രണ്ട് സുപ്രധാന ദേശീയ അവാര്‍ഡുകളും എണ്ണമറ്റ ദേശീയ-രാജ്യാന്തര പുരസ്‌കാരങ്ങളുമായി കേരള ടൂറിസത്തെ സംബന്ധിച്ച് നേട്ടങ്ങളുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു 2019. 2020ന്റെ തുടക്കവും ഗംഭീരം. കോറോണയെ സുശക്തമായി ചെറുത്തുതോല്പിച്ച നാടെന്ന നിലയിൽ ആരോഗ്യരംഗത്തെ കേരളത്തിന്റെ നേട്ടങ്ങള്‍ ലോകം അദ്ഭുതത്തോടെ നോക്കി കാണുമ്പോള്‍ ആഗോള വിനോദസഞ്ചാരികള്‍ക്ക് സുരക്ഷിതമായ ട്രാവൽ ഡെസ്റ്റിനേഷനായി കേരളം മാറുന്നു. ഇപ്പോഴിതാ പ്രശസ്ത ഓണ്ലൈന് ട്രാവൽ കമ്പനിയായ ട്രിപ് അഡൈ്വസര്‍ പുറത്തുവിട്ട 25 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയി അറബിക്കടലിന്റെ റാണി, കേരളത്തിന്റെ കടൽത്തീര സുന്ദരി കൊച്ചി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. തായ്‌ലന്‍ഡ് ്, മൊറോക്കോ, റഷ്യ, പോര്‍ച്ചുഗൽ, ഇസ്രയേൽ, അര്‍ജന്റീന, മാള്‍ട്ട എന്നിവിടങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് കൊച്ചി ഒന്നാമതെത്തിയത്. ട്രാവലേഴ്‌സ് ചോയ്‌സ് ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് അവാര്‍ഡിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയാണ് ട്രിപ് അഡൈ്വസര്‍ പുറത്തുവിട്ടിരിക്കുന്നത്. കേരള വിനോദസഞ്ചാര മേഖലയ്ക്ക് ഇതൊരു നല്ല സൂചനയാണെന്നും കേരളം എന്ന അവിശ്വസനീയമായ ബ്രാന്‍ഡിന് ലഭിക്കുന്ന ഏറ്റവും മികച്ച ആദരവാണിതെന്നും കേരള ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ പറയുന്നു. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തിൽ നിന്ന്...
2019 ലെ ടൂറിസം സീസണിനെ പറ്റി പറയാമോ?
2019 കേരള ടൂറിസത്തെ സംബന്ധിച്ച് വളരെ നല്ല രീതിയിലുളള വളര്‍ച്ചയാണുണ്ടായത്. അതിനുമുമ്പത്തെ വര്‍ഷം വലിയ നഷ്ടങ്ങളുടേതായിരുന്നു. പ്രളയാനന്തരം -20 വരെ വളര്‍ച്ച താഴോട്ടുപോയി. എന്നാൽ ശക്തമായിട്ടുളള മാര്‍ക്കറ്റിംഗ് ഇടപെടൽ, മീഡിയാ ക്യാമ്പയിന്‍ എന്നിവയിലൂടെ 2018 ഡിസംബറിൽ തന്നെ കാര്യങ്ങള്‍ വീണ്ടും പോസിറ്റീവാക്കാന്‍ കഴിഞ്ഞു. 