Global block

bissplus@gmail.com

Global Menu

"തിരുവനന്തപുരത്തിന്റെ പ്രൗഡി തിരിച്ച് പിടിക്കും"-എസ് എൻ രഘുചന്ദ്രൻ നായർ

തിരുവനന്തപുരത്തെ കുറിച്ച് പറയുമ്പോൾ അതിന്റെ ചരിത്രം പറയാതെ തുടങ്ങാൻ സാധിക്കില്ല. അതായത് സ്വാതന്ത്ര്യത്തിന് മുമ്പുള്ള തിരുവിതാംകൂർ രാജകുടുംബം ഭരിച്ചിരുന്ന കാലത്തേപ്പറ്റി. അന്ന് നടന്നിരുന്ന പല വികസന പ്രവർത്തനങ്ങളുമാണ് സത്യംപറഞ്ഞാൽ ഇന്നും നമ്മൾ തിരുവനന്തപുരത്ത് കാണുന്നത്. ഇന്നേ ഇവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായാലും, ആശുപത്രികളായാലും ബാക്കി സൗകര്യങ്ങളായാലുമെല്ലാം അന്നത്തെ ഭരണാധികാരികളുടെ മിടുക്ക് കൊണ്ട് ഉണ്ടായതാണ്. ഈ സൗകര്യങ്ങളാണ് പല ആളുകളെയും തിരുവിതാംകൂറിലേക്ക് ആകർഷിച്ചത്. അതിന് ശേഷമാണ് തിരുവിതാംകൂർ കൊച്ചി സംയോജിത സംസ്ഥാനമായി മാറുന്നത്. അന്നും നമുക്ക് ഹൈകോടതിയൊക്കെ ഉണ്ടായിരിന്നു ഇവിടെ. പിന്നെയാണ് തിരുകൊച്ചിയും മലബാറും ചേർത്ത് കേരള സംസ്ഥാനമായി മാറുന്നതും, കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ രൂപംകൊള്ളുന്നതും, ഹൈകോടതി ബെഞ്ച് മാത്രം നിലനിർത്തി ഹൈക്കോടതി അങ്ങോട്ട് കൊണ്ടുപോകുന്നതും.  അപ്പോഴും തിരുവന്തപുരത്തെ എന്തുകൊണ്ട് കേരള തലസ്ഥാനമാക്കിയെന്നാൽ നമ്മുടെ സെക്രട്ടറിയേറ്റ് പോലും അന്നേ ഉണ്ടായിരിന്നു ഇവിടെ.  പുതിയ കെട്ടിടങ്ങളോ അസംബ്ലി സമുച്ചയങ്ങളോ പുതുതായി പണിയേണ്ടിവന്നില്ല.  കേരളത്തിന്റെ തെക്കേയറ്റത്തു കിടക്കുന്ന ജില്ലയിൽ ഇത്രയും 
വികസനപ്രവർത്തനങ്ങൾ അന്നേ ഉണ്ടായിരുന്നത് കൊണ്ടാണ് തിരുവനന്തപുരത്തെ സംസ്ഥാന തലസ്ഥാനമാക്കാൻ തീരുമാനിച്ചത്. അതിന്റ പ്രധാന കാരണം ഇതിന് മുന്നേ ഭരിച്ചിരുന്ന രാജാക്കന്മാരും ദിവാന്മാരുമൊക്കെയാണ്. 

1956ന് ശേഷം നോക്കിയാൽ, ഇവിടെ അങ്ങനെയുള്ള വികസനപ്രവർത്തനങ്ങൾ നടന്നത് വളരെ കുറവായിട്ടാണയെന്ന് കാണാൻ സാധിക്കും. രാജഭരണകാലത്തെ ഇവിടെയുണ്ടായിരുന്നതാണ് വെല്ലിംഗ്ടൺ ജലവിതരണ പദ്ധതി
മലിനജല പദ്ധതി, ജലനിര്ഗ്ഗമനസംവിധാനങ്ങളൊക്കെ.  ഇന്നും കേരളത്തിൽ നോക്കുവാണെങ്കിൽ നല്ല ഒരു വെല്ലിംഗ്ടൺ 
ജലനിര്ഗ്ഗമനസംവിധാനമുള്ളത് തിരുവനന്തപുരം സിറ്റിയിലാണ്. കൊച്ചിയിൽ പോലും ഇങ്ങനെയൊരു സിസ്റ്റമില്ലാ. മുട്ടത്തറ പ്ലാന്റിൽ പോയാൽ ഇതേ എങ്ങനെയായാണ് പ്രവർത്തിക്കുന്നതെന്ന് വൃത്തിയായി മനസ്സിലാകും.   

