കേരളത്തിലെ ഹോം അപ്‌ളയന്‍സസ് മേഖലയില്‍ ആയിരത്തി ഇരുന്നൂറോളം ഡീലേഴ്സ് ഉണ്ട്. ഇതില്‍ ഏറ്റവും പ്രമുഖ വ്യക്തിത്വങ്ങളില്‍ ഒരാളാണ് തിരുവനന്തപുരത്ത് കഴക്കൂട്ടത്തെ ഉദയാ ഏജന്‍സി ഉടമ ഉദയകുമാര്‍. പാറശാല മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഹോം അപ്‌ളയന്‍സസ് ഡീലേഴ്സിനെ സംഘടിപ്പിക്കുന്നതില്‍ ഇദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. പ്രമുഖ ദേശീയ അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ മേധാവികള്‍ കേരളത്തിലെത്തുമ്പോള്‍ സംശയനിവാരണം നടത്തുന്നതും സംവദിക്കാന്‍ താല്‍പര്യപ്പെടുന്നതുമായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. മൂന്ന് പതിറ്റാണ്ടിലേറെയായി ഈ രംഗത്തുള്ള അദ്ദേഹത്തിന്റെ അറിവും പരിജ്ഞാനവും സൗഹൃദപരമായ പെരുമാറ്റവുമാണ് സെയില്‍സ് എക്‌സിക്യൂട്ടീവ് മുതല്‍ മാനേജിംഗ് ഡയറക്ടര്‍ വരെ അദ്ദേഹത്തെ കാണാന്‍ എത്തുന്നതിന് പിന്നിലുള്ളത്. വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നില്‍ എത്തിക്കുന്നതിനും വ്യാപാരികളുടെ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിലും ഉദയകുമാര്‍ മുന്നിലുണ്ടായിരുന്നു. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കുവാന്‍ തിരുവനന്തപുരത്തുള്ള ഉദയകുമാറിനെയാണ് അവര്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ എന്ന ആശയം നടപ്പാക്കുന്നതിലും അതിന് വ്യാപാരികളുടെ പിന്തുണ നേടുന്നതിലും കേരള ടൂറിസം വകുപ്പിനെ അദ്ദേഹം വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ അവാര്‍ഡുകള്‍ അദ്ദേഹം നിരവധി തവണ നേടിയിട്ടുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവ് മുതല്‍ ഒരു സാധാരണക്കാരന്‍ വരെ നീളുന്ന വന്‍ സൗഹൃദവലയത്തിന്റെ ഉടമയാണ് അദ്ദേഹം. തിരുവനന്തപുരത്തിന്റെയും ന്യൂ ട്രിവാന്‍ഡ്രമായ കഴക്കൂട്ടത്തിന്റെയും വളര്‍ച്ചയുടെ ഭാഗമായുള്ള ഇദ്ദേഹം ഇന്നും പുതിയ കാര്യങ്ങള്‍ പഠിക്കുവാന്‍ തല്‍പരനായ വിദ്യാര്‍ഥി കൂടിയാണ്.
കേരളത്തിലെ ഗൃഹോപകരണ മേഖലയെക്കുറിച്ചും സംഘടന പ്രവര്‍ത്തനത്തെക്കുറിച്ചും ഉദയാ ഏജന്‍സീസിനെക്കുറിച്ചും ഉദയകുമാര്‍ ബിസിനസ്‌സ് പ്‌ളസിനോട് മനസ്‌സ് തുറക്കുന്നു.
ബിസിനസിന്റെ തുടക്ക കാലഘട്ടത്തെക്കുറിച്ചും ഉദയാ ഏജന്‍സീസിന്റെ ആവിര്‍ഭാവത്തെക്കുറിച്ചും വിശദമാക്കാമോ ?