2019 ജനുവരി മുതൽ വളര്‍ച്ചാനിരക്കിലേക്ക് തിരിച്ചെത്തുകയും 2019 ഡിസംബര്‍ ആയപ്പോഴേക്കും അത് വളരെ ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു. അതായത് 2019 അവസാനമായപ്പോഴേക്കും ഹോട്ടലുകള്‍ കിട്ടാനില്ലാത്ത സ്ഥിതിയായി. എല്ലായിടത്തും ബുക്കിംഗ് ആയി. ഈ വളര്‍ച്ചയിലേക്കെത്തിയതിന് പിന്നിൽ പല കാരണങ്ങളുണ്ട്. സാധാരണഗതിയിൽ വര്‍ഷത്തിൽ രണ്ടു തവണയാണ് കേരളടൂറിസം ക്യാമ്പയിന്‍ നടത്തുക. എന്നാൽ കഴിഞ്ഞ വര്‍ഷം ഇത് നാലുതവണയാക്കി. ഇത്തരത്തിൽ എക്‌സ്ട്രാ പ്രചരണം നൽകിയതുകൊണ്ടുതന്നെ കേരളടൂറിസം വാര്‍ത്തകളിൽ നിറസാന്നിധ്യമായി. അതിനു പുറമെ ചാമ്പ്യന്‍സ് ബോട്ട് ലീഗ് എന്ന പുതിയ ഉത്പന്നം കൊണ്ടുവരികയും അതിലൂടെ നാലുമാസം ഒരു ഓളം സൃഷ്ടിക്കാന്‍ സാധിച്ചു. ഇതുകൂടാതെ തലശ്ശേരി പൈതൃകപദ്ധതി, മലബാര്‍ റിവര്‍ ഫെസ്റ്റ്, മുസിരിസ്, ആലപ്പുഴ, കൊച്ചി ബിനാലെ, പ്രോജക്ട് ജഡായുപ്പാറ എന്നിങ്ങനെ കേരളത്തി പുതുമയുളള നിരവധി കാഴ്ചാനുഭവങ്ങള്‍ ഇനിയുമുണ്ടെന്ന ബോധ്യം ടൂറിസ്റ്റുകള്‍ക്കിടയിൽ സൃഷ്ടിക്കാന്‍ കഴിഞ്ഞു. ഇത്തരം നടപടികളിലൂടെ മികച്ച വളര്‍ച്ചാനിരക്ക് കൈവരിക്കാനായി. ആഭ്യന്തരതലത്തിലും രാജ്യാന്തരതലത്തിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞു.
വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നതോടെ കേരളടൂറിസത്തിനും നേട്ടമാകില്ലേ? അതായത് കപ്പലിൽ വരുന്നതും വിമാനത്തിൽ വരുന്നതും തമ്മിൽ വ്യത്യാസമുണ്ടല്ലോ?
തീര്‍ച്ചയായും അതുണ്ട്. കാരണം ഒരു കപ്പലി ൽ തന്നെ പതിനായിരം വിനോദസഞ്ചാരികളെങ്കിലുമുണ്ടാകും. പ്രത്യേകിച്ചും ക്രൂസ് ഷിപ്പുകളിൽ. ഇത്തരത്തിൽ വരുന്നവരിലേറെയും ടൂറിസ്റ്റ് മൈന്‍ഡ്‌സെറ്റോടെ വരുന്നവരാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഇറങ്ങി സ്ഥലങ്ങള്‍ കാണും. വിമാനത്തിൽ വരുന്നവരെല്ലാം വിനോദത്തിനായി വരുന്നവരാണെന്ന് പറയാനാവില്ല. അപ്പോള്‍ ്ക്രൂസ് ഷിപ്പുകളും ക്രൂസ് ലൈനേഴ്‌സും വരുമ്പോള്‍ ഒരു വലിയ കൂട്ടം വിനോദസഞ്ചാരികളെത്തുമെന്നതിനാൽ തീര്‍ച്ചയായും ഗുണംചെയ്യും.
കൊച്ചിയിൽ ക്രൂസ് ഷിപ്പ് സര്‍വ്വീസ് തുടങ്ങുന്നുവെന്ന രീതിയിൽ ഇടക്കാലത്ത് വാര്‍ത്തകള്‍ വന്നിരുന്നല്ലോ
അത്തരമൊരു നീക്കം വിജയിക്കില്ലേ?
