Global block

bissplus@gmail.com

Global Menu

കേരളത്തിലെ 31% വ്യവസായ സ്ഥാപനങ്ങളെയും കടത്തില്‍മുക്കി കോവിഡ്

 

കൊവിഡ് രണ്ടാം തരംഗം കേരളത്തിലെ 31% വ്യവസായ സ്ഥാപനങ്ങളെയും കടത്തിലാക്കിയെന്ന് സര്‍ക്കാര്‍ ഏജൻസിയുടെ റിപ്പോര്‍ട്ട്. സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് നടത്തിയ അതിവേഗ പഠനത്തിലാണ് കണ്ടെത്തല്‍. കേരളത്തിലെ കാര്‍ഷികേതര വ്യവസായങ്ങളെ കൊവിഡ് രണ്ടാം തരംഗം എങ്ങനെയാണ് ബാധിച്ചുവെന്നറിയാനാണ് പഠനം നടത്തിയത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള 9261 സ്ഥാപനങ്ങളെയാണ് പഠനത്തിന്‍റെ ഭാഗമായി പരിശോധിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കൊവിഡ് രണ്ടാം തരംഗം ശക്തമായ 2021 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലത്ത് ഇവക്ക് എന്ത് സംഭവിച്ചുവെന്നാണ് പരിശോധിച്ചത്. 31 ശതമാനം സ്ഥാപനങ്ങള്‍ കടബാധ്യതയിലായെന്നാണ് കണ്ടെത്താനായത്.

കൊവിഡ്-19ന്റെ ആദ്യതരംഗം വന്ന 2020 ഏപ്രില്‍-ജൂലൈ കാലത്ത് 34 ശതമാനം സ്ഥാപനങ്ങളും കടത്തിലായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2021ലെ ഇതേ കാലയളവില്‍ കടബാധ്യതയുള്ള സ്ഥാപനങ്ങളുടെ എണ്ണം 31 ശതമാനമായി കുറഞ്ഞു. 2020ല്‍ വായ്‍പ എടുത്ത സ്ഥാപനങ്ങളില്‍ 26 ശതമാനത്തിന് മാത്രമേ 2021 ജൂലൈയോടെ തിരിച്ചടവ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുള്ളൂ. 2020ല്‍ വായ്പ്പ എടുക്കാതിരുന്നവരില്‍ ഒമ്പത് ശതമാനവും 2021ല്‍ വായ്പ്പ എടുക്കാന്‍ നിര്‍ബന്ധിതരായി. കടം എടുത്തവരില്‍ 80 ശതമാനവും തിരിച്ചടവില്‍ കാലതാമസം വരുത്തിയിട്ടുണ്ട്. പക്ഷെ, 2020ഉമായി താരതമ്യം ചെയ്യുമ്പോള്‍ തിരിച്ചടക്കാത്തവരില്‍ പത്ത് ശതമാനത്തിന്റെ കുറവുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതായത്, സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന്.

കമ്പനീസ് ആക്ട്, സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി എന്നിവക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത വ്യവസായ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയെ മാനുഫാക്ചറിങ്, ട്രേഡ്, സര്‍വ്വീസ് എന്നിങ്ങനെ വേര്‍തിരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. കെട്ടിട നിര്‍മാണ മേഖലയിലെ വിവരങ്ങള്‍ ശേഖരിച്ചിട്ടില്ല. കൊവിഡ് രണ്ടാം തരംഗം മൂലം സ്ഥാപനങ്ങള്‍ പൂട്ടിയോ, പ്രവര്‍ത്തനരീതി മാറ്റിയോ, കടബാധ്യതയുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. 2021 ഏപ്രില്‍ മുതല്‍ ജൂലൈ വരെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളില്‍ അഞ്ചു ശതമാനവും പിന്നീട് സ്ഥിരമായി പൂട്ടിപ്പോയതായി റിപ്പോര്‍ട്ട് പറയുന്നു. കൊവിഡ് ആദ്യതരംഗത്തില്‍ പൂട്ടാത്ത സ്ഥാപനങ്ങളായിരുന്നു. ഇവയെല്ലാം. സേവനമേഖല - 49 ശതമാനം, ട്രേഡിങ് മേഖല - 25 ശതമാനം, മാനുഫാക്ചറിങ് മേഖല - 26 ശതമാനം എന്നിങ്ങനെയാണ് സ്ഥിരമായി പൂട്ടിപ്പോയ സ്ഥാപനങ്ങളുടെ കണക്ക്.

പരിശോധിച്ച സ്ഥാപനങ്ങളില്‍ നാലു ശതമാനം പിന്നീട് താല്‍ക്കാലികമായി പൂട്ടിയതായും റിപ്പോര്‍ട്ട് പറയുന്നു. സേവനമേഖല - 57 ശതമാനം, മാനുഫാക്ചറിങ് - 32 ശതമാനം, ട്രേഡിങ് - 11 ശതമാനം എന്നിങ്ങനെയാണ് കണക്ക്. ലോക്ക്ഡൗണ്‍ കാലത്ത് ഈ മേഖലകളില്‍ വലിയ വരുമാന നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. 2021 ജൂലൈയില്‍ ഒരു സാധാരണ മാസത്തേക്കാള്‍ 61 ശതമാനം വരുമാനമാണ് കുറഞ്ഞിരിക്കുന്നത്.

ഈ മൂന്നു മേഖലയിലുമുള്ള തൊഴില്‍ ശക്തിയുടെ 11 ശതമാനം ഇതരസംസ്ഥാന തൊഴിലാളികളാണ് നിര്‍വഹിക്കാറെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്. മാനുഫാക്ചറിങ് മേഖലയിലെ തൊഴില്‍ ശക്തിയില്‍ 21 ശതമാനവും ഇവരാണ്. ഈ മേഖലകളിലെല്ലാം വലിയ തോതിലുള്ള തൊഴില്‍ നഷ്ടമുണ്ടായിരിക്കുന്നത്. സാംക്രമികരോഗശാസ്ത്രം, പൊതുജനാരോഗ്യം എന്നിവയില്‍ ഇടപെടുന്ന സര്‍ക്കാരിനും ഗവേഷകര്‍ക്കും റിപ്പോര്‍ട്ട് ഗുണകരമാവുമെന്നാണ് സാമ്പത്തിക സ്ഥിതി വിവരകണക്ക് വകുപ്പ് ഡയറക്ടര്‍ പി.വി ബാബു റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

Post your comments