അത്പോലെ തന്നെയാണ് ഇവിടുത്തെ ജലവിതരണ പദ്ധതികൾ. പണ്ടത്തെ തിരുവനന്തപുരത്തുകാർ പറയുമായിരുന്നു റോഡിൽ കുടി നടക്കുമ്പോൾ ദാഹിക്കുവാണെങ്കിൽ റോഡ് സൈഡിലെ പൈപ്പിൽ നിന്നും വെള്ളംകുടിക്കുമായിരിന്നു. അത് മിനറൽ വാട്ടറിനേക്കാൾ ശുദ്ധജലമായിരുന്നു. എല്ലാ വിധത്തിലും, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ, മികച്ച വൈദ്യുതി വിതരണം, ജലവിതരണം, ആരോഗ്യ സംരക്ഷണം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുള്ള ഒരു നല്ല നഗരമായിരുന്നു തിരുവനന്തപുരം. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആയുർവേദ കോളേജ്, ഹോമിയോ കോളേജ് എന്നിവ മഹത്തായ കാഴ്ചപ്പാടോടെയാണ് സർ സി പി രാമസ്വാമി അയ്യർ നിർമ്മിച്ചത്. അങ്ങനെ പ്രധാന മൂന്ന് ചികിത്സാരീതികളും അദ്ദേഹം തിരുവനന്തപുരത്ത് കൊണ്ടുവന്നു. ക്ഷയരോഗമുള്ളവർ ശുദ്ധവായു ശ്വസിക്കണമെന്ന ഉദ്ദേശത്തോടെ പുലയനാർകോട്ട എന്ന നഗരത്തിനടുത്തുള്ള ഒരു ചെറിയ കുന്നിൽ അദ്ദേഹം നെഞ്ചുരോഗങ്ങൾക്കായി പ്രത്യേകമായി ഒരു ടിബി ആശുപത്രി നിർമ്മിച്ചു. ഇതെല്ലാം പൂർണ്ണമായ കാഴ്ച്ചപ്പാടോടെ തന്നെയായിരുന്നു. 

തിരുവനന്തപുരത്തെ രാജകുടുംബം വളരെ ദൃഢമായ കാഴ്ചപ്പാടോടെയാണ് എല്ലാം ചെയ്തത്. തിരുവിതാംകൂർ സർവ്വകലാശാല ആരംഭിച്ചപ്പോൾ, അന്താരാഷ്‌ട്ര പ്രശസ്തനായ ഒരു വ്യക്തിയെ വൈസ്ചാൻസലറായി ആവശ്യമുള്ളതിനാൽ സർവകലാശാലയുടെ വൈസ് ചാൻസലറാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ആൽബർട്ട് ഐൻസ്റ്റീന് അവർ കത്തെഴുതി. നിർഭാഗ്യവശാൽ, മറ്റ് ചില അസൈൻമെന്റുകളിൽ നേരത്തെ തന്നെ പ്രതിജ്ഞാബദ്ധനായതിനാൽ അദ്ദേഹത്തിന് ഇവിടെ ചേരാൻ കഴിഞ്ഞില്ല. ഇനി  റോഡുകളുടെ കാര്യം  നോക്കിയാൽ അക്കാലത്തെ റോഡുകളെല്ലാം കോൺക്രീറ്റ് ചെയ്തതും വീതിയുമുള്ളതായിരുന്നുവെന്ന് കാണാം. റോഡിന്റെ ഇരുവശങ്ങളിലും മരങ്ങൾ നട്ടുപിടിപ്പിച്ചു.  ഇതിന് ഏറ്റവും വലിയ  ഉദാഹരണമാണ് 
കവടിയാർ വെള്ളയമ്പലം റോഡ്.  അതുകൊണ്ടാണ് ഇതിനെ രാജകീയ പാത എന്ന് വിളിക്കുന്നത്. തിരുവനന്തപുരം  അക്കാലത്ത് മികച്ച വിദ്യാഭ്യാസം നൽകുന്ന ഒരു വിദ്യാഭ്യാസ കേന്ദ്രമായിരുന്നു. അന്ന് ഇവിടെ  സെന്റ് ജോസഫ്, എസ്എംവി,  മോഡൽ സ്കൂളുകളും, ആർട്സ് കോളേജ്, ഇന്റർമീഡിയറ്റ് കോളേജ്, എംജി കോളേജ്, മാർ ഇവാനിയോസ് തുടങ്ങിയ കോളേജുകളും ഉണ്ടായിരുന്നു. ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ നൽകുന്ന നഗരം തിരുവനന്തപുരമായിരുന്നു. അങ്ങനെ ക്രമേണ കേരളത്തിലെമ്പാടുമുള്ള പണക്കാർ മെച്ചപ്പെട്ട ജീവിതത്തിനായി തിരുവനന്തപുരത്ത് താമസിക്കാൻ തുടങ്ങി. 

