ഓണ്‍ലൈന്‍ വ്യവസായ ഭീമന്‍ ആലിബാബ കമ്പനിക്ക് വന്‍ പിഴ ചുമത്തി ചൈനീസ് സര്‍ക്കാര്‍. കുത്തക വിരുദ്ധ നിയമ ലംഘിച്ചെന്ന് കുറ്റം ചുമത്തി 18.2 ബില്യൺ യുവാൻ (2.78 ബില്യൺ ഡോളർ) പിഴയാണ് കമ്പനിയില്‍ നിന്നും ചൈനീസ് സര്‍ക്കാര്‍ ഈടാക്കിയത്. കേസില്‍ ഡിസംബറിൽ ആരംഭിച്ച അന്വേഷണം അവസാനിപ്പിച്ച ശേഷമാണ് സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷൻ പിഴ ചുമത്തിയെന്നാണ് സിൻഹുവ വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിപണിയിലെ മേധാവിത്തം ആലിബാബ ഗ്രൂപ്പ് ദുരുപയോഗം ചെയ്യുകയാണെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍. അലിബാബയുടെ 2019 ലെ 455.7 ബില്യൺ യുവാൻ വിൽപ്പനയുടെ നാല് ശതമാനമാണ് നിലവില്‍ ഈടാക്കാന്‍ വിധിച്ച പിഴത്തുക. കഴിഞ്ഞ ഒക്‌ടോബർ മുതൽ ചൈനീസ് റെഗുലേറ്ററി അതോറിറ്റിയുടെ പരിശോധനയുടെ കീഴിലാണ് ആലിബാബ. ഴിഞ്ഞ ഡിസംബറില്‍ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ മാര്‍ക്കറ്റ് റഗുലേഷന്‍ കമ്പനിക്കെതിരെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
2015 മുതല്‍ മറ്റ് കമ്പനികളുടെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ആളുകളെ ആലിബാബ തടയുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നാ ചൈനീസ് റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കുന്നത്. അതേസമയം സര്‍ക്കാര്‍ നടപടി അംഗീകരിക്കുന്നുവെന്നായിരുന്നു ആലിബാബയുടെ പ്രതികരണം. അലിബാബയുടെ സഹസ്ഥാപകന്‍ ജാക്ക് മായുടെ തിരോധാനം അടുത്തിടെ വലിയ വാര്‍ത്താ പ്രധാനം നേടിയിരുന്നു.
ആലിബാബയുടെ 2019ലെ വരുമാനത്തിന്റെ ഏകദേശം നാല് ശതമാനത്തിന് തുല്യമായ പിഴയാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഷാങ്ഹായില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ചൈനയിലെ സെന്‍ട്രല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിന്റെ നിയന്ത്രണ സംവിധാനത്തെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളെയും ജാക് മാ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതോടെയാണ് അദ്ദേഹത്തിനെതിരെ സർക്കാർ വാളോങ്ങാൻ തുടങ്ങിയത്. ഇതിന്റെ ഭാഗമായി ജാക് മായുടെ ബിസിനസ് സാമ്രാജ്യത്തെ ചൈനീസ് സർക്കാർ കടുത്ത പരിശോധനയ്ക്ക് വിധേയമാക്കി.2020 ഒക്ടോബറില്‍ അപ്രതക്ഷ്യനായ ജാക്ക് മാ ഡിസംബര്‍ മാസത്തിലായിരുന്നു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടെത്. തുടര്‍ന്നും അദ്ദേഹം പൊതുവേദികളില്‍ സജീവമായിരുന്നില്ല.
Post your comments