മുംബൈ മലയാളി ബാലന്‍ ആദര്‍ശ് ഇളംപ്ലാവില്‍ മണാലിയില്‍ നിന്നും ലെ വരെയൂള്ള 500 കിലോമീറ്റര്‍ ദൂരം 10 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. സൈക്ലിങ്ങില്‍ അതിയായ ആവേശമുള്ള ആദര്‍ശ് സമാന ചിന്താഗതിക്കാരായ മറ്റു നാലു മുതിര്‍ന്നവരോടൊപ്പമാണ് മണാലിയില്‍ നിന്നും ലെ വരെ സൈക്കിള്‍ ചവിട്ടിയത്.
ഖാര്‍ഘര്‍ അപ്പീജേയ് സ്‌കൂളിലെ 11 ആം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദര്‍ശ് ഇളംപ്ലാവില്‍.
യാത്ര വളരെ ആവേശകരവും അതേസമയം കഠിനവുമായിരുന്നു എന്ന് ആദര്‍ശ് പറഞ്ഞു. ശാരീരിക ക്ഷമതയും ദൃഢനിശ്ചയവും ഈ യാത്ര പൂര്‍ണമാകാന്‍ അത്യന്താപേക്ഷിതമാണെന്നും ആദര്‍ശ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 6 മാസമായി ആദര്‍ശ് ഈ യാത്രക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. 15 ദിവസത്തെ യാത്ര സാമഗ്രികള്‍ പ്രത്യേകതരം പാനിയര്‍ ബാഗിലായിരുന്നു സൈക്കിളില്‍ കൂടെ കൊണ്ടുപോകുന്നതിനായി സജ്ജീകരിച്ചിരുന്നത്. യാത്രക്കിടയില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സോളാര്‍ പാനല്‍, മനോഹര ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ഗോപ്രോ ഒഉ ക്യാമറ, സൈക്കിള്‍ കേടായാല്‍ നന്നാക്കാനുള്ള ഉപകരണങ്ങള്‍, അവശ്യം സ്‌പെയര്‍ പാര്‍ട്‌സ്, പ്രഥമ ശുശ്രുഷയ്ക്കാവശ്യമായ മരുന്നുകള്‍, അന്തരീക്ഷത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ ടാങ്ക് തുടങ്ങിയവ യാത്രയിലുടനീളം കൂടെ കരുതിയിരുന്നു.
https://www.youtube.com/watch?v=KJIrmCGmK_U
മണാലി മുതല്‍ ലെ വരെയുള്ള യാത്രയില്‍ അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ ഉള്ള ക്രമീകരണങ്ങള്‍ വളരെ വിരളമായിരുന്നു. ഇടവിട്ടുള്ള ധാബകളുടെയും അതിര്‍ത്തി രക്ഷാ സേന ക്യാമ്പുകളുടെയും പിന്‍ബലത്തിലാണ് ഇവര്‍ ഈ സാഹസിക യാത്രക്കൊരുങ്ങിയത്.
ധാബകളില്‍ വെളിച്ചം എത്തിയിരുന്നത് സൗരോര്‍ജ പാനലുകളുടെ സഹായത്താല്‍ സജ്ജീകരിച്ചിട്ടുള്ള വൈദുതിയിലൂടെയായിരുന്നു.
അഞ്ചു ദിവസത്തോളം ദാര്‍ച്ചക്കും ഉപ്ക്ഷിക്കും ഇടയിലായിരുന്നു യാത്ര. ഈ മേഖലയില്‍ യാതൊരു വിധ വാര്‍ത്ത വിനിമയ സൗകര്യങ്ങളുമുണ്ടായിരുന്നില്ല. അടിയന്തിര ഘട്ടങ്ങളില്‍ ഏറ്റവും അടുത്തുള്ള ആര്‍മി ക്യാമ്പിലെ STD ഫോണ്‍ വഴി നാട്ടിലുള്ളവരെ ബന്ധപെടുക മാത്രമായിരുന്നു ഏക ആശ്രയം.