അന്ന് തിരുവനന്തപുരത്ത് മാത്രമാണ് വിമാനത്താവളം ഉണ്ടായിരുന്നത്. അതുകൊണ്ട് ആളുകൾ എന്ത് ആവശ്യത്തിനും തിരുവനന്തപുരത്തെത്തണം എന്ന സ്ഥിതിയായിരുന്നു. അങ്ങനെ  തിരുവനന്തപുരത്ത് പുതിയ പുതിയ ബിസിനസ് സംരംഭങ്ങൾ തുടങ്ങി. തിരുവനന്തപുരത്തെ ഭൂരിഭാഗം ആളുകളും സർക്കാർ ജീവനക്കാരായിരുന്നു. ഈ സാഹചര്യത്തിന് ഉണർവേകാൻ വന്നതാണ് ഐഎസ്‌ആർഒ. ഇതിന്റെ ഭാഗമായി എജിയുടെ ഓഫീസ് പോലെയുള്ള  കേന്ദ്ര സർക്കാർ ഓഫീസുകൾ തിരുവനന്തപുരത്ത് ആരംഭിച്ചു. അതിനാൽ എല്ലാവരും തിരുവനന്തപുരത്തെ സർക്കാർ നഗരമായും റിട്ടയർമെന്റിന് ശേഷം ജീവിക്കാനുള്ള ഏറ്റവും നല്ല സ്ഥലമായും കണക്കാക്കി. സത്യം പറഞ്ഞാൽ, രാജഭരണത്തിന് ശേഷം ആരും തിരുവനന്തപുരത്തിന് വേണ്ടി  കാര്യമായൊന്നും ചെയ്തിട്ടില്ല. പട്ടം താണുപിള്ളയ്ക്ക് ശേഷം നമുക്ക് ഒരു തിരുവനന്തപുരത്തുകാരനായ മുഖ്യമന്ത്രി പോലുമുണ്ടായിട്ടില്ല. 

നമുക്കറിയാവുന്നതുപോലെ, പ്രധാന നഗരങ്ങൾ എല്ലാം അതിനടുത്തുള്ള ഒരു തുറമുഖത്തിന്റെ ഭാഗമായിയാണ്  വികസിച്ചത്. കൊച്ചി തുറമുഖത്തിന് ശേഷമാണ് കൊച്ചി സിറ്റി കുതിച്ചുയരുന്നതുതന്നെ. അതിനാൽ തിരുവനന്തപുരത്തിന്റെ പ്രധാന പ്രശ്നമായിരുന്നത്  ഇവിടെ ഒരു തുറമുഖം ഇല്ലായെന്നതായിരിന്നു. പക്ഷേ, ദുഃഖസത്യം എന്തെന്നാൽ, സർ സി പി തിരുവനന്തപുരത്തിന് ഒരു തുറമുഖം വേണമെന്ന് പണ്ടേ നിർദ്ദേശിച്ചിരുന്നു, അത് യാഥാർത്ഥമാകുന്നത് ഇപ്പോളാണ് എന്ന് മാത്രം. സർ സിപിയുടെ അതേ കാഴ്ചപ്പാടോടെയാണ് നമ്മൾ പ്രവർത്തിച്ചതെങ്കിൽ തിരുവനന്തപുരം ഇന്ന് സിംഗപ്പൂർ പോലെയാകുമായിരിന്നു. അദ്ദേഹം ബുദ്ധിപൂർവ്വം കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും അതിനനുസരിച്ച് കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്തിരുന്നു, അതിനാലാണ് തിരുവനന്തപുരം അന്ന് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മാറിയത്. എന്നാൽ ഇനിയും വൈകിയിട്ടില്ല, നമുക്ക് വേണമെങ്കിൽ മുംബൈയിലത് പോലുള്ള നവീകരണ പദ്ധതികൾ നടപ്പിലാക്കുകയും നമ്മുടെ നഗരത്തെ കൂടുതൽ വൃത്തിയും വെടിപ്പുമുള്ളതാക്കുകയും ചെയ്യാം. പക്ഷേ രാഷ്ട്രീയ പാർട്ടികൾ കാരണം ആർക്കും ഇത് ചെയ്യാൻ ധൈര്യമില്ല. ആദ്യത്തെ തിരുവനന്തപുരം നഗര വികസന മാസ്റ്റർ പ്ലാൻ 1971 ൽ സിറ്റി ഇംപ്രൂവ്‌മെന്റ് ടീമാണ് കൊണ്ടുവന്നു. ഇപ്പോഴയും ഇതിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തി ഉപയോഗികുന്നു എന്നല്ലാതെ ട്രിവാൻഡ്രം  സിറ്റിക്ക് വേണ്ടിയൊരു ഇന്റഗ്രേറ്റഡ് പ്ലാൻ ഒന്നും തയ്യാറാക്കിട്ടില്ല. ഇതെല്ലാം അനുസരിച്ച് നമ്മൾ വികസനത്തിന്റെ കാര്യത്തിൽ തോറ്റുപോയിയെന്ന് വ്യക്തമാണ്, കാലം അത് തെളിയിക്കുകയും ചെയ്തു. ബാക്കിയെല്ലാ തലസ്ഥാന നഗരികളും മുന്നോട്ടു കുതിച്ചപ്പോൾ നമ്മൾ അവിടെത്തന്നെ നിന്നുപോയി. ഇതൊക്കെ കാണുമ്പൊൾ പലപ്പോഴയും ചിന്തിക്കാറുണ്ട് പഴയ രാജ്യഭരണം മതിയായിരിന്നുയെന്ന്.  