ഇല്ല, കേരളത്തിൽ സ്വന്തം ക്രൂസ് ഷിപ്പ് സര്‍വ്വീസ് തുടങ്ങുന്നതൊന്നും ആലോചിച്ചിട്ടില്ല. കാരണം ഒരു ക്രൂസ് ഡെസ്റ്റിനേഷനാവാന്‍ നാം ഡെസ്റ്റിനേഷനെന്ന നിലയിൽ മെച്ചപ്പെട്ടാൽ മതി. എന്നാൽ ക്രൂസ് ഷിപ്പ് സര്‍വ്വീസ് നടത്തുന്നതിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. കാരണം ക്രൂസ് ഡെസ്റ്റിനേഷന്‍ അഥവാ സോഴ്‌സ് അല്ല ക്രൂസ് ലൈനറിന്റെ നടത്തിപ്പ് നിശ്ചയിക്കുന്നത്.കാരണം ഇവിടെ നിന്ന് ദുബായിലേക്കോ, അബുദാബിയിലേക്കോ ശ്രീലങ്കയിലേക്കോ ഒക്കെ സര്‍വ്വീസ് നടത്തണമെങ്കിൽ അവിടത്തെയും ഇവിടത്തെയും സോഴ്‌സ് പരിഗണിക്കണം. അത് വേറൊരു മേഖലയാണ്. ടൂറിസം ഡെസ്റ്റിനേഷനന്‍ എന്നതിൽ തികച്ചും വ്യത്യസ്തമായ മേഖലയാണത്.
പ്രഖ്യാപിത ജലപാതകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ടൂറിസം മേഖലയിൽ വന്‍ കുതിപ്പുണ്ടാകുമല്ലോ?
തീര്‍ച്ചയായും കേരളം ടൂറിസം മേഖലയിൽ ഇത്രയും വളര്‍ന്നതിന്റെ പ്രധാനകാരണങ്ങളിലൊന്ന് അതിന്റെ ജലസമ്പത്താണ്. കേരളത്തിന്റെ കടൽ ത്തീരങ്ങളും കായൽ യാത്രകളും എക്കാലവും സഞ്ചാരികളുടെ പ്രഥമപരിഗണനയാണ്. ആലപ്പുഴയിലെ ജലസമ്പത്തുവച്ച് മാത്രം (ഹൗസ്‌ബോട്ട് യാത്രകളും മറ്റും) നമുക്ക് ഇത്രയും വളരാന്‍ കഴിഞ്ഞു. എന്നാൽ കേരളത്തിൽ 44 നദികളുണ്ട്. ആ നദികളെയെല്ലാം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ദേശീയ ജലപാതാ പദ്ധതി. ഇതിലൂടെ കേരളത്തിലെ 44 നദികളിലൂടെയും യാത്രനടത്തുന്ന ഒരു റിവര്‍ക്രൂസ് യാഥാര്‍ത്ഥ്യമായാൽ ടൂറിസം രംഗത്ത് ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത ഒരു ടൂറിസം ഉത്പന്നം കേരളത്തിനുണ്ടാകും അതിലൂടെ കേരള ടൂറിസത്തെ വളര്‍ച്ചയിലേക്ക് നയിക്കാനും സാധിക്കും. അത്തരത്തിലുളള ഒരു പദ്ധതി 2020ൽ ആരംഭിച്ച് 2021ൽ പൂര്‍ത്തിയാകുന്ന രീതിയിൽ പ്‌ളാന്‍ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, ദേശീയ ജലപാതയ്ക്കായി മാത്രം കാത്തിരിക്കാതെ മലബാറിൽ 150 കോടി രൂപയുടെ പദ്ധതി പുരോഗമിക്കുകയാണ്. ഈ പദ്ധതിയുടെ ഭാഗമായി നാല്പത്തിയാറോളം ജെട്ടികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പറശ്ശിനിക്കടവിലും പഴയങ്ങാടിയിലുമായി രണ്ടെണ്ണം പൂര്‍ത്തിയായി കഴിഞ്ഞു. അതായത് നമ്മളെ സംബന്ധിച്ചിടത്തോളം ഈ 46 ജെട്ടികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ 52 കി.മി കവര്‍ ചെയ്യുന്ന ഒരു റിവര്‍ക്രൂസ് നമുക്ക് ഈ വര്‍ഷം തന്നെ തുടങ്ങാം. പിന്നീട് ദേശീയ ജലപാത വരുമ്പോള്‍ 500-600 കി.മിയുടെ റിവര്‍ക്രൂസ് യാഥാര്‍ത്ഥ്യമാകും.
അത് ടൂറിസം രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കുമല്ലോ?
