ പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് നാം ഇവിടെ ചർച്ച ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ ബിസിനസ് തുടങ്ങുമ്പോൾ തന്നെ ശ്രദ്ധിച്ചാൽ മുന്നോട്ടുള്ള യാത്ര കൂടുതൽ സുഗമമാകുകയും പിന്നീട് ഉയർന്നു വരാൻ സാധ്യതയുളള വെല്ലുവിളികളെ നേരിടാൻ ബിസിനസ് സജ്ജമാകുകയും ചെയ്യും. സാധാരണ ഒരു ബിസിനസിനെക്കാൾ പ്രത്യേകത സ്റ്റാർട്ടപ്പുകൾക്കുണ്ട്. സ്റ്റാർട്ടപ്പിന് രൂപം നൽകുമ്പോഴും മുന്നോട്ട് നയിക്കുമ്പോഴും നിങ്ങൾക്ക്  ഈ മാർഗ്ഗരേഖ വഴികാട്ടിയാകും.

 

പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാഹുൽ അത് പ്രഖ്യാപിച്ചത്.
''ഞാൻ ജോലി റിസൈൻ ചെയ്യാൻ പോകുന്നു.''
അപ്രതീക്ഷിതമായ ആ വാർത്തയിൽ മീര ഒന്ന് ഞെട്ടി. കൈയ്യിലിരുന്ന ചായക്കപ്പ് ചെറുതായി വിറച്ചു. തുളുമ്പിയ ചായ ചുണ്ടിനെ പൊള്ളിച്ചു.
മീര ചായക്കപ്പ് താഴേക്ക് വെച്ചുകൊണ്ട് ചോദിച്ചു ''എന്നിട്ടെന്ത് ചെയ്യാനാണ് പ്ലാൻ.''
രാഹുലും മീരയും സോഫ്റ്റ്വെയർ എഞ്ചിനീയർമാരാണ്. രണ്ടു പേരും ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്നവർ. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. വിവാഹാനന്തരം ജോലി രാജി വെച്ച് മീര വീട്ടമ്മയുടെ ദൗത്യം ഏറ്റെടുത്തു. മൂന്ന് വയസുള്ള ഒരു മകളും അവർക്കുണ്ട്, ശിവാനി. ജീവിതം സുഖകരമായി മുന്നോട്ട് ഒഴുകി നീങ്ങുന്ന സമയം.
ഇതിനിടയിലാണ് രാഹുലിന്റെ പുതിയ വെളിപാട്.
''നമുക്കെന്തെങ്കിലും ബിസിനസ് ആരംഭിക്കാം. മറ്റുള്ളവരുടെ കീഴിൽ ജോലി ചെയ്ത് മടുത്തു. എന്തെങ്കിലും സ്വന്തമായി ചെയ്യണമെന്ന ആഗ്രഹം മനസിൽ കയറിക്കൂടിയിട്ട് കുറച്ചു കാലമായി. ഇനിയും ആലോചിച്ചിരുന്നാൽ ഒന്നും നടക്കാൻ പോകുന്നില്ല. ഇപ്പോഴാണ് അതിനു പറ്റിയ സമയമെന്നെനിക്കു തോന്നുന്നു.'' രാഹുൽ മീരയുടെ കണ്ണുകളിലേക്ക് നോക്കി.
''പക്ഷേ, എന്ത് ബിസിനസ്. രാഹുലിന് അതിനെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ? ജോലി രാജി വെയ്ക്കുന്നതിനെക്കുറിച്ച് അച്ഛന്റേയും അമ്മയുടേയും അഭിപ്രായമെന്താകും എന്ന് ചിന്തിച്ചിട്ടുണ്ടോ? ബിസിനസ് തുടങ്ങുവാനുള്ള പണം എവിടെ നിന്നുണ്ടാക്കും? ഒന്നും ആലോചിക്കാതെ ഇതൊരു എടുത്തുചാട്ടമല്ലേ?'' മീരയുടെ ഉള്ളിലെ ഉൽക്കണ്ഠകളെല്ലാം ഒരു കെട്ട് ചോദ്യങ്ങളായി പുറത്തേക്കു ചാടി.
ആലോചിച്ചാൽ അതെല്ലാം ശരിയാണ്. രാഹുലിന്റെ അച്ഛനും അമ്മയും അദ്ധ്യാപകരാണ്. രാഹുൽ അവരുടെ ഒറ്റ പുത്രനും. വീട്ടിൽ ഒരാൾക്കും  ബിസിനസ് പാരമ്പര്യമില്ല. രാഹുൽ ജോലി വലിച്ചെറിഞ്ഞ് ബിസിനസ് ചെയ്യാൻ പോകുന്നുവെന്ന് കേട്ടാൽ അത് അവർ എങ്ങിനെ സ്വീകരിക്കുമെന്നത് അറിയില്ല. അവരെ പറഞ്ഞു മനസിലാക്കുക വലിയൊരു പ്രയത്‌നമാണ്.
''അവരോട് ഞാൻ സംസാരിച്ചോളാം. പണം കയ്യിൽ കരുതിവെച്ച് ഒരിക്കലും ബിസിനസ് തുടങ്ങാൻ സാധിക്കില്ല. മനസ്സുണ്ടെങ്കിൽ പണം വരും. കയ്യിൽ പണമുള്ള എല്ലാവരും ബിസിനസ് ചെയ്യുന്നുണ്ടോ? ഇല്ലല്ലോ. ബിസിനസ് ഒരു കലയാണ്. മനസ്സിൽ അതിയായ ആഗ്രഹം നുരഞ്ഞുപൊങ്ങുന്ന ഒരാൾ്ക്ക്  മാത്രമേ അത് ചെയ്യാൻ സാധിക്കുകയുള്ളൂ. ഈ ഭൂമിയിലേക്ക് ജനിച്ചു വീഴുന്ന ഒരു കുട്ടിക്ക് അതിന്റെ ആഹാരം എവിടെ നിന്നാണ് എന്നതിനെക്കുറിച്ച് യാതൊരു അറിവുമില്ല. ബിസിനസിലേക്ക് കാലെടുത്തു വെക്കുന്ന ഒരാളും ഈ കുട്ടിയുടെ അവസ്ഥയിലാണ്. പ്രകൃതിയുടെ ആകസ്മികതകളെ അയാൾ സ്വീകരിച്ചേ തീരൂ.''
''തത്വശാസ്ത്രമൊക്കെ കൊള്ളാം. ഇന്നലെ വരെയുണ്ടായ വരുമാനം പെട്ടെന്നില്ലാതെയായാൽ എങ്ങനെ മുന്നോട്ടു പോകും. ബിസിനസ് തുടങ്ങി  വരുമാനം കിട്ടിത്തുടങ്ങണമെങ്കിൽ എത്ര കാലം കഴിയണം. പ്രായോഗികമായി ചിന്തിക്കേണ്ടേ രാഹുൽ. സ്വപ്നം കാണുമ്പോൾ കാലുകൾ തറയിൽ ഉറച്ചിരിക്കണം. എന്താണ് ചെയ്യാൻ പോകുന്നത് എന്ന് തീരുമാനിക്കാതെ ജോലി രാജി വെക്കുന്നത് ബുദ്ധിയാണോ എന്ന് ചിന്തിച്ചേ തീരൂ.'' മീര ഗൗരവത്തിൽ തന്നെയാണ്.
''ഒരു സംരംഭകൻ ആരാണ് എന്ന് നിനക്കറിയുമോ?'' രാഹുൽ ചോദ്യമെറിഞ്ഞിട്ട് മീരയെ ഒരു പുഞ്ചിരിയോടെ നോക്കി.
'സംരംഭം നടത്തുന്നയാൾ സംരംഭകൻ'' നിസ്സാരമായ ഇത്തരം ചോദ്യങ്ങൾ എന്നോട് ചോദിക്കരുതെന്നൊരു പുച്ഛം മീരയുടെ ഉത്തരത്തിൽ നിറഞ്ഞു നിന്നിരുന്നു.
''ശരിയാണ്, സംരംഭം നടത്തുന്നയാളെ നമുക്ക് സംരംഭകൻ എന്ന് വിളിക്കാം. എന്നാൽ കുറച്ചു കൂടി ആഴത്തിലുള്ള ഒരു നിർവ്വചനം ആ വാക്കിന് ആവശ്യമാണ്. സംരംഭകത്വം ഒരു പ്രവൃത്തിയല്ല. അതൊരു സംസ്‌ക്കാരമാണ്. അതുകൊണ്ടുതന്നെ കുറേക്കൂടി വിശാലമായ അർത്ഥതലങ്ങൾ ആ വാക്കിനുണ്ട്.''
''ലാഭത്തിന് വേണ്ടി സാമ്പത്തിക റിസ്‌ക്കെടുത്ത് സംരംഭം നടത്തുന്ന വ്യക്തിയെ നമുക്ക് സംരംഭകൻ എന്ന് വിളിക്കാം. സംരംഭകൻ സംരംഭം നടത്തുന്നത് ലാഭത്തിനു വേണ്ടിയാണ്. എന്നാൽ അതിനായി സംരംഭകൻ വലിയൊരു റിസ്‌ക് ഏറ്റെടുക്കേണ്ടതുണ്ട്. ലാഭവും ഈ റിസ്‌കും പരസ്പരപൂരകങ്ങളാണ്. സാമ്പത്തിക റിസ്‌ക് എടുക്കാതെ ലാഭം വേണമെന്നുള്ളത് പ്രായോഗികമായ കാഴ്ച്ചപ്പാടല്ല. റിസ്‌ക് എടുക്കുന്നതിന്റെ പ്രതിഫലമാണ് ബിസിനസിലെ ലാഭം. റിസ്‌ക് എടുക്കാതെ ലാഭം മാത്രം വേണം എന്നത് അസാദ്ധ്യമായ കാര്യമാണ്.''
രാഹുൽ തുടർന്നു .
''സാമ്പത്തിക റിസ്‌ക് എടുക്കുക എന്നത് ബിസിനസിന്റെ  അനിവാര്യതയാണ്. ഇവിടെ സംരംഭകന്റെ സ്വാസ്ഥ്യമണ്ഡലം (Comfort Zone) ഭേദിക്കപ്പെടുന്നു.ഇന്നലെവരെയില്ലാത്ത നിരാനന്ദകരമായ മേഖലകളിലൂടെയും വെല്ലുവിളികളിലൂടെയും മാനസിക സംഘര്ഷിങ്ങളിലൂടെയും തീവ്രമായ അനുഭവങ്ങളിലൂടെയും അയാൾ കടന്നു പോകുന്നു. ഇത് സംരംഭകത്വത്തിന്റെ സഹജമായ സ്വഭാവമാണ്. ഇതനുഭവിക്കാതെ ഒരു സംരംഭകനും മുന്നോട്ടു പോകുവാൻ സാധിക്കുകയില്ല.റിസ്‌ക് സംരംഭകത്വത്തിന്റെ പ്രകൃതമാണ്. ആ സഹജതയെ സ്വീകരിക്കുക എന്നതാണ് സംരംഭകനാകാൻ ആഗ്രഹിക്കുന്ന ഒരാൾ ചെയ്യേണ്ടത്.''
''രാഹുൽ ഇതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചിട്ടുണ്ട് എന്ന് തോന്നുന്നു.'' മീര താടിക്ക് കൈകൊടുത്ത് അല്പ്പം മുന്നോട്ടാഞ്ഞിരുന്ന് ശ്രദ്ധിച്ചു തുടങ്ങി.
''തീർച്ചയായും. ജോലിയിൽ നിന്നു കൊണ്ടുതന്നെ എന്തെങ്കിലും ബിസിനസ് ആരംഭിക്കാമെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. സംരംഭകത്വത്തെക്കുറിച്ച് അല്പം ആഴത്തിലും പരപ്പിലും പഠിച്ചപ്പോൾ ആ ചിന്ത  പ്രായോഗികമല്ല  എന്ന് തോന്നി. ഒരു പ്രവൃത്തി ചെയ്യുന്നത് പോലെ സംരംഭകത്വത്തെ കാണുക സാദ്ധ്യമല്ല. സമഗ്രത സംരംഭകത്വത്തിന്റെ സ്വഭാവമാണ്. ബിസിനസിന്റെ വിജയം സംരംഭകന്റെ പൂർണ്ണ സമർപ്പണത്തിൽ മാത്രമേ സംഭവിക്കുകയുള്ളൂ.ഈ അവബോധം സംരംഭകത്വം ഉൾക്കൊള്ളുന്ന എല്ലാ റിസ്‌ക്കുകളേയും ഏറ്റെടുക്കുവാനും നേരിടുവാനും സംരംഭകനെ പ്രാപ്തനാക്കുന്നു.''
''വെല്ലുവിളികളെ നേരിട്ട് വിജയം വരിക്കും എന്നതിന് എന്താണ് ഉറപ്പ്? എത്രയോപേർ പരാജയപ്പെടുന്നു. ജോലി വലിച്ചെറിഞ്ഞ് ബിസിനസ് ചെയ്ത് ഒന്നുമില്ലാതാകുന്നതിലും നല്ലതല്ലേ ഉള്ള ജോലിയും ചെയ്ത് ജീവിക്കുകയെന്നത്.ഇത്ര വലിയ റിസ്‌ക്എന്തിനെടുക്കണം?''മീരക്ക് സംശയം തീരുന്നില്ല.
''സാധാരണ നിലയിൽ ചിന്തിക്കുമ്പോൾ മീര പറഞ്ഞത് ശരിയാണ്. പട്ടാളത്തിൽ ചേരുന്ന ഒരു ചെറുപ്പക്കാരൻ മാസം തോറും ലഭിക്കുന്ന ശമ്പളത്തിന് വേണ്ടി മാത്രമാണ് ആ ജോലിക്ക് ചേരുന്നതെന്ന് ചിന്തിക്കുന്നത് പോലെതന്നെയാണ് ഇതും. തന്റെ രാജ്യത്തോടുള്ള കൂറും ദേശഭക്തിയും കിട്ടുന്ന പണത്തിനെക്കാൾ ഇവർക്ക്  മൂല്യമുള്ളതാകുന്നു. യുദ്ധത്തിന്റെ സകല റിസ്‌ക്കുകളും അറിഞ്ഞു കൊണ്ടുതന്നെയാണ് അവർ സൈന്യത്തിന്റെ ഭാഗമാകുന്നതും. പുറമേ നിന്നും നോക്കിക്കാണുന്ന ഒരാൾക്ക്  ചിലപ്പോളിത് വിഡ്ഢിത്തമായി തോന്നാം. എന്നാൽ മനോഭാവമാണ് നമ്മുടെ പ്രവൃത്തികളെ നിർണ്ണയിക്കുന്നത്. എല്ലാവർക്കും സംരംഭകരാകുവാൻ കഴിയുകയില്ല.''
''ഓരോ വസ്തുവും നിർമ്മിതമായിരിക്കുന്നത് അതിന് യോജിച്ച  പദാർത്ഥങ്ങൾ കൊണ്ടാണ്. ഒരു സംരംഭകന്റെ നിർമ്മിതി പദാർത്ഥം വിഭിന്നമാണ്. സംരംഭകന്റെ മനോഭാവമാണ് (Attitude) അയാളെ മുന്നോട്ട് നയിക്കുന്നത്. റിസ്‌ക് എടുക്കുക അയാളുടെ സഹജമായ വാസനയാണ്. മറ്റൊരാൾക്ക്  അത് വിഡ്ഢിത്തമായി തോന്നുന്നുണ്ടെങ്കിൽ അത് മനോഭാവത്തിന്റെ വ്യത്യാസമാണ്.''
''അപ്പോൾ രാഹുൽ നിശ്ചയിച്ചു കഴിഞ്ഞു. അല്ലേ?'' മീര തലകുലുക്കിക്കൊണ്ട് ചോദിച്ചു.
''അതേ. പക്ഷേ എനിക്കൊപ്പം നീയുണ്ടെങ്കിൽ മാത്രം. അങ്ങനെയെങ്കിൽ രാജിക്കത്ത് ഇതാ റെഡി.നമ്മുടെ യാത്ര ഇവിടെ ആരംഭിക്കുകയായി''
രാഹുൽ ചിരിച്ചു.
''ഭയപ്പെടേണ്ട. ഇതൊരു നിയോഗമാണ്. നിയോഗം ഒരു പാതയാണ്. വഴിത്തുണയായി എന്നുംകൂടെ ഞാനുണ്ടാകും.'' മീര അവന്റെ കൈകൾ തന്റെ കൈകളിൽപൊതിഞ്ഞെടുത്തു.
അവളുടെ വാക്കുകളിൽ അപ്പോൾ വാത്സല്യം തുടിച്ചിരുന്നു.
(തുടരും)

 

Post your comments