ഫെബ്രുവരി ഒന്ന് മുതൽ മൾട്ടിപ്ലക്‌സ് അടക്കം മുഴുവൻ സിനിമാ ഹാളുകളിലും 100 ശതമാനം സീറ്റുകളുടെയും ബുക്കിംഗ് ആരംഭിക്കും. വാർത്താവിതരണ മന്ത്രാലയമാണ് സിനിമാ തിയേറ്റുകളുടെ പൂർണമായ പ്രവർത്തനത്തിന് അനുമതി നൽകിയത്. കൊറോണ വൈറസ് മഹാമാരി കാരണം കഴിഞ്ഞ വർഷം ഏഴു മാസമായി അടച്ചിട്ടിരുന്ന സിനിമാ തിയേറ്ററുകൾക്ക് ഇത് ആശ്വാസമാകും. തിയേറ്റുകളുടെ പ്രവർത്തനം നേരത്തെ തന്നെ ആരംഭിച്ചിരുന്നെങ്കിലും പൂർണമായും പ്രവർത്തനങ്ങൾ പുന:രാരംഭിച്ചിരുന്നില്ല.
ഫെബ്രുവരി 1 മുതൽ സിനിമാ ഹാളുകളിൽ 100% ശേഷി അനുവദനീയമാണ്. സിനിമകളുടെ റിലീസ് തീയതി പ്രഖ്യാപിക്കാനും പ്രേക്ഷകരെ സിനിമാശാലകളിലേക്ക് തിരികെ കൊണ്ടുവരാനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമാ ഹാളുകളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. അതിൽ ഒരു സിനിമയും കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രദർശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, എല്ലാ ജീവനക്കാരും കാഴ്ചക്കാരും കുറഞ്ഞത് ആറടി ശാരീരിക അകലം പാലിക്കണം. ഫെയ്സ് കവറുകൾ അല്ലെങ്കിൽ ഫെയ്സ് മാസ്കുകൾ എല്ലായ്പ്പോഴും ഉപയോഗിക്കണം. ഫോണുകളിൽ ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയും വേണം.
ഇടവേളകളിൽ ലോബികൾ, വാഷ്‌റൂമുകൾ എന്നിവിടങ്ങളിൽ തിരക്ക് ഒഴിവാക്കാൻ ശ്രമിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എല്ലാ സ്ക്രീനിംഗിനുശേഷവും സിനിമാ തിയേറ്ററുകൾ അണുവിമുക്തമാക്കേണ്ടതുണ്ട്. എല്ലാ എയർ കണ്ടീഷനിംഗ് ഉപകരണങ്ങളുടെയും താപനില ക്രമീകരണം 24-30 ° സെൽഷ്യസ് പരിധിയിലായിരിക്കണം. തിയേറ്ററുകൾ തുറക്കുന്നതോടെ അക്ഷയ് കുമാറിന്റെ സൂര്യവംശി പോലുള്ള വമ്പൻ സിനിമകൾ ബോളിവുഡിൽ ഉടൻ തന്നെ തിയേറ്ററുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ട്. അടുത്തിടെ പുറത്തുവിട്ട കെപിഎംജി റിപ്പോർട്ട് അനുസരിച്ച്, സിനിമാ മേഖല നിലവിലെ സാമ്പത്തിക വർഷത്തേക്കാൾ 67 ശതമാനം ചുരുങ്ങുമെന്നാണ് വിവരം.
Post your comments