തീര്‍ച്ചയായും. കാലങ്ങളായി ഒരു പുതിയ ഉത്പന്നത്തിനായി നാം കാത്തിരിക്കുകയാണ്. കാരണം പല തവണ കേരളത്തിലേക്ക വന്നവര്‍ക്ക് ഹൗസ്‌ബോട്ടും ബീച്ചുകളും ഒന്നും പുതുമയല്ല. പുതിയതായി എന്തുണ്ട് എന്നാണ് അവര്‍ അന്വേഷിക്കുക. അവര്‍ക്ക് മുന്നിലേക്കാണ് നമ്മള്‍ ചുണ്ടന്‍ വളളങ്ങളുടെ റേസ് ആയ ചാമ്പ്യന്‍സ് ബോട്ട് ലീഗും കൊച്ചി ബിനാലെയും റിവര്‍ക്രൂസുമൊക്കെ മുന്നോട്ടുവയ്ക്കുന്നത്. ഇത്തരത്തിൽ പുതുമയുളള ഉത്പന്നങ്ങള്‍ കൊണ്ടുവന്നാൽ മാത്രമേ നമുക്ക് ഈ മേഖലയിൽ വളരാനാകൂ. ദേശീയ ജലപാത കൂടി വരുന്നതോടെ നമുക്ക് വലിയ നേട്ടം കൈവരിക്കാനാകും.
2020ലെ ടൂറിസം സീസൺ കൊറോണയോടെയാണല്ലോ തുടങ്ങിയത്. കൊറോണ കേരള ടൂറിസത്തെ എത്രകണ്ട് ബാധിച്ചു?
കെറോണ ശരിക്കും ഒരു പ്രത്യേക കേസായാണ് എനിക്കു തോന്നുന്നത്. കൊറോണ ആദ്യം പടര്‍ന്നുപിടിച്ചപ്പോള്‍ കേരളത്തിൽ ശരിക്കും ബാധിച്ചിട്ടില്ല. വുഹാനിൽ നിന്നും രോഗബാധയുമായെത്തിയ മൂന്ന് വിദ്യാര്‍ത്ഥികളെത്തിയപ്പോള്‍ തന്നെ അതിശക്തമായ മുന്‍കരുതലുകള്‍ നാം എടുത്തിരുന്നു. അവരുമായി ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിനു വിധേയരാക്കി. രോഗബാധിതരെ മാറ്റിപ്പാര്‍പ്പിച്ച് ചികിത്സിച്ചു. അതുകൊണ്ടു തന്നെ 15 ദിവസത്തിനുളളിൽ കെറോണ ഭീതി അകറ്റാനായി. ലോകത്തിനു തന്നെ മാതൃകാപരമായ പ്രവര്‍ത്തനമാണ് നാം കാഴ്ചവച്ചത്. കോറോണ ഭീതിയെ കുറിച്ച് പറയുകയാണെങ്കിൽ ചൈനയിലെ രോഗബാധ നമ്മെ ബാധിക്കില്ല. കാരണം 1.1 ദശലക്ഷം ടൂറിസ്റ്റുകളി ഒരു 50000 പേരാണ് ചൈനയിൽ നിന്ന് കേരളത്തിലേക്ക വരികയുളളു. എന്നാൽ ടൂറിസം ഹബ്ബായ സിംഗപ്പൂരിലെ രോഗബാധ നമ്മളെ ബാധിക്കും. കാരണം ജപ്പാനിൽ നിന്നും ആസ്‌ട്രേലിയയിൽ നിന്നുമെല്ലാം വിനോദസഞ്ചാരികള്‍ വരുന്നത് സിംഗപ്പൂര്‍ വഴിയാണ്. ടൂറിസത്തെ സംബന്ധിച്ച വലിയ ആശങ്ക എന്നുപറയുന്നത് യൂറോപ്പിലെ കൊറോണ ഭീതിയാണ്. കാരണം കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളിൽ 45% പേരും പ്ശ്ചിമയൂറോപ്പിൽ നിന്നുളളവരാണ്. യു.കെയാണ് നമ്മുടെ വലിയ മാര്‍ക്കറ്റ്. യുകെ, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളെ ബാധിച്ചാൽ അത് കേരള ടൂറിസത്തിന് തിരിച്ചടിയാകും. അമേരിക്കയും നമ്മുടെ വലിയ മാര്‍ക്കറ്റാണ്.
