കേരളത്തിന്റെ ഷോപ്പിങ് സംസ്‌കാരം മാളുകളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണ്. തിരുവനന്തപുരത്തിന്റെ രണ്ടുകുറവുകളെ ഇരട്ടി മധുരത്തോടെ തിരിച്ചു നല്‍കുന്ന ചില സംരംഭങ്ങളാണ് ഇവിടത്തെ ഷോപ്പിങ് പ്രേമികളെ കാത്തിരിക്കുന്നത്. കൊച്ചിയിലെ ലുലുമാളിന്റെ അഭൂതപൂര്‍വമായ വിജയംമൂലം സംസ്ഥാനത്തെ ചെറുപട്ടണങ്ങളില്‍പോലും അലയൊലികള്‍ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു. നിലവില്‍ കേരളത്തില്‍ 15 മാളുകളാണ് പ്രവര്‍ത്തിക്കുന്നത്. നിര്‍മാണത്തിലിരിക്കുന്നവകൂടി കണക്കാക്കിയാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ 50 