Global block

bissplus@gmail.com

Global Menu

ദൗത്യം പൂര്‍ത്തിയാക്കി വി.ജെ.കുര്യന്‍ പടിയിറങ്ങുന്നു

കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വി.ജെ.കുര്യന്‍ പടിയിറങ്ങുന്നു. എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസിന് സിയാല്‍ മാനേജിങ് ഡയറക്ടറുടെ അധികച്ചുമതല താല്‍ക്കാലികമായി നല്‍കിയിട്ടുണ്ട്. 

സംസ്ഥാനത്തെ ഒരു വിമാനത്താവളത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേയ്ക്കുയര്‍ത്തിയ നിരവധി നവീനാശയങ്ങള്‍ അവതരിപ്പിക്കുയും ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്തയാളാണ് വിജെ കുര്യന്‍. 
അടിസ്ഥാന സൗകര്യവികസനത്തില്‍ പൊതുജനപങ്കാളിത്തം, സൗരോര്‍ജ പദ്ധതി, വീടുനഷ്ടപ്പെട്ടവര്‍ക്കായി നടപ്പിലാക്കിയ പുനരധിവാസ പാക്കേജ്, കോര്‍പറേറ്റ് സാമൂഹ്യ പ്രതിബദ്ധത എന്നീമേഖലകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സിയാല്‍ മുന്നോട്ടുവച്ച മാതൃകകളാണ് കുര്യനെ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനാക്കിയത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് 2016-ല്‍ വിരമിച്ച അദ്ദേഹത്തോട് അഞ്ചുവര്‍ഷം സിയാല്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കാലാവധി ബുധനാഴ്ച അവസാനിക്കും. സിയാലിന്റെ 27 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്ന് ഘട്ടങ്ങളിലായി 19 വര്‍ഷം മാനേജിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ച റിക്കോര്‍ഡോടെയാണ് കുര്യന്‍ വിരമിക്കുന്നത്. 1983 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കുര്യന്‍.

പൊതുജന പങ്കാളിത്തത്തോടെ ഒരു വിമാനത്താവളം പണികഴിപ്പിക്കുക എന്ന ആശയം അവതരിപ്പിക്കുകയും തീവ്രമായ പരിശ്രമത്തോടെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തതാണ് കുര്യന്റെ ഏറ്റവും വലിയ സംഭാവന. കുര്യന്റെ ആശയം അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്‍ അംഗീകരിച്ചത് നിര്‍ണായകമായി. 1994-ലാണ് വിമാനത്താവള നിര്‍മാണത്തിനായി സിയാല്‍ എന്ന കമ്പനി രൂപ വത്കരിച്ചത്. തുടര്‍ന്നുള്ള എല്‍.ഡി.എഫ് സര്‍ക്കാരും കുര്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി. 1999-ല്‍ രാജ്യത്തെ ആദ്യത്തെ പി.പി.പി. വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി. പ്രതിവര്‍ഷം ഒരുകോടി യാത്രക്കാരാണ് സിയാലിലൂടെ കടന്നുപോകുന്നത്.

അടിസ്ഥാന സൗകര്യവികസനത്തില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്താന്‍ വി.ജെ.കുര്യന്‍ ശ്രദ്ധിച്ചിരുന്നു. 2015-ല്‍ സിയാല്‍, ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായി മാറി.  ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി സംരക്ഷണ ബഹുമതിയായ ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത് പുരസ്‌ക്കാരം സിയാലിനെ തേടിയെത്തി. നിലവില്‍ 40 മെഗാവാട്ടാണ് സിയാലിന്റെ സൗരോര്‍ജ സ്ഥാപിതശേഷി. 

മുവാറ്റുപുഴ സബ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച വി.ജെ.കുര്യന്‍, ആലപ്പുഴ, എറണാകുളം ജില്ലാകളക്ടര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ഔഷധി എം.ഡി ആയിരിക്കെ പ്ലാന്റുകളില്‍ ആധുനികവത്ക്കരണം നടപ്പിലാക്കി. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷന്‍ (ആര്‍.ബി.ഡി.സി.കെ) മാനേജിങ് ഡയറക്ടറായിരിക്കെ 65 റെയില്‍ ഓവര്‍ബ്രിഡ്ജുകളുടേയും 23 മേല്‍പ്പാലങ്ങളുടെയും പദ്ധതി ഏറ്റെടുത്തു. കൊച്ചിയിലെ സീ-പോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡ് നിര്‍മിച്ചു. സ്പൈസസ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ ഇലക്ട്രോണിക് ലേല പരിപാടി, സ്പൈസസ് പാര്‍ക്ക് എന്നിവ ആരംഭിച്ചു.

തൃശ്ശൂര്‍ ആലപ്പാട്ട് കുടുംബാംഗം മറിയാമ്മയാണ് ഭാര്യ. ഡോ. ജോസഫ് കുര്യന്‍, ഡോ. എലിസബത്ത് കുര്യന്‍ എന്നിവര്‍ മക്കളാണ്.

Post your comments