കെറോണ പ്രധാനമായും പടരുന്നത് യാത്രാഹബ്ബുകള്‍ (സിംഗപൂര്‍,ദുബായ് ) വഴിയാണ്. അതാണ് ആശങ്കയുണ്ടാക്കുന്നത്. പല രാജ്യാന്തര സര്‍വ്വീസുകളും നിര്‍ത്തിവച്ചിരുക്കയാണെങ്കിലും ആഭ്യന്തര ടൂറിസ്റ്റുകള്‍ ഉളളതിനാൽ നന്നായി പോകുമെന്നുതന്നെയാണ് പ്രതീക്ഷ. മറ്റൊരു കാര്യം, പ്രധാനപ്പെട്ട ടൂറിസം ഹബ്ബുകളിൽ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അത് ബാധിക്കാത്ത മറ്റൊരു രാജ്യത്തിന് നേട്ടമുണ്ടാകും. കഴിഞ്ഞതവണ കൊളംബോയിൽ പ്രശ്‌നമുണ്ടായപ്പോള്‍ അത് കേരളത്തിന് നേട്ടമായി. അതുപോലെ ചൈന, ജപ്പാന്‍, കൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ കെറോണ ഭീതിയിലായത് നമുക്ക് നേട്ടമായി വരാം.
മറ്റൊരു കാര്യം ഇത് നമ്മുടെ സീസണിന്റെ തുടക്കമല്ല. തുടക്കം ഒക്ടോബറിലാണ്. കഴിഞ്ഞ നാലുമാസങ്ങളി മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ജനുവരി അവസാനമാണ് കെറോണ ഭീതിയുയര്‍ന്നത്. ഫെബ്രുവരി തുടക്കത്തിൽ കെറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിന്റെ ആഘാതം ടൂറിസം മേഖലയ്ക്കുണ്ടായി. അതിനുശേഷം ഇപ്പോള്‍ യൂറോപ്പിൽ രോഗബാധ സ്ഥിരീകരിച്ചപ്പോഴും അത് ടൂറിസത്തെ ബാധിച്ചു. പിന്നെ ലോകത്ത് 3000 പേരോളം മരണപ്പെട്ടു എന്നു പറയുമ്പോള്‍ അത്രയും ഗൗരവമായ രോഗബാധയെ തുടര്‍ന്നുളള പ്രതിഫലനങ്ങള്‍ തീര്‍ച്ചയായും ലോകത്തെല്ലായിടത്തുമുണ്ടാകും. ബാക്കി കാര്യങ്ങള്‍ കാത്തിരുന്നു കാണാം.
2020 കേരള ടൂറിസത്തിന് എങ്ങനെ?
2020 നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ലാന്‍ഡ്മാര്‍ക്ക് ഇയറാണ്. നാം തുടങ്ങിവച്ച മിക്ക പ്രോജക്ടുകളും ഉടന്‍ പൂര്‍ത്തിയാകും. തിരുവനന്തപുരത്തിന്റെ കാര്യം തന്നെയെടുക്കാം. വര്‍ഷങ്ങളായി നാശോന്മുഖമായ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെല്ലാം തിരിച്ചെടുക്കാന്‍ സാധിച്ചു. കോവളം, ശംഖുമുഖം തുടങ്ങിയവയുടെ നവീകരണം ഈ വര്‍ഷം പൂര്‍ത്തിയാക്കും. ആക്കുളം. ചാല എന്നിവ പൂര്‍ത്തിയായി. വെളളാര്‍ ക്രാഫ്റ്റ് വില്ലേജ് ചെയ്തു. കേരള ടൂറിസത്തെ സംബന്ധിച്ചിടത്തോളം മലബാര്‍ റിവര്‍ ക്രൂസ്, ട്രാവന്‍കൂര്‍ ടൂറിസം ഹെറിറ്റേജ് തുടങ്ങിയവ ഈ വര്‍ഷം ആരംഭിക്കും. ആലപ്പുഴ-മുസിരിസ് പദ്ധതികള്‍ ഫിനിഷിംഗ് ഘട്ടത്തിലെത്തും. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ രണ്ടാം സീസണ്‍ ഈ വര്‍ഷം വരികയാണ്. കഴിഞ്ഞ വര്‍ഷം ഒരു കോടി 84 ലക്ഷം പേരാണ് ടിവിയിലും ഇന്‍്‌റര്‍നെറ്റിലും മറ്റുമായി സിബിഎ കണ്ടത്. ഈ വര്‍ഷം അതിലും മെച്ചപ്പെട്ട രീതിയിലായിരിക്കും. എല്ലാം കൊണ്ടും ഈ വര്‍ഷം കേരളടൂറിസം വളര്‍ച്ചയുടെ പാതയിൽ മുന്നോട്ടുപോകുമെന്നാണ് പ്രതീക്ഷ. കെറോണ വൈറസ് ബാധ നിയന്ത്രണാധീനമായാൽ 2019നേക്കാള്‍ സുന്ദരമായ വര്‍ഷമായിരിക്കും 2020.