പ്രകൃതിസൗന്ദര്യവും പ്രകൃതിയുടെ സമ്മാനവും നിറഞ്ഞ ഏഴ് കുന്നുകളുടെ നഗരമാണ് തിരുവനന്തപുരം. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായിരുന്നു ഒരിയ്കൽ. എന്നാൽ ഇപ്പോൾ നമ്മൾ  എല്ലാം നശിപ്പിക്കുകയാണ്. വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കാൻ ഇന്ന് ഇവിടെ ആരുമില്ല എന്നതാണ് പ്രധാന പ്രശ്നം. ഒരു പാർട്ടിക്കാരനായി പ്രവർത്തിക്കാതെ നഗരത്തിന്റെ ആവശ്യങ്ങൾക്കായി നിലകൊള്ളുന്ന   ശക്തരായ എം‌എൽ‌എമാരോ എംപിമാരോ ഇന്ന് തിരുവനന്തപുരത്തിന് ഇല്ല. നമ്മുടെ നഗരം വൃത്തിയായി സൂക്ഷിക്കാനുള്ള കഴിവ് നമുക്കുണ്ട്, അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ആറ്റുകാൽ പൊങ്കാല. പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് നഗരം മുഴുവൻ വൃത്തിയാക്കുന്നു. അതിനർത്ഥം നമ്മൾക്ക്  കഴിയും, പക്ഷേ പരിശ്രമിക്കുന്നില്ല.