പഠന കാലഘട്ടത്തില്‍ അതായത് ഡിഗ്രി പഠനത്തിന് മുന്‍പ് തന്നെ ട്യൂട്ടോറിയല്‍ കോളേജില്‍ പഠിപ്പിക്കുകയും മറ്റും ചെയ്തിരുന്നു. തുടര്‍ന്ന് പഠിപ്പിച്ചിരുന്ന ഒരു സ്ഥാപനം വിലയ്ക്ക് വാങ്ങി പാരലല്‍ കോളേജായി വിപുലീകരിക്കുകയുണ്ടായി. ആ കാലഘട്ടത്തിലാണ് റബ്ബര്‍ ബോര്‍ഡില്‍ ജോലി കിട്ടുന്നത്. പാരലല്‍ കോളേജ് ജോലിയും തമ്മില്‍ ഒരുമിച്ച് കൊണ്ട് പോകാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായപ്പോള്‍ ആ ജോലി വേണ്ടെന്നു വച്ചു. ഇതിനിടയിലാണ് കല്യാണ ആലോചനകള്‍ നടക്കുന്നത്. അതിനു ശേഷമായിരുന്നു ബിഎസ്എന്‍എല്‌ളില്‍ ജോലി കിട്ടുന്നത്. സിവില്‍ എന്‍ജിനീയറിങ് വിങ്ങില്‍ ഉദ്യോഗസ്ഥനായി വളരെക്കാലം അവിടെ ജോലി ചെയ്യുവാന്‍ സാധിച്ചു. ആ കാലഘട്ടത്തിലായിരുന്നു വിവാഹം. ജോലിയൊക്കെയായപ്പോള്‍ പാരലല്‍ കോളേജ് കാല ക്രമേണ നിര്‍ത്തുകയാണുണ്ടായത്.
ഉദയാ ഏജന്‍സീസ് എന്നറിയപ്പെടുന്ന സ്ഥാപനം 84 ല്‍ ഭാര്യയുടെ പേരില്‍ തുടങ്ങിയ സ്ഥാപനം ആണ്. ദേശീയ അന്തര്‍ദ്ദേശീയ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളുമൊക്കെയായി വളരെ വിപുലമായ ഒരു ഷോറൂമാണ് ഉദയാ ഏജന്‍സീസ്. കൂടാതെ ഉദയാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കരിയര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്ന പേരില്‍ വിമണ്‍ എംപവര്‍മെന്റ് അതായത് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഒരു ടൈലറിങ് ഇന്‍സ്റ്റിറ്റിയൂട്ട് ഉണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊക്കെ ഒരു വരുമാനമാര്‍ഗം എന്ന രീതിയിലാണ് അത് ചെയ്തിട്ടുള്ളത്. ഇതു കൂടാതെ മറ്റൊരു സ്ഥാപനം ഉദയാ മ്യൂസിക്‌സ് ആണ്. അതിന്റെ ബാനറിലാണ് മ്യൂസിക് ആല്‍ബം റിലീസ് ചെയ്തിട്ടുള്ളത്. സംഗീതത്തിനു പ്രാധാന്യം നല്‍കുന്ന ഒരു കുടുംബമാണ് ഞങ്ങളു ടേത്. ഉദയയുടെ പേരില്‍ സംഗീത സന്ധ്യകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ബിസിനസ്‌സ് തിരക്കുകളില്‍ നിന്ന് മനസ്‌സിന് ഒരു ആശ്വാസവും സന്തോഷവുമാണ് സംഗീതം.
ഈ നീണ്ട കാലയളവിനുള്ളില്‍ പ്രൊഡക്ടിലും സാങ്കേതിക വിദ്യയിലുമുണ്ടായിട്ടുള്ള പുരോഗതികളെ എങ്ങനെ വിലയിരുത്തുന്നു?