ടൂറിസം വികസനത്തിനായുളള നടപടികള്‍?
നേരത്തേ തന്നെ നമ്മുടെ മാര്‍ക്കറ്റിംഗ് സംവിധാനം ശക്തമാണ്. അതുകൊണ്ടാണ് പ്രളയഫലമായുണ്ടായ നെഗറ്റീവ് വളര്‍ച്ചയെ നാലുമാസത്തിനുളളിൽ പോസിറ്റീവ് ആക്കാന്‍ സാധിച്ചത്. മികച്ച വളര്‍ച്ച ലക്ഷ്യമിട്ട് മാര്‍ക്കറ്റിംഗ് കുറച്ചുകൂടി ശക്തവും കൂടുതൽ കാര്യക്ഷമവുമാക്കി മുന്നോട്ടുപോകും. അതിനോടൊപ്പം ആരോഗ്യരംഗത്തെ കേരളത്തിന്റെ നേട്ടങ്ങള്‍ ഹൈലൈറ്റ് ചെയ്യും.
ഉത്തരവാദിത്തടൂറിസം
ഉത്തരവാദിത്തടൂറിസം പുതിയ തലത്തിലേക്ക് മാറിയല്ലോ?
ഓരോ സര്‍ക്കാര്‍ വരുമ്പോഴും ഓരോ പുതിയ പദ്ധതികള്‍ ഈ രംഗത്ത് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്നുണ്ട്. ഇത്തരത്തിൽ ഒരു പദ്ധതിയാണ് ഉത്തരവാദിത്തടൂറിസം എന്നത്. എന്നാൽ ഇപ്പോഴത് ഞങ്ങളുടെ ദൗത്യത്തിന്റെ (mission) ഭാഗമാണ്. തദ്ദേശീയര്‍ക്ക് ഗുണകരമായ നിലയിൽ അവരെ പരമാവധി സഹകരിപ്പിച്ചാണ് ഓരോ വിനോദസഞ്ചാരകേന്ദ്രത്തിലും ഉത്തരവാദിത്തടൂറിസം നടപ്പിലാക്കുന്നത്. ഉത്തരവാദിത്തടൂറിസം എന്നത് മുഖ്യധാരയി ൽ കൊണ്ടുവരുന്നതിനും ചിട്ടയുളള സംവിധാനം കൊണ്ടുവരുന്നതിനും പല യൂണിറ്റുകളായി തരംതിരിച്ചിട്ടുണ്ട്. ഒരു കുടുംബശ്രീ യൂണിറ്റായാൽ പോലും റെസ്‌പോണ്‍സിബിള്‍ ടൂറിസം യൂണിറ്റായി (ആര്‍.ടി യൂണിറ്റ്) രജിസ്റ്റര്‍ ചെയ്യുന്നു. അവര്‍ക്കൊരു നമ്പരും സര്‍ട്ടിഫിക്കറ്റും ഒക്കെ നൽ കുന്നു. പിന്നീട് അവരെ ഞങ്ങള്‍ വിവിധ ജോലികള്‍ ഏ പ്പിക്കുന്നു. അത് കോ-ഓര്‍ഡിനേറ്റ് ചെയ്യുന്നു. ഇപ്പോള്‍ അത്തരത്തിൽ കേരളത്തിലാകെ 17,000 ആര്‍ടി യൂണിറ്റുകളുണ്ട്. 90,000 പേരാണ് ഗുണഭോക്താക്കളായുളളത്. ഇപ്പോള്‍ ഏത് പദ്ധതി കൊണ്ടുവന്നാലും ഇവര്‍ വഴിയാണ് നടപ്പിലാക്കുന്നത്. അതായത് ഗുണഭോക്തൃസൗഹൃദമെന്നത് മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. 