ഈ മേഖലയില്‍ താമസിക്കുന്നവരുടെ ജീവിത രീതി അതീവ ലളിതമായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 56 മാസത്തോളം മാത്രമേ ഈ സ്ഥലം മനുഷ്യ വാസ യോഗ്യമായിട്ടുള്ളു. പ്രതികൂല കാലാവസ്ഥയില്‍ ഇവര്‍ ലേയിലേക്കോ മണാലിയിലേക്കോ കുടിയേറും. ശുദ്ധമായ കുടിവെള്ളം മലനിരക്കിളിലെ അരുവികളില്‍ നിന്നും ലഭിക്കുമെന്നതിനാല്‍ ഇവിടെ ജല സംഭരണികളെയോ കുപ്പി വെള്ളത്തെയോ ആശ്രയിക്കേണ്ടി വന്നില്ല.
യാത്രയിലുടനീളം സഹയാത്രികരും മറ്റു സഞ്ചാരികളും തന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചുവെന്നും ആദര്‍ശ് ഓര്‍മിച്ചു.
ഈ പ്രദേശം സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും ഉയരമുഉള്ള പ്രദേശമായതിനാല്‍ വായുവിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരിക്കുന്നത് മറ്റൊരു വെല്ലുവിളി യായിരുന്നു എന്നും ആദര്‍ശ് പറഞ്ഞു. ഈ യാത്രക്കിടയില്‍ ഇന്ത്യയിലെ സമുദ്രനിരപ്പില്‍ നിന്നും ഏറ്റവും ഉയര്‍ന്ന 5 പോയിന്റുകള്‍ താണ്ടാന്‍ കഴിഞ്ഞത് മറ്റൊരു നേട്ടമായി ആദര്‍ശ് കണക്കാക്കുന്നു. ജനങ്ങള്‍ ഭീതിയോടെ നോക്കിക്കാണുന്ന റോത്താങ് പാസ് (3900 മീ). , ബാരലാച്ചാ ലാ (4890 മീ.) നക്കീല (4920 മീ). ലാചുലങ് ലാ (5059 മീ.) തങ് ലാങ് (5328 മീ. )എന്നിവയാണ് ആദര്‍ശ് കടന്നു പോയ കൊടുമുടി പാതയിലെ ഏറ്റവും ഉയര്‍ന്ന പോയിന്റുകള്‍.
സൈക്കിള്‍ സവാരിക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ്. ജൂലൈ മാസത്തിലെ ഈ യാത്രക്കിടയിലും മഞ്ഞു വീഴ്ചയും, മഴയും ആലിപ്പഴം വീഴുന്നതും കാണാന്‍ കഴിഞ്ഞത് ഹൃദ്യമായ അനുഭവവും അതിലേറെ വലിയൊരു ഭാഗ്യവും ആയിരുന്നുവെന്നും ആദര്‍ശ് പറഞ്ഞു.
ഈ യാത്രയില്‍ താന്‍ മനസ്സിലാക്കിയ ഏറ്റവും പ്രധാന വസ്തുത എന്നത് മൊബൈലും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഇല്ലാതെ തന്നെ ഈ ഭൂമിയില്‍ വളരെ സന്തോഷത്തോടും ആരോഗ്യത്തോടും ജീവിക്കാം എന്നുള്ളതാണ്.
ലോക്മാന്യതിലക് എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രോണിക്‌സ് വിഭാഗം മേധാവി ഡോക്ടര്‍ ഷീബ യുടെയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗവേഷണ വിഭാഗത്തിലെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സ്വയജിത്ത് സഹദേവന്റെയും മകനാണ് ആദര്‍ശ് ഇളംപ്ലാവില്‍.
ആദര്‍ശിന്റെ ഈ യാത്ര പുതു തലമുറയിലെ മറ്റു കുട്ടികള്‍ക്ക് ഒരു മാതൃകയും പ്രചോദനവും ആയിരിക്കട്ടെ.
Post your comments