പ്രൊഡക്ടിലും സാങ്കേതിക വിദ്യയിലും നിരവധി പരിഷ്‌കാരങ്ങളാണുണ്ടായിട്ടുള്ളത്. ഉദാഹരണത്തിന് ഏഷ്യാഡ് പോലുള്ള കാലഘട്ടങ്ങളിലായിരുന്നു ടെലിവിഷന് ഒരു പ്രാധാന്യം ലഭിച്ചത്. എണ്‍പതുകളുടെ മധ്യത്തിലായിരുന്നു ദൂരദര്‍ശനിലൂടെ തിരുവനന്തപുരത്ത് ടെലിവിഷനെക്കുറിച്ചൊക്കെ ഒരു അവബോധമുണ്ടാകുന്നത്. അക്കാലത്ത് സംപ്രേക്ഷണത്തില്‍ ഗ്രെയിന്‍സോടെ കാണുന്ന ടെലിവിഷനുകളായിരുന്നു. പിന്നീട് ഒരു ബ്‌ളൂ ബാക്ഗ്രൗണ്ടില്‍ കാണുന്ന വിധമുള്ളതായി. പിന്നീട് കളര്‍ ചിത്രങ്ങളോടെയുള്ള ടെലിവിഷനുകള്‍ ഉണ്ടായി. ദൂരദര്‍ശനില്‍ ഭൂതല സംപ്രേക്ഷണമുണ്ടായി. ആഴ്ചയില്‍ ഒരിക്കല്‍ നാലുമണി സമയത്ത് ടിവിയില്‍ സിനിമയുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ ടെലിവിഷനില്‍ ആ ചിത്രങ്ങള്‍ കാണുവാനായി കടയുടെ പുറത്ത് ധാരാളം ആളുകള്‍ തടിച്ചു കൂടുമായിരുന്നു. വീടുകളിലും സിനിമകള്‍ കാണുവാന്‍ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. പിന്നെയും സാങ്കേതിക വിദ്യയില്‍ വീണ്ടും പുതിയ രീതിയിലുള്ള വികസനങ്ങള്‍ ഉണ്ടായി. ലിക്വിഡ് ക്രിസ്റ്റല്‍ ഡിസ്‌പേ്‌ള അതായത് വനപ ടെലിവിഷനുകള്‍ ഉണ്ടായി. പിന്നീട് അതിലും നല്ല ക്‌ളാരിറ്റിയില്‍ ലൈറ്റ് എമിറ്റിങ് ഡയോഡുകള്‍ മുന്‍പിലും എല്‍ സി ഡി ബാക്കപ്പുമായിട്ടുള്ളവയുണ്ടായി. പിന്നീട് കര്‍വ് ടെലിവിഷനുകളും ഉണ്ടായി. ഏറ്റവും ലേറ്റസ്റ്റ് ആയി സോണിയുടെ സ്പീക്കര്‍ ഇല്ലാത്ത ടെലിവിഷനുകള്‍ ലഭ്യമാണ്. സ്‌ക്രീനില്‍ തന്നെ ശബ്ദവീചികള്‍ ഉണ്ടാകും. ഉദാഹരണത്തിന് ഒരു പക്ഷി ഇടതു വശത്ത് നിന്നും വലത്തേക്ക് ചലിക്കുമ്പോള്‍ ശബ്ദവും അതുപോലെ ചലിക്കുന്നതായി കേള്‍ക്കുവാന്‍ കഴിയും. പ്രകാശത്തിലൂടെയും ശബ്ദത്തിലൂടെയും സ്പര്‍ശത്തിലൂടെയും ഇന്ററാക്റ്റ് ചെയ്യുവാന്‍ കഴിയുന്ന ടെലിവിഷനുകള്‍ പുതിയ കാലഘട്ടത്തിലെ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വിസ്മയങ്ങളാണ്.
കേരളത്തിലെ ഗൃഹോപകരണ വ്യാപാര മേലയെക്കുറിച്ചും താങ്കളുടെ സംഘടനാപ്രവര്‍ത്തനത്തെക്കുറിച്ചും വിശദമാക്കാമോ?
