Global block

bissplus@gmail.com

Global Menu

ഇന്ത്യയിൽ പണപ്പെരുപ്പം ഉയർന്ന നിലവാരത്തിൽ

ഇന്ത്യയിൽ മൊത്തവില നിലവാര സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം ഇക്കഴിഞ്ഞ മെയ്മാസത്തിൽ 15.88% എന്ന ഉയർന്ന നിലവാരത്തിലെത്തി. 10 വർഷത്തോടടുത്തുള്ള ഉയർന്ന നിരക്കാണിത്. തുടർച്ചയായ 14 മാസങ്ങളായി പണപ്പെരുപ്പം രണ്ടക്ക സംഖ്യിൽ തുടരുകയാണ്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇത് യഥാക്രമം 14.55, 15.08 ശതമാനങ്ങളിലായിരുന്നു നിലനിന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ നിരക്ക് 13.11 എന്ന നിലവാരത്തിലായിരുന്നു. 2022 ഏപ്രിലിനെ അപേക്ഷിച്ച് തൊട്ടടുത്ത മാസം 1.38 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. 2022 ഏപ്രിലിൽ 8.88 ആയിരുന്ന നിരക്ക് തൊട്ടടുത്ത മാസം 10.89 ശതമാനത്തിലെത്തി.

ക്രൂഡ് ഓയിൽ, പെട്രോളിയം, പ്രകൃതിവാതകം, ധാതുക്കൾ, ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കൾ, ലോഹങ്ങൾ, രാസവസ്തുക്കളും അവയുമായി ബന്ധപ്പെട്ട ഉല്പന്നങ്ങ‌ളും എന്നിവയുടെയെല്ലാം വില വർധിക്കുകയാണുണ്ടായത്.കഴിഞ്ഞ വർഷം ഇതേ മാസത്തിലുണ്ടായ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ്ട് എല്ലാ മേഖലകളിലും വിലവർധനവ് ദൃശ്യമാണ്. 2022 ഏപ്രിലിനെ അപേക്ഷിച്ച് ഇന്ധന-ഊർജ്ജ മേഖലകളിൽ 2.25 ശതമാനത്തിന്റെ വർധനവാണുള്ളത്. ഉല്പാദിപ്പിക്കപ്പെടുന്ന ഉല്പന്നങ്ങൾ മേഖല തിരിച്ചു പരിശോധിക്കുമ്പോൾ ഏതാണ്ടെല്ലാ വിഭാഗത്തിലും വില കൂടുന്ന സാഹചര്യമാണുള്ളത്. പ്രധാനമായും വിലക്കയറ്റത്തിനു പിന്നിലുള്ള മേഖലകൾ, രാസവസ്തുക്കളുമായി ബന്ധപ്പെട്ട ഉല്പന്നങ്ങൾ, തുണിത്തരങ്ങൾ, ഭക്ഷ്യസാധനങ്ങൾ, മെഷിന‌റി-ഇലക്ട്രിക്കൽ ഉല്പന്നങ്ങൾ എന്നിവയുടേതാണ്.

അതേസമയം ചുരുക്കം ചില മേഖലകളിൽ വിലക്കുറവും ദൃശ്യാകുന്നുണ്ട്. അടിസ്ഥാന ലോഹങ്ങൾ, കമ്പ്യൂട്ടർ ഉല്പന്നങ്ങൾ, ഒപ്റ്റിക്കൽ ഉല്പന്നങ്ങൾ എന്നീ മേഖലകളിലാണ്. ലോകമാകെ നില നിൽക്കുന്ന സാമ്പത്തിക മാന്ദ്യ ഭീഷണിയും, റഷ്യ-യുക്രൈൻ സംഘർഷവും ഇത്തരം ഉല്പന്നങ്ങളുടെ കയറ്റുമതിയെ ബാധിച്ചിരുന്നു. ഭക്ഷ്യധാന്യങ്ങളുമായി ബന്ധപ്പെട്ട വ്യവസായത്തിലെ വിലക്കയറ്റത്തോത് 2022 ഏപ്രിലിലെ 172.9 ശതമാനത്തിൽ നിന്ന് മെയ് മാസത്തിൽ 176.1 ശതമാനമായി ഉയർന്നു. ചില്ലറ വിലനിലവാരസൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പ നിരക്കും ഉയർന്ന നിലവാരത്തിൽ തുടരുന്നു. എന്നാൽ ഭക്ഷ്യോൽപ്പന്നങ്ങളുടെ വിലയിൽ വന്ന നേരിയ കുറവ് ഈ രംഗത്തെ നിരക്കിനെ അല്പം കുറച്ചു നിർത്തുകയാണുണ്ടായത്. 2022 ഏപ്രിലിൽ 7.79 ശതമാനത്തിൽ നിന്നും 7.04 ശതമാനത്തിലേക്ക് തൊട്ടടുത്ത മെയ് മാസത്തിൽ വില കുറയുകയുണ്ടായി. എന്നാൽ ആർബിഐ നിശ്ചയിച്ച ഉയർന്ന നിലവാരത്തേക്കാൾ മുകളിലായാണ് തുടർച്ചയായ അഞ്ചാം മാസവും സൂചിക നില കൊള്ളുന്നത്.

പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃവില സൂചിക ഏപ്രിലിൽ 7.79 ശതമാനത്തിലാണുള്ളത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 6.3 ശതമാനമായിരുന്നു. ഈ മാസം നടന്ന പണനയ അവലോകനത്തിൽ റിസർവ്വ് ബാങ്ക് പ്രതീക്ഷിത പണപ്പെരുപ്പ നിരക്കായി നിശ്ചയിച്ചിരിക്കുന്നത് 6.7 ശതമാനമാണ്. നേരത്തെ ഉദ്ദേശിച്ചിരുന്ന നിലവാരം 5.7 ശതമാനമായിരുന്നു. പണപ്പെരുപ്പ നിരക്ക് 4 ശതമാനത്തിനുള്ളിൽ ബാലൻസ് ചെയ്ത് നിർത്തണമെന്നാണ് സർക്കാർ റിസർവ്വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്നും, നാളെയും നടക്കുന്ന ഫെ‍‍ഡ് യോഗതീരുമാനങ്ങളും ഇതര രാജ്യങ്ങളുടെ നയരൂപീകരണത്തെ സ്വാധീനിക്കാൻ ശേഷിയുള്ളതാണ്.

Post your comments