റിലയൻസ് ഇൻഫ്രയുടെ മുംബൈയിലെ ഹെഡ്ക്വാട്ടേഴ്‌സ് 1200 കോടി രൂപയ്ക്ക് യെസ് ബാങ്കിന് വിറ്റു. ബാങ്കാകട്ടെ കെട്ടിടം കോർപ്പറേറ്റ് ഹെഡ്ക്വാട്ടേഴ്‌സാക്കുകയുംചെയ്തു. യെസ് ബാങ്കിലുള്ള കടംതിരിച്ചടയ്ക്കുന്നതിന്റെ ഭാഗമായാണ് റിലയൻസ് സാന്താക്രൂസിലുള്ള ആസ്ഥാനമന്ദിരം വിറ്റത്. ഇതോടെ യെസ് ബാങ്കിലുള്ള കമ്പനിയുടെ ബാധ്യത 2000 കോടിയായി കുറഞ്ഞു. ജനുവരിക്കുശേഷം മൂന്ന് പ്രധാന ആസ്തികളാണ് റിലയൻസ് ഇൻഫ്രസ്ട്രക്ചർ വിറ്റത്.
വില്‍പ്പനയിലൂടെ ലഭിക്കുന്ന മുഴുവന്‍ വരുമാനവും യെസ് ബാങ്കിന്റെ കടം തിരിച്ചടയ്ക്കാന്‍ വിനിയോഗിക്കുമെന്ന് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ അറിയിച്ചു. വില്‍പ്പനയുടെ കാര്യം പത്രക്കുറിപ്പിലൂടെയാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെ ആസ്ഥാനമന്ദിരം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട്, യെസ് ബാങ്ക് നോട്ടീസ് അയച്ചിരുന്നു. 21,432 സക്വയര്‍ മെട്രോ പ്ലോട്ടില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് അനില്‍ അംബാനിയുടെ കമ്പനി ആസ്ഥാനം. മുംബൈ വിമാനത്താവളത്തിന് സമീപമാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 2018 ലാണ് കമ്പനിയുടെ ആസ്ഥാനം ഇവിടേക്ക് മാറ്റിയത്.
റിലയന്‍സിന്റെ ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളായ റിലയന്‍സ് കാപ്പിറ്റല്‍, റിലയന്‍സ് ഹൗസിംഗ് ഫിനാന്‍സ്, റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ്, മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് ഈ കെട്ടിടങ്ങളിലാണ്. സാന്താക്രൂസിലുള്ള ആസ്ഥാനത്തോടൊപ്പം ദക്ഷിണ മുംബൈയിലുള്ള രണ്ട് ഓഫീസുകളും യെസ് ബാങ്ക് പിടിച്ചെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Post your comments