കേരളത്തിലെ ഗൃഹോപകരണ വ്യാപാരം പ്രൊഫഷണലാണ്. കൊച്ചി ബേസ് ചെയ്ത് ഡാറ്റ എന്നൊരു സംഘടനയുണ്ടായിരുന്നു. അത് കേരളം മുഴുവന്‍ വ്യാപിപ്പിക്കുന്നതില്‍ എനിക്ക് വലിയ പങ്കുണ്ട്. ഞാന്‍ സെക്രട്ടറി ആയിരിക്കുന്ന കാലഘട്ടത്തിലും പ്രസിഡന്റായിരുന്ന കാലയളവിലും കേരളം മുഴുവന്‍ യൂണിറ്റുകളായി ഡാറ്റയ്ക്ക്. അതില്‍ ആദ്യം ഡീലേഴ്സിനെ പഠിപ്പിച്ചത് പ്രൊഫഷണലിസത്തെക്കുറിച്ചാണ്. അതിനുദാഹരണമായി പറയുകയാണെങ്കില്‍ റോഡരികിലുള്ള ചെറിയ തട്ടുകടയാണെങ്കിലും കാണാന്‍ ഭംഗിയും വൃത്തിയുള്ള സാഹചര്യങ്ങളും ഉണ്ടെങ്കില്‍ ആളുകള്‍ അവിടെ ഭക്ഷണം കഴിക്കും. അതുപോലെ ഈ ഷോപ്പുകളും ക്രമീകരിക്കണം. ഷോപ്പ് ഉടമസ്ഥന്റെ കുടുംബാംഗങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അറിവുണ്ടാകണം. ഇതും ബിസിനസിന് വളരെ സഹായകരമാകും. ഇത്തരത്തില്‍ പരസ്പരം സഹകരിക്കുവാനുള്ള കുടുംബ സദസ്‌സുകള്‍ ഉണ്ടാക്കി. ക്ളാസ്‌സുകള്‍ സംഘടിപ്പിച്ചു. മാനുഫാക്‌ചേര്‍സിന്റെ ഒരു സംഘടനമായി ചര്‍ച്ചകള്‍ നടത്തി പല കാര്യങ്ങളും നേടുവാന്‍ സാധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മൊത്തം മാനുഫാക്ചേഴ്സും കേരളത്തെ കാണുന്നത് ഒരു ടെസ്റ്റ് മാര്‍ക്കറ്റ് ആയിട്ടാണ്. കേരളത്തിലെ ഓണമാണ് ഇന്ത്യയുടെ മൊത്തം സീസണിന്റെ തുടക്കം. അതായത് ഓണക്കാലത്ത് ഏതു രീതിയിലുള്ള പരീക്ഷണങ്ങളും നടത്താം. ഗിനിപ്പന്നികളെപ്പോലെ പരീക്ഷണങ്ങള്‍ക്കായി കേരളത്തെ ഉപയോഗിക്കുന്ന ഒരു സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. കേരള സര്‍ക്കാരിന്റെ വരുമാനസ്രോതസ്‌സുകളില്‍ ആറാം സ്ഥാനമായിരുന്നു ഗൃഹോപകരണ മേഖലയ്ക്ക് ഉണ്ടായിരുന്നത്. ഇതിനെ റെപ്രെസന്റ് ചെയ്യാനുള്ള ഒരു സംഘടന ഉണ്ടായിരുന്നില്ല. വ്യാപാരികളുമായി ബന്ധപ്പെട്ട നിരവധി സംഘടനകള്‍ ഉണ്ടായിരുന്നെങ്കിലും അവരുടെ പ്രശ്‌നങ്ങള്‍ ഇതില്‍ നിന്നും വളരെ തികച്ചും വിഭിന്നമായ രീതിയിലുള്ളതായിരുന്നു. ഉദാഹരണത്തിന് ചെക്‌പോസ്റ്റില്‍ ഒരുലോഡ് വാഴയിലയും ഒരു വാഷിംഗ് മെഷീനും ഉണ്ടായാല്‍ ഏതൊരു പ്രസ്ഥാനക്കാരനും വാഴയില ആദ്യം കടത്തിവിടാന്‍ പറയും. കാരണം അത് കല്യാണം പോലെ എന്തെങ്കിലും