ഇവിടെ എല്ലാർക്കും നല്ല വിദ്യാഭ്യാസമുണ്ട് പക്ഷേ വിവരമില്ലാ. സ്വന്തം വീട്ടിലെ മാലിന്യങ്ങൾ അടുത്തവന്റെ പറമ്പിൽ വലിച്ചെറിയുന്നു. അത് മാറ്റാത്തിടത്തോളം കാലം നമ്മുടെ നാട് നന്നാവാൻ ബുദ്ധിമുട്ടാണ്. തിരുവനന്തപുരം ശാന്തമായ നഗരമാണ്. പക്ഷേ എന്നും അത് നിലനിർത്തണം. ടെക്നോപാർക്ക് ഇന്ത്യയിലെ ആദ്യത്തെ ഐ.ടി പാർക്ക്, അതുപോലെ കെ പി പി നമ്പിയാർ സാർ കെൽട്രോൺ കൊണ്ടുവന്നു. എല്ലാ ഐ യർപോർട്ടിലേയും ടീവി കെൽട്രോണിന്റെ ആയിരിന്നു. അങ്ങനെ എല്ലാത്തിലും കേരളം ഫസ്റ്റ് ആയിരിന്നു. പിന്നീട് കണ്ടത് അതല്ലാം നമ്മുടെ കൈയിൽ നിന്നും വിട്ടുപോകുന്നു. കാരണം അടുത്ത് വരുന്ന സർക്കാർ അത്  കാത്തുസൂഷിക്കാൻ മിനക്കെടാറില്ലാത്തതുകൊണ്ട്. ഒരു സർക്കാരിന്റെ പ്രൊജക്റ്റ് അടുത്ത സർക്കാർ തിരിഞ്ഞുനോക്കാറില്ലാ. അത് നമ്മുടെ നാടിന് വേണ്ടിയെന്ന് ചിന്തയില്ലാ. ഞാൻ ചെയ്താലും ക്രെഡിറ്റ് പഴയ സർക്കാരിന് പോകും അത് വേണ്ടയെന്ന ചിന്തയാണ് അവർക്ക്. കേരളത്തിലെ രാഷ്ട്രീയ പാർട്ടിക്കാർക്ക് രാഷ്ട്രീയപരമായ വിയോജിപ്പുകളുണ്ടെങ്കിലും അവർ ഒരു പരിപാടിക്ക് വന്നാൽ പരസ്പരം സഹരിച്ചുപോകുന്നത് കാണാം. എന്നാൽ ഈ ഒരു സഹരണം തമിഴ്നാട്ടിൽ കാണാൻ പറ്റില്ല. പക്ഷേ വികസനത്തിന്റെ കാര്യത്തിൽ ഒന്നാണ്. നാടിന് ഗുണമുള്ള ഒരു പ്രോജെക്ടണെങ്കിൽ അത് ഏതു സർകാർകൊണ്ടേ വന്നതായാലും മറ്റുള്ളവർ അതെ നന്നായിട്ട് തന്നെ കൈകാര്യംചെയ്യും.  പക്ഷേ ഇവിടെഅതില്ലാ.

വേറെയൊരു ജില്ലക്കാരൻ ഒരു കേന്ദ്രമന്ത്രിയോ മറ്റോ അയാൾ ആദ്യം ചെയുന്നത് തിരുവനന്തപുരത്തുള്ള പ്രധാന കേന്ദ്ര സർക്കാർ ഓഫീസുകൾ അദ്ദേഹത്തിന്റെ ജില്ലയിലേക്ക് മാറ്റുകയെന്നതാണ്  ഇവിടുത്തെ അവസ്ഥ. ബാക്കി ജില്ലക്കാരുടെ ബുദ്ധിമുട്ട് മാറ്റാനാണെങ്കിൽ അവിടെയൊരു റീജിയണൽ ഓഫിസ്‌ തുടങ്ങിയാൽ മതിയല്ലോ എന്തിനാ ഹെഡ്ഓഫീസ് എടുത്ത് മാറ്റുന്നത്? പലർക്കും തിരുവനന്തപുരത്തിന്റെ പേര് പറയാൻ മടിയാണ്. ഉദാഹരണത്തിന്, ടെക്നോപാർക്ക് ട്രിവാൻഡ്രം എന്ന് പറയില്ല, ടെക്നോപാർക്ക് കഴക്കൂട്ടം എന്നേ പറയും, പക്ഷേ ഇൻഫോപാർക്ക് കൊച്ചി, സ്മാർട്ട് സിറ്റി കൊച്ചി എന്ന് പറയുനത്തിൽ പ്രശ്നമില്ല. അതുപോല്ലേ തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖം എന്ന് പറയില്ല, വിഴിഞ്ഞം തുറമുഖം എന്നെ പറയു തിരുവനന്തപുരം എന്ന വാക്കിന്റെ ഉപയോഗം ഒഴിവാക്കാൻ മനഃപൂർവം ശ്രമിക്കുന്നു. ഇതുപോലെ ധാരാളം ഉദാഹരണങ്ങളുണ്ട്. മാധ്യമങ്ങൾ പോലും ഇന്ന് തിരുവനന്തപുരത്തെ പിന്തുണയ്ക്കുന്നില്ല. മുമ്പ് തിരുവനന്തപുരത്തെ വാർത്തകൾ അറിയണമെങ്കിൽ കേരളകൗമുദി വായിക്കണം എന്നാൽ ഇപ്പോൾ അങ്ങനെയല്ലാ. തിരുവനന്തപുരത്തിന് വേണ്ടി പേപ്പറൊന്നുമില്ല.

Post your comments