മോഹൻലാൽ ചിത്രമായ ദൃശ്യം 2 ഒടിടിയിൽ വൻ ഹിറ്റെന്നു സൂചന. ഡൗൺലോഡ് ചെയ്തവരുടെ കണക്ക് ആമസോൺ പ്രൈം പുറത്തു വിടുന്നില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ കിട്ടിയ വൻ പിന്തുണയും റേറ്റിങ്ങും ഇതു വ്യക്തമാക്കുന്നു. അതിനിടെ സിനിമയുടെ വ്യാജ പതിപ്പും പുറത്തിറങ്ങി. 8 വർഷം മുൻപു റിലീസ് ചെയ്തു ഹിറ്റായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ നിർമിച്ചത് ആന്റണി പെരുമ്പാവൂരാണ്. തിയറ്ററിൽ റിലീസ് ചെയ്താലും 42 ദിവസത്തിനു ശേഷം ദൃശ്യം 2 ഒടിടിയിൽ കാണിക്കുമായിരുന്നു. അതാണു പൊതുവേയുള്ള കരാർ. പകുതി കാണികളെ മാത്രമേ തിയറ്ററിൽ കയറ്റുന്നുള്ളു. അതിനാൽ 42 ദിവസം പ്രദർശിപ്പിച്ചാലും 21 ദിവസത്തെ കലക്‌ഷനേ പ്രതീക്ഷിക്കാനാകൂ. ഇതിൽ 15 ദിവസമേ ഹൗസ് ഫുൾ ഷോ ഉണ്ടാകൂ എന്നാണു കണക്ക്. ഇതുകൊണ്ടു മുതലാകില്ല എന്ന് ഉറപ്പായതോടെയാണു ദൃശ്യം തിയറ്ററിലേക്കു വിടാതെ ഒടിടിക്കു നിർമാതാക്കൾ വിറ്റത്.
ദൃശ്യം 2 തെലുങ്കിൽ നിർമിക്കാൻ ഇന്നലെ കരാർ ഒപ്പുവച്ചു. ആശിർവാദ് സിനിമാസിന്റെ ആദ്യ തെലുങ്കു ചിത്രം കൂടിയാണിത്. വെങ്കടേഷ് ആണ് ഇതിൽ നായകൻ. ദക്ഷിണേന്ത്യയിൽ ഏറ്റവും ഉയർന്ന വിലയ്ക്കു ഒടിടിക്കു വിറ്റ ചിത്രമാണു ദൃശ്യം 2 എന്നു വ്യവസായ രംഗത്തുള്ളവർ പറയുന്നു. തുക ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഒടിടി റിലീസിലൂടെ 17 കോടി രൂപയെങ്കിലും ലാഭമുണ്ടാക്കി എന്നാണു സൂചന.
"ചതിച്ചു, പറ്റിച്ചു എന്നെല്ലാം പറയുമ്പോഴും സിനിമ പരമാവധി ആളുകളിൽ എത്തിക്കുക എന്നതും പ്രധാനമെന്ന് ഓർക്കണം. ദൃശ്യം 2 എന്ന സിനിമയെ ഭാഷയ്ക്കും അപ്പുറത്തുള്ള വലിയൊരു കൂട്ടം കാഴ്ചക്കാരിലേക്ക് എത്തിക്കാനായി. ഇതു മലയാള സിനിമയുടെ നേട്ടമായി കാണണം. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് നിർമാതാവാണ്. ഈ സിനിമ വലിയ സ്ക്രീനിൽ കാണാൻ അവസരമുണ്ടാകും എന്നുതന്നെയാണ് എന്റെ പ്രതീക്ഷ." - മോഹൻലാൽ
Post your comments