ഫങ്ക്ഷനുകള്‍ക്ക് വേണ്ടിയുള്ളതായിരിക്കും. പെട്ടെന്ന് ചീത്തയാകാന്‍ ഉള്ള സാഹചര്യം ഉണ്ട്. ഇതിനാല്‍ വാഴയിലയ്ക്ക് പ്രാധാന്യം നല്‍കും. എന്നാല്‍ ഗൃഹോപകരണ വ്യാപാരികളെ സംബന്ധിച്ചടുത്തോളം ഒരു വാഷിങ് മെഷീന് വളരെ പ്രാധാന്യം ഉണ്ട്. എത്ര വലിയ വ്യാപാരിയാണെങ്കിലും ഓണക്കാലത്ത് കയ്യില്‍ അധികം പണമൊന്നും കാണില്ല. ബന്ധുക്കളു ടെയും സുഹൃത്തുക്കളുടെയും ഒക്കെ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി പണയം വയ്‌ച്ചൊക്കെയാണ് പത്ത് ദിവസത്തേക്കായി ഓണവ്യാപാരം തയ്യാറാക്കുന്നത്. ഈ പത്ത് ദിവസത്തിന്റെ ഓരോ സെക്കന്റിനും വളരെ വലിയ പ്രാധാന്യമുണ്ട്. അതിന്റെ പ്രാധാന്യം മനസ്‌സിലാക്കണമെങ്കില്‍ ആ ട്രേഡുമായി ബന്ധപ്പെട്ട ഒരു സംഘടനയ്ക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതായിരുന്നു ഈ സംഘടനയുടെ പ്രസക്തിയും.
വ്യപാരികളെ സംബന്ധിച്ചടുത്തോളം ജി എസ് ടി ഏതു രീതിലാണ് ബാധിച്ചിട്ടുള്ളത് ?
ട്രഡീഷണല്‍ ടാക്‌സ് സിസ്റ്റമായിരുന്നു പണ്ടുണ്ടായിരുന്നത്. അതില്‍ നിന്നും വാറ്റിലേക്ക് മാറുന്ന സമയത്ത് ഞങ്ങളുടെ സംഘടനയായ ഡാറ്റ പൂര്‍ണ്ണമായും സര്‍ക്കാരിനെ സപ്പോര്‍ട്ട് ചെയ്യുകയാണുണ്ടായത്. ലോകരാഷ്ര്ടങ്ങളില്‍ ഉള്ള ഏതാണ്ട് നൂറ്റി നാല്പതിലധികം രാജ്യങ്ങളില്‍ ഉള്ള ഒരു നികുതി സമ്പ്രദായമാണത്. ലോകമേ തറവാട് എന്നൊരു കന്‍സ്പറ്റ് ഉണ്ട്. ഒരു കണ്‍സ്യൂമര്‍ ജര്‍മനിയിലോ അമേരിക്കയിലോ ഇന്ത്യയിലോ എവിടെ നിന്നോ എന്തുവാങ്ങിയാലും അത് ഉപയോഗിക്കുന്ന സ്ഥലത്തു മാത്രമേ നികുതി നല്‍കുവാന്‍ ബാധ്യസ്ഥന്‍ ആകുന്നുള്ളൂ. ഇതില്‍ വ്യാപാരത്തിനും വളരെ വലിയ മെച്ചമുണ്ട്. എനിക്ക് ഇഷ്ടപ്പെട്ട ഒരു സാധനം ജര്‍മ്മനിയില്‍ നിന്നും വാങ്ങുന്നു. അവിടെ അതിന്റെ നികുതി നല്‍കേണ്ട ആവശ്യമില്ല. എന്നാല്‍ ഇന്ത്യയില്‍ നികുതി നല്‍കണം. അതാണ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സിന്റെ പ്രത്യേകത. അതായത് ആ സിസ്റ്റത്തിലേക്ക് ഉള്ള ഒരു പരിചയപ്പെടല്‍ അതായത് ഇന്ററിം റെജിഎം ആണ് വാറ്റ്. ഇതിനെ ഒരു സ്ഥിരം സംവിധാനമാക്കി ഉപയോഗിക്കുന്ന രീതിയായിരുന്നു കേരളത്തിലും പൊതുവെ ഇന്ത്യയിലും കണ്ടത്.
