രണ്ടാം കോവിഡ് തരംഗത്തില്‍ ഉലയുന്ന ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് കരുത്തേകാന്‍ പുതിയ നടപടികളുമായി റിസര്‍വ് ബാങ്ക്. രാജ്യത്ത് പണലഭ്യത ഉറപ്പാക്കാൻ 50,000 കോടി രൂപയുടെ പദ്ധതികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. 2022 മാർച്ച് 31വരെയാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. വാക്‌സിൻ നിർമാതാക്കൾ, ആശുപത്രികൾ എന്നിവ ഉൾപ്പടെയുള്ളവയെ സഹായിക്കാൻ പദ്ധതിപ്രകാരം ബാങ്കുകൾക്ക് കഴിയും. ഇതിലൂടെ രോഗികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇത്തരം വായ്പകൾക്ക് തിരിച്ചടവ് അല്ലെങ്കിൽ കാലാവധി പൂർത്തിയാകുന്നതുവരെ മുൻഗണനാ മേഖല തരംതിരിവും ലഭിക്കും. പ്രത്യേക കോവിഡ് ലോണ്‍ ബുക്ക് തയ്യാറാക്കാനും രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്കിന്റെ നിർദ്ദേശമുണ്ട്.
കോവിഡിനെതിരെ രാജ്യം ശക്തമായ പ്രതിരോധം തീർക്കുമെന്നും നിലവിലെ സാഹചര്യം നിരീക്ഷിച്ച് അതിന് അനുസൃതമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും ആർബിഐ ഗവർണർ ശക്തികാന്തദാസ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തോട് അഭിസംബോധനചെയ്യുകയായിരുന്നു അദ്ദഹേം. കോവിഡ് പ്രതിസന്ധിയെ തരണംചെയ്യാനുള്ള രാജ്യത്തിന്റെ കഴിവിൽ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങൾ:
*ഇടത്തരം സൂക്ഷമ സംരംഭങ്ങൾക്കും വ്യക്തികൾക്കും ഒറ്റത്തവണ വായ്പ പുനഃസംഘടന അനുവദിച്ചു. ഇതുപ്രകാരം മൊറട്ടോറിയത്തിന്റെ മൊത്തം കാലാവധി രണ്ടുവർഷംവരെ നീട്ടാൻ അനുവദിക്കും.
*35,000 കോടി രൂപമൂല്യമുള്ള സർക്കാർ സെക്യൂരിറ്റികൾ ആർബിഐ വാങ്ങും. ഇതിലൂടെ സർക്കാരിന് കൂടുതൽ പണം ലഭിക്കും.
*ദീർഘകാല റിപ്പോ ഓപറേഷൻ(എൽടിആർഒ)വഴി സ്‌മോൾ ഫിനാൻസ് ബാങ്കുകൾക്ക് 10,000 കോടി രൂപവരെ ലഭ്യമാക്കും.
*മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് 500 കോടിരൂപവരെ വായ്പ നൽകാൻ ബാങ്കുകൾക്ക് അനുമതി നൽകും.
*സംസ്ഥാനങ്ങൾക്ക് പമാവധി 50 ദിവസത്തേയ്ക്ക് ഓവർ ഡ്രാഫ്റ്റ് അനുവദിക്കും. നേരത്തെ ഈകാലാവധി 36 ദിവസമായിരുന്നു.
*കോവിഡ് തരംഗം വീണ്ടെടുക്കലിന്റെ പാതയിൽ രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലാക്കി.
*ഏപ്രിൽ മാസത്തിലെ പണവായ്പ സമിതി യോഗതീരുമാനങ്ങളിൽനിന്ന് കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല.
*കാർഷികമേഖലയിലെ കരുത്ത് അടിസ്ഥാനമാക്കി വിതരണം കാര്യക്ഷമമാക്കും.
*മികച്ച മൺസൂൺ ലഭിക്കുമെന്ന പ്രതീക്ഷ ഗ്രാമീണമേഖലയ്ക്ക് ഉണർവുനൽകുന്നതാണ്.
നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത വെല്ലുവിളിയാകും രാജ്യം നേരിടേണ്ടിവരിക. ജൂൺ 11നകം നാലുലക്ഷത്തിലധികംപേർ രാജ്യത്ത് മരിക്കുമെന്നാണ് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ വിദഗ്ധസംഘം വിലയിരുത്തിയത്.
Post your comments