2017 വരെ മുന്നൂറിൽ താഴെ ആര്‍ടി യൂണിറ്റുകളാണുണ്ടായിരുന്നത്. കേവലം 3000 പേരായിരുന്നു ഗുണഭോക്താക്കള്‍. അതിൽ നിന്ന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞു. 2017ന് മുമ്പ് 150 പദ്ധതി ചെയ്യുമ്പോള്‍ 150-ാമത്തെ പദ്ധതി മാത്രമാണ് ഗുണഭോക്തൃസൗഹൃദപരമായി നടപ്പിലാക്കിയിരുന്നത്. എന്നാൽ ഇന്ന് 150 പദ്ധതിയും ഗുണഭോക്തൃസൗഹൃദത്തിന് പ്രാധാന്യം നൽകിയാണ് നടപ്പിലാക്കുന്നത്. അതാണ് ഈ മേഖലയിൽ കൈവരിക്കാന്‍ കഴിഞ്ഞ വലിയ മാറ്റം.
2019 കേരള ടൂറിസത്തെ സംബന്ധിച്ച് അംഗീകാരങ്ങളുടെ വര്‍ഷമായിരുന്നല്ലോ?
തീര്‍ച്ചയായും. 2019ൽ പ്രധാനപ്പെട്ട രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചു. നിരവധി ദേശീയ -രാജ്യാന്തര പുരസ്‌കാരങ്ങള്‍ വേറെയും ലഭിച്ചു. ലോകത്തെ എല്ലാ മാസികകളും വര്‍ഷാദ്യം ഈ വര്‍ഷം കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക പുറത്തിറക്കാറുണ്ട്. 2019-ൽ സി എന്‍ എന്‍ ട്രാവൽ പുറത്തിറക്കിയ കണ്ടിരിക്കേണ്ട 19 സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഇടംനേടി. 2020-ൽ കണ്ടിരിക്കേണ്ട 10 നഗരങ്ങള്‍ എന്ന പേരിൽ ലോണ്‍ലി പ്ലാനറ്റ് മാസിക പുറത്തിറക്കിയ ലിസ്റ്റിൽ ഏഴാം സ്ഥാനം കൊച്ചിക്കാണ്. അത് ഇന്‍ഡസ്ട്രി ജനറേറ്റ് ചെയ്യാന്‍ സഹായിച്ചു. ഫെബ്രുവരി 28ന് പ്രശസ്ത ഓണ്ലൈന് ട്രാവൽ കമ്പനിയായ ട്രിപ് അഡൈ്വസര്‍ പുറത്തുവിട്ട 25 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചി ഒന്നാം സ്ഥാനത്തെത്തി. തായ്‌ലന്‍ഡ് ്, മൊറോക്കോ, റഷ്യ, പോര്‍ച്ചുഗൽ, ഇസ്രയേൽ, അര്‍ജന്റീന, മാള്‍ട്ട എന്നിവിടങ്ങളെ ബഹുദൂരം പിന്നിലാക്കിയാണ് അറബിക്കടലിന്റെ റാണി ഒന്നാമതെത്തിയത്. ട്രാവലേഴ്‌സ് ചോയ്‌സ് ബെസ്റ്റ് ഓഫ് ദ ബെസ്റ്റ് അവാര്‍ഡിന്റെ ഭാഗമായി തയ്യാറാക്കിയ പട്ടികയാണ് ട്രിപ് അഡൈ്വസര്‍ പുറത്തുവിട്ടിരിക്കുന്നത്.
Post your comments