ഒരു വ്യാപാരി അയാളുടെ പര്‍ച്ചേസ് അപ്ലോഡ് ചെയ്തുകഴിഞ്ഞാല്‍ സിസ്റ്റം തന്നെ ക്രോഡീകരിച്ച് അതിന്റെ കണക്കുകള്‍ ഉണ്ടാക്കിയിട്ട് അടയ്‌ക്കേണ്ട നികുതി പറഞ്ഞുകൊടുക്കുകയും മിച്ചമുണ്ടെങ്കില്‍ തിരിച്ചു കൊടുക്കുകയോ ചെയ്യുന്ന സംവിധാനമുള്ള സിസ്റ്റമാണ് ഇന്ത്യയില്‍ ഏറ്റവും ലേറ്റസ്റ്റ് ആയിട്ടുള്ള ജി എസ് ടി. സെന്‍ട്രല്‍ എക്‌സൈസ്, കസ്റ്റംസ് എന്ന നിലയില്‍ ഒക്കെ ഭീമമായ നികുതി ചുമത്തിയാണ് സാധനം വ്യാപാരികളിലെത്തിയിരുന്നത്. അതാത് സംസ്ഥാനങ്ങളിലും ആ സംസ്ഥാനം കടക്കുമ്പോഴും ഒക്കെ വിവിധതരം നികുതികള്‍ ഉണ്ട് അതിനാല്‍ തന്നെ കസ്റ്റമര്‍ നികുതി കൊണ്ട് പൊറുതിമുട്ടുന്ന ഒരു അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇതിനൊരു പരിഹാരം ആയിരുന്നു ജി എസ് ടി. ഇതിലൊരു ടാക് സ് മാത്രമേയുള്ളു. മറ്റ് ടാക്സുകള്‍ ഇല്ല. മാത്രമല്ല ചെക്ക്‌പോസ്റ്റുകള്‍ എന്നുള്ള സംവിധാനം ഇല്ലാതെയാകും . ഡിജിറ്റലൈസേഷന്‍ ആയിക്കഴിഞ്ഞാല്‍ ഒരു പ്രോഡക്ട് ഇ വേ ബില്ലില്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയാം. ആ സാധനം സ്‌കാനര്‍ ഉപയോഗിച്ച് എന്തൊക്കെയാണ് എന്നറിയാം. അതിനാല്‍ കള്ളക്കടത്ത് ബിസിനസുകാരനെയും നല്ല രീതിയില്‍ ബിസിനസ്‌സ് ചെയ്യുന്നയാളെയും ഒരേ തരത്തില്‍ ട്രീറ്റ് ചെയ്യേണ്ട ആവശ്യമില്ല. വ്യാപാരിയാണോ അയാള്‍ കള്ളനാണ് എന്ന രീതിയില്‍ അടച്ചാക്ഷേപിക്കുന്ന രീതിയാണുണ്ടായിരുന്നത്. അതിനു ഒരു മാറ്റമൊക്കെ ഉണ്ടായിട്ടുണ്ട്. കേരളം പോലെ വലിയ രീതിയിലുള്ള വ്യവസായങ്ങള്‍ നടക്കാത്ത സ്ഥലത്ത് ഗവണ്‍മെന്റിന് എന്തെങ്കിലും രീതിയിലുള്ള വരുമാനം ലഭിക്കുന്നത് ഇവിടെയുള്ള വ്യാപാരികള്‍ നല്‍കുന്ന നികുതിയാണ്.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡായി ബിസിനസ് ചെയ്യുന്ന ഒരു വ്യാപാരിയെയോ ജി എസ് ടി നെഗറ്റീവായി ബാധിച്ചിട്ടില്ല. ഇന്ന് ഇന്ത്യയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് 20 ശതമാനം പേരുടെ നികുതിയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കോര്‍പ്പറേറ്റുകളും അല്ലെങ്കില്‍ ഓര്‍ഗനൈസ്ഡ് വ്യാപാരികളും മാത്രമാണ് നികുതി നല്‍കുന്നത്. ബാക്കി വലിയ ശതമാനം പേര്‍ നികുതി അടയ്ക്കാത്തവരാണ്. അവര്‍ നികുതിനിഷേധകര്‍ അല്ല. അതിനുള്ള ബോധവത്കരണമാണ് നല്‍കേണ്ടത് . ജി എസ് ടിയുടെ ഒരു അപാകതയായി എനിക്കു തോന്നുന്നത് ഇത്രയധികം സ്‌ളാബുകള്‍ ഉണ്ടാക്കി ഒരു സങ്കീര്‍ണ്ണമായ ഒരു പ്രോസസ്‌സ് ആക്കി ഇതിനെ മാറ്റിയതാണ്. 28 ശതമാനം നികുതി അമിതമാണ്. ശരാശരി 12% നികുതി ഉണ്ടാകുമ്പോള്‍ത്തന്നെ വിലകള്‍ താഴ്ന്നു ആളുകള്‍ക്ക് കൂടുതല്‍ സാധനങ്ങള്‍ വാങ്ങുവാന്‍ ഉള്ള പ്രാപ്തി ഉണ്ടാകും. രണ്ടാമതായി പെട്രോള്‍ ഡീസല്‍ തുടങ്ങിയ നികുതികള്‍ ജി എസ് ടിയിലേക്ക് മാറാത്തതിന്റെ പ്രശ്‌നമുണ്ട്. നികുതിചോര്‍ച്ചയെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ചെലവുകള്‍ നിയന്ത്രിച്ചാല്‍ തന്നെ വലിയൊരളവില്‍ വ്യാപാരികള്‍ക്ക് നേട്ടമാകും.
കറന്‍സിയുടെ ഡിജിറ്റലൈസേഷനും ഡീമോണി ട്ടൈസേഷനും ഈ മേഖലയെ എത്രത്തോളം ബാധിച്ചിട്ടുണ്ട്.
സാധാരണക്കാരായ വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ഡിജിറ്റല്‍ കറന്‍സി അത്രത്തോളം പരിചിതമാണോ?
നോട്ടുനിരോധനം ഒരിക്കലും തെറ്റല്ല. അത് പ്രയോഗിച്ച രീതിയില്‍ വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. വിവിധ ഭാഷ സംസ്‌കാരങ്ങളുടെ നാടാണ് ഇന്ത്യ. അതിനാല്‍ ചില പ്രദേശങ്ങളില്‍ ജി എസ് ടി നടപ്പആക്കുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ എനിക്ക് പറയുവാനുള്ളത്. ഡിഷ് ടി വി റീചാര്‍ജ്, മൊബൈല്‍ റീചാര്‍ജ് ഇവയൊക്കെ സാധാരണക്കാരായ ആളുകള്‍ ചെയ്യുന്നതാണ്. ഇവ ഡിജിറ്റല്‍ ആണ്. ഇതെല്ലാം സാധാരണക്കാരായ അക്ഷരാഭ്യാസമില്ലാത്ത ജനങ്ങള്‍ പോലും ചെയ്യുന്നതാണ്. കറന്‍സിയില്‍ മാത്രം ഈ ഡിജിറ്റലൈസേഷന്‍ ഇത്ര രൂക്ഷ വിമര്‍ശനം ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട് ആര്‍ക്കൊക്കെയോ എന്തൊക്കൊയോ വേദനകള്‍ ഉണ്ടായതിനാലാകാം എന്നതാണ് എന്റെ ധാരണ. ഡിജിറ്റലൈസേഷന്‍ നല്ലതാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത ആളുകളില്ല. അതില്‍ ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കുന്നതിനുള്ള ആപ്പുകളുണ്ട്. വളരെ എളുപ്പത്തില്‍ അതിലൂടെ കറന്‍സി വിനിമയം ചെയ്യാം. അല്ലെങ്കില്‍ ആധാറുണ്ട്. ആധാറും ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് വളരെ സഹായകരമാണ്. ഇപ്പോള്‍ ലോണ്‍ എടുക്കുന്നതിനു ആധാര്‍ പോലും വേണ്ട. അവര്‍ വലതു കണ്ണിന്റെ ഒരു സ്‌കാന്‍ എടുത്ത് ലോണ്‍ നല്‍കുന്ന രീതി ഉണ്ട്. ഇത്തരത്തില്‍ എല്ലാം ഡിജിറ്റലാണ്. എന്നാല്‍ ഇവിടുത്തെ ബാങ്കുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും പഴയ ഒരു ട്രഡീഷണല്‍ ലെഡ്ജര്‍ ഉള്ളതാണ് ഈ തകരാര്‍. ഡിജിറ്റലൈസേഷനെക്കുറിച്ച് എനിക്ക് നല്ലതേ പറയാനുള്ളൂ..
SONY
make. believe
തിരുവനന്തപുരം ജില്ലയില്‍ സോണിയുടെ വളര്‍ച്ചയ്ക്ക് വലിയ പങ്കാണ് ഉദയകുമാര്‍ നല്‍കിയിട്ടുള്ളത്. SONYയുടെ ഒരു കുടുംബാംഗവും ഞങ്ങളുടെ പ്രമുഖ ബിസിനസ്‌സ് പാര്‍ട്ണറുമാണ് അദ്ദേഹം. കര്‍മ്മനിരതനായ അദ്ദേഹത്തിന്റെ വ്യത്യസ്തമായ വീക്ഷണങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. അദ്ദേഹത്തിന്റെ അറിവും പരിചയസന്ധതയും അപ്‌ളയന്‍സ്‌സ് മേഖലയ്ക്ക് മുതല്‍കൂട്ടാണ്. ഞങ്ങളുടെ ഈ ബന്ധം കൂടുതല്‍ ദൃഢമായി മുന്നോട്ട് പോകട്ടെയെന്ന് പ്രത്യാശിക്കുന്നു.
സതീഷ് പത്മനാഭന്‍
Head of Sales, SONY India
QRS
Essentail for better living
രണ്ട് ദശാബ്ദമായി അടുത്തറിയാവുന്ന ഒരു ഉത്തമ സുഹൃത്താണ് ഉദയകുമാര്‍. സര്‍വ്വീസ് ടാക്‌സിനെക്കുറിച്ചുള്ള സംശയമായാലും,VAT, GST യെക്കുറിച്ചുള്ള സംശയങ്ങളായാലും, അപ്‌ളയന്‍സ് മേഖലയില്‍ ഉള്ളവര്‍ സംശയനിവാരണം വരുത്തുന്നത് ഉദയകുമാറിനോട് ചോദിച്ചാണ്. ''ഡാറ്റ'' എന്ന സംഘടന കെട്ടിപ്പടുക്കുന്നതിലും ഡീലര്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും കാലാകാലങ്ങളില്‍ അവയ്ക്ക് പരിഹാരം ഉണ്ടാക്കുന്നതിനും ഉദയകുമാര്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. ആത്മാര്‍ത്തതയും, സത്യസന്ധതതയും, മുഖമുദ്രയായുള്ള അദ്ദേഹം ഒരു നല്ല മനുഷ്യസ്‌നേഹിയാണ്.
എസ്. ഗൗതമന്‍
MD. QRS Group
Godrej
ഗോദ്‌റെജ് ബ്രാന്‍ഡിന് അറുപത് വയസ്‌സ് തികയുന്നു. പ്രിയപ്പെട്ട ഉദയകുമാര്‍ സാറും ഷഷ്ഠിപൂര്‍ത്തി യുടെ നിറവിലാണ്. ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരുമിച്ച് അറുപത് തികയുന്നത് സന്തോഷകരമാണ്. എന്റെയും ഗോദ്‌റെജ് ടീമിന്റെയും എല്ലാ ഭാവുകങ്ങളും നേരുന്നു. ഗോദ്‌റെജ് ബ്രാന്റിന് അദ്ദേഹവുമായി ദീര്‍ഘകാലമായി ബന്ധമുണ്ട്. അത് സുദൃഢമായി തുടരും.
സഞ്ജീവ് ജെയിന്‍
നാഷണല്‍ സെയില്‍സ് ഹെഡ്, ഗോദ്‌റെജ് അപ്‌ളയന്‍സസ്
Post your comments