മുത്തൂറ്റ് ഫിനാന്‍സിന്റെ ദീര്‍ഘകാല കടപത്രങ്ങള്‍ക്കുള്ള ഐസിആര്‍എ റേറ്റിങ് എഎ പ്ലസ് (സ്റ്റേബിള്‍) ആയി ഉയര്‍ത്തി. ഇതുവരെ എഎ (സ്റ്റേബിള്‍) എന്നതായിരുന്നു റേറ്റിങ്. ദീര്‍ഘകാല കടപത്ര നിക്ഷേപങ്ങള്‍ക്കുള്ള ഏറ്റവും മികച്ച റേറ്റിങ് ആയ എഎഎ എന്നതിനു വെറും ഒരു തലം മാത്രം താഴെയുള്ള ഈ റേറ്റിങ് ലഭിച്ചത് സാമ്പത്തിക ബാധ്യതകള്‍ കൃത്യ സമയത്ത് പാലിക്കുന്നതിലുള്ള ഉയര്‍ന്ന സുരക്ഷയാണ് സൂചിപ്പിക്കുന്നത്. വളരെ കുറഞ്ഞ വായ്പാ നഷ്ടസാധ്യതയേയും ഇതു സൂചിപ്പിക്കുന്നു. ദീര്‍ഘകാലത്തേക്കുള്ള കടപത്ര നിക്ഷേപങ്ങള്‍ കൂടുതല്‍ വിപുലമായ നിക്ഷേപകരില്‍ നിന്നു കൂടുതല്‍ മല്‍സരാധിഷ്ഠിതമായി സമാഹരിക്കാനും ഇതു സഹായകമാകും. ഇതുവരെ 24 എന്‍സിഡി ഇഷ്യുകൡലൂടെ 17,392 കോടി രൂപ ശേഖരിച്ച കമ്പനിക്ക് ചെറുകിട നിക്ഷേപകരില്‍ നിന്നുള്ള സമാഹരണം കൂടുതല്‍ ആകര്‍ഷകമാക്കാനും ഇതു സഹായകമാകും.
നേരത്തെ ക്രിസിലില്‍ നിന്ന് ലഭിച്ചതിനു പുറമെ ഐസിആര്‍എയില്‍ നിന്നു കൂടി എഎ പ്ലസ് റേറ്റിങ് ലഭിച്ചതോടെ തങ്ങള്‍ സുപ്രധാനമായൊരു നാഴികക്കല്ലു പിന്നിട്ടിരിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. സ്വര്‍ണ പണയ വിപണിയില്‍ മുന്‍നിരക്കാരെന്നതിന്റെ അംഗീകാരം കൂടിയാണിത്. ഇന്ത്യക്കാരെ ആത്മനിര്‍ഭരാക്കുന്ന യത്‌നത്തിലും ചെറുകിട സംരംഭങ്ങളേയും വ്യക്തികളേയും സാമ്പത്തിക ആവശ്യങ്ങള്‍ക്കു പിന്തുണക്കുന്നതിലുമുള്ള തങ്ങളുടെ നീക്കങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികവുറ്റ ഡിസംബർ പാദമാണ് കമ്പനി ഇക്കുറി പിന്നിട്ടത്. മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന വായ്പാ ആസ്തികള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 28 ശതമാനം വര്‍ധിച്ച് 55,800 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇത് 43,436 കോടി രൂപയായിരുന്നു. നികുതിക്കു ശേഷമുള്ള സംയോജിത ലാഭം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 20 ശതമാനം വര്‍ധിച്ച് 2,795 കോടി രൂപയിലുമെത്തി. മുന്‍ വര്‍ഷം ഇത് 2,333 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഒന്‍പതു മാസങ്ങളില്‍ 24 ശതമാനം വര്‍ധിച്ച് 2,726 കോടി രൂപയിലാണ് എത്തിയത്.
Post your comments