Global block

bissplus@gmail.com

Global Menu

പാവങ്ങളെ ഇങ്ങനെയും പറ്റിക്കരുതെന്ന് പറയണം എസ്ബിഐയോട്

 

പാവങ്ങളെ പിഴിഞ്ഞ് എസ്ബിഐ. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 2017-18 മുതൽ 2021 ഒക്ടോബർ വരെ പാവങ്ങളെ പിഴിഞ്ഞ് 346 കോടി രൂപ സമാഹരിച്ചു. അധിക ചാര്‍ജുകൾ ഇല്ലെന്ന് പറയുന്ന ബേസിക് സേവിങ്സ് അക്കൗണ്ടുകൾ, ജൻധൻ അക്കൗണ്ട് എന്നിവയിലെ സര്‍വീസ് ചാര്‍ജ് ഇനത്തിലാണ് ഇത്രയും തുക ഈടാക്കിയത്. 2017-18 മുതൽ 2021 ഒക്ടോബർ വരെയുള്ള കാലയളവിൽ 345.84 കോടി രൂപയാണ് ഫീസായി ഈടാക്കിയിരിക്കുന്നത്.

ധനമന്ത്രാലയമാണ് രാജ്യസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. എസ്ബിഐ അറിയിച്ചതനുസരിച്ച്, അനുവദനീയമായ മിനിമം സൗജന്യ സേവനങ്ങൾക്കപ്പുറം ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന അധിക സേവനങ്ങൾ നൽകിയതിന് ആണ് അധിക തുക ഈടാക്കിയിരിക്കുന്നത്. 2017-18 മുതൽ 2021 ഒക്ടോബർ വരെയുള്ള കാലയളവിൽ 345.84 കോടി രൂപയാണ് ഇങ്ങനെ ഈടാക്കിയത്. ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ആണ് ഇക്കാര്യം രാജ്യസഭയിൽ അറിയിച്ചത്. ചില ഓൺലൈൻ, ഇലക്ട്രോണിക് ഇടപാടുകൾക്കും ഇത്തരത്തിൽ അധിക ഫീസ് ഈടാ്കകിയിട്ടുണ്ട്.

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിൻെറ നിര്‍ദേശങ്ങൾ അനുസരിച്ച് , 2020 ജനുവരി ഒന്നിനോ അതിനു ശേഷമോ ഇലക്ട്രോണിക് മോഡുകൾ ഉപയോഗിച്ച് നടത്തിയ ഇടപാടുകൾക്ക് ഈടാക്കിയ ചാർജുകൾ റീഫണ്ട് ചെയ്യാൻ ബാങ്കുകളോട് നിർദ്ദേശിച്ചിട്ടുണ്ട്. റുപേ ഡെബിറ്റ് കാർഡ്, യുപിഐ, യുപിഐ ക്യുആർ കോഡ്, ഈ മോഡുകളിലൂടെ നടത്തിയ ഇടപാടുകൾക്ക് ഈടാക്കിയ നിരക്ക് ആണ് എസ്ബിഐ തിരികെ നൽകേണ്ടത്. ഭാവിയിൽ നടത്തുന്ന ഇത്തരം ഇടപാടുകൾക്ക് നിരക്കുകൾ ചുമത്തരുതെന്നും നിര്‍ദേശമുണ്ട്.

ആര്‍ബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതി പ്രകാരം ആരംഭിച്ച അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല. അടിസ്ഥാന സൗകര്യങ്ങൾ സൗജന്യമായി നൽകേണ്ടതാണ് ഇത്തരം അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിര്‍ത്താത്തതിനും എസ്ബിഐ പിഴ ഈടാക്കിയിരുന്നു.

ബേസിക് സേവിങ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിര്‍ത്തിയില്ലെങ്കിൽ പിഴ ഈടാക്കാൻ ആകില്ലെങ്കിലും വിവിധ അക്കൗണ്ടുകൾ സംബന്ധിച്ച വിവേചനപരമായ തീരുമാനങ്ങൾ എടുക്കാൻ ബാങ്കിന് സ്വാതന്ത്ര്യം ഉണ്ടായിരിക്കും എന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. സൗജന്യമായി നൽകേണ്ടുന്ന സേവനങ്ങൾക്കപ്പുറമുള്ള മൂല്യവര്‍ദ്ധിത സേവനങ്ങൾക്ക് നിരക്ക് ഈടാക്കാൻ ബാങ്കിന് അധികാരമുണ്ടായിരിക്കും എന്ന് ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. ഈ സ്വതന്ത്ര്യമാണ് ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചുള്ള ഇടപാടുകൾക്കുൾപ്പെടെ പ്രത്യേക നിരക്ക് ഈടാക്കാൻ എസ്ബിഐ ഉപയോഗിച്ചത്.

അതേസമയം അധിക തുക ഈടാക്കി ബാങ്കുകൾ നൽകുന്ന സേവനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ടോ എന്ന് തീരുമാനിക്കാൻ ബാങ്കുകൾക്ക് പൂര്‍ണ സ്വതന്ത്ര്യമുണ്ടായിരിക്കും. എസ്ബിഐ അറിയിച്ചതനുസരിച്ച്, 2019-20 മുതൽ 2020-21 വരെയുള്ള കാലയളവിൽ, അനുവദനീയമായ ഏറ്റവും കുറഞ്ഞ സൗജന്യ സേവനങ്ങൾക്കപ്പുറം ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന അധിക സേവനങ്ങൾ നൽകുന്നതിന് ബാങ്ക് 224.8 കോടി രൂപ ഈടാക്കിയിട്ടുണ്ട്. 36 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 2019-20ൽ 152.42 കോടി രൂപയും 2020-21ൽ 72.38 കോടി രൂപയും എസ്ബിഐ ഈടാക്കി. ഇതിൽ 90.19 കോടി രൂപ തിരികെ നൽകിയതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 

Post your comments