രാവിലെ എഴുന്നേറ്റ് പല്ലു തേക്കാന്‍ ക്ലോസ്അപ്പ്, ചായയ്ക്ക് റെഡ് ലേബിള്‍, കുളിക്കാന്‍ പിയേഴ്‌സ് അല്ലെങ്കില്‍ ഡോവ്. ദിവസം തുടങ്ങുന്നത് തന്നെ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ഉത്പ്പന്നങ്ങളിലൂടെയാണ്. പേരില്‍ ഹിന്ദുസ്ഥാനുണ്ടെങ്കിലും ആള് ഇന്ത്യക്കാരൊനുമല്ല. തനി ബ്രിട്ടണ്‍. യുണിലിവര്‍ എന്ന ബ്രിട്ടണ്‍- ഡച്ച് കമ്പനിയുടെ ഇന്ത്യന്‍ സംബ്‌സിഡിയറിയാണ് ഹിന്ദുസ്ഥാൻ യൂണിലെവർ ലിമിറ്റഡ് (എച്ച്‍യുൽ). പേര് ഇന്ത്യക്കാരനാണെന്ന് തോന്നിപ്പിക്കാനുള്ള ഓരോരേ അടവുകൾ മാത്രം. പറഞ്ഞു വന്നത് യൂണിലെവറിനെ പറ്റിയല്ല. ഇന്ത്യൻ എഫ്എംസിജി കമ്പനിയായ ഇമാമിയെ പറ്റിയാണ്. യൂണിലെവറിനെ കോപ്പിയടിച്ച് ഒടുവിൽ അവരുടെ കയ്യിൽ നിന്നും പണി വാങ്ങിയ ഇമാമിയുടെ കഥയാണ് വിശദീകരിക്കുന്നത്.
1974 ലാണ് രാധേ ശ്യാം അഗര്‍വാളും രാധേ ശ്യം ഗോയങ്കയും ചേര്‍ന്നാണ് ഇമാമി കമ്പനി ആരംഭിക്കുന്നത്. കുട്ടികാലം തൊട്ടെ സുഹൃത്തുക്കളായ ഇരുവരും പല ബിസിനസും ചെയ്ത് പൊളിഞ്ഞാണ് ഒടുവില്‍ ഇമാമിയിലെത്തിയത്. ബിസിനസുകള്‍ പൊളിഞ്ഞപ്പോള്‍ ഇരുവരും ബിര്‍ള ഗ്രൂപ്പില്‍ ജോലിക്ക് കയറി. ബിസിനസുകാരനാവുകയെന്ന ഉള്ളിലെ ആഗ്രഹം കാരണം കമ്പനിയില്‍ നിന്നിറങ്ങി. അങ്ങനെയാണ് ഇമാമി ആരംഭിക്കുന്നത്. അക്കാലത്ത് ഇന്ത്യയില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. 140 ശതമാനമായിരുന്നു ഇറക്കുമതി തീരുവ. ഇക്കാലത്ത് പുത്തന്‍ പാക്കിംഗുമായി ഇമാമി ഉത്പന്നങ്ങള്‍ വിലകുറവിൽ പുറത്തിറങ്ങിയതോടെ കമ്പനിക്ക് വില്പന ഉയര്‍ന്നു. മറ്റു കമ്പനികള്‍ 10 ശതമാനം മാര്‍ജിന്‍ മൊത്ത വ്യാപാരികൾക്ക് നൽകിയപ്പോൾ 400 ശതമാനമായിരുന്നു തുടക്കത്തിൽ ഇമാമി നൽകിയിരുന്ന മാർജിൻ.
വരണ്ട ചര്‍മങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബോറോപ്ലസ് ഇമാമിയടെ പ്രധാന ഉത്പ്പന്നമാണ് ഈ പേരിനോട് സാമ്യമുള്ള മറ്റൊരു ഉത്പ്പന്നമാണ് ബോറോലിന്‍. ജിഎച്ച് ഫാര്‍മ നിർമിക്കുന്ന ബോറോലിന്‍ 1920 മുതൽ വിപണിയിലുണ്ട്. ഇതുപോലെ എച്ചയുഎല്ലിന്റെ വാസ്ലിന് ബദലാണ് ഇമാമിയുടെ വാസോകെയര്‍. എച്ചയുഎൽ പോണ്ട്സ് കോള്‍ഡ് ക്രീം ഇറക്കുമ്പോൾ ഇമാമി കോള്‍ഡ് ക്രീമാണ് ഇമാമിയുടെ ഉത്പ്പന്നം.
അങ്ങനെ പേരിൽ സാമ്യമൊക്കെയായി കമ്പനികൾ രണ്ടും മാർക്കറ്റ് ഭരിച്ചു കൊണ്ടിരിക്കുമ്പോഴാണ് 2020തിൽ ഒരു പ്രശ്നം വരുന്നത്. ഇത് പറയുന്നതിന് മുൻപ് അല്പമൊന്ന് പിന്നിലോട്ട് പോകണം. 1975 ല്‍ ഫെയര്‍ ആന്‍ഡ് ലൗലി എന്ന സൗന്ദര്യവർധക ഉത്പ്പന്നം ഹിന്ദുസ്ഥാന്‍ യൂണിലെവർ ഇന്ത്യൻ മാർക്കറ്റിലിറക്കി. സ്ത്രീകൾക്കുള്ള ഈ ഉത്പ്പന്നം രാജ്യത്ത് ഹിറ്റായി. 2005 ലാണ് പേരിൽ സാമ്യമായി ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്‌സം എന്ന പേരിൽ ഇമാമി മറ്റൊരു ഉത്പ്പന്നം പുറത്തിറക്കുന്നത്. സ്ത്രീകൾക്ക് പകരം പുരുഷന്മാരായിരുന്നു ഇമാമിയുടെ ലക്ഷ്യം. അങ്ങനെ ഫെയര്‍ ആന്‍ഡ് ലൗലി വാങ്ങിയിരുന്ന ഇന്ത്യന്‍ വീടുകളില്‍ പുരുഷന്മാർ ഫെയര്‍ ആന്‍ഡ് ഹാൻഡ്സം കൂടി വാങ്ങി. ഇത് നല്ല അവസരമായി കണ്ട എച്ചയുഎല്‍ പുരുഷന്മാരുടെ ഫെയര്‍ ആന്‍ഡ് ലൗലിയും ആരംഭിച്ചു.
ബ്ലാക്ക് ലിവ്‌സ് മൂവ്‌മെന്റിന്റെ ഭാഗമായി ആഗോള തലത്തിൽ ഫെയര്‍ ആന്‍ഡ് ലൗലി എന്ന പേരിലെ ശരികേടിനെതിരെ വിമർശനം വന്നതോടെ യൂണിലെവർ ഉത്പ്പന്നത്തിന്റെ പേര് മാറ്റാൻ തീരുമാനിച്ചു. ഫെയര്‍ ആന്‍ഡ് ലൗലി എന്ന പേര് മാറ്റി ഗ്ലൗ ആന്‍ഡ് ലൗലി എന്നും പുരുഷന്മാരുടെ ഫെയര്‍ ആന്‍ഡ് ലൗലിയുടെ പേര് ഗ്ലോ ആന്‍ഡ് ഹാന്‍ഡ്സം എന്നുമാക്കി മാറ്റി. ഇതോടെ ഇമാമി പ്രതിഷേധിച്ചു. ഒരാഴ്ച മുന്നേ ഡിജിറ്റലായി തങ്ങളുടെ ഉത്പ്പന്നങ്ങളുടെ പേര് ഇമാമി ഗ്ലോ ആൻഡ് ഹാൻഡ്സം ( Emami Glow and Handsome ) എന്നാക്കി മാറ്റിയിരുന്നതായി കമ്പനി പ്രസ്താവനയിറക്കി.
ഹിന്ദുസ്ഥാൻ യൂണിലെവറിന്റെ പേരുമാറ്റത്തിൽ പ്രതിഷേധിച്ച ഇമാമി എച്ച്‍യുഎല്ലിനെതിരെ കോടതിൽ കേസ് കൊടുത്തു. എന്നാൽ ഇവിടെ തിരിച്ചടി ഇമാമിക്കായിരുന്നു. കോടതിയിൽ സമർപ്പിച്ച രേഖകൾ പ്രകാരം ഹിന്ദുസ്ഥാൻ യൂണിലെവർ 2018 ൽ തന്നെ ബ്രാൻഡ് നെയിം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ നൽകിയരുന്നെന്നും ഇമാമി 2020 ജൂണിൽ മാത്രമാണ് ഈ നടപടിയിലേക്ക് കടന്നതെന്നും കണ്ടെത്തി. ഒരു മുഴും മുൻപെ എറിഞ്ഞ് നിയമ യുദ്ധത്തിൽ എച്ചയുഎൽ വിജയിച്ചു. 2020 തില്‍ ബോംബെ ഹൈക്കോടതി ഇമാമിയെ ഗ്ലൗ ആന്‍ഡ് ഹാന്‍ഡ്‌സം എന്ന പേര് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. പിന്നീട് കമ്പനി തങ്ങളുടെ ഉത്പ്പന്നത്തിന് ഫെയർ ആൻഡ് ഹാൻഡ്സം എന്ന പേര് സ്വീകരിച്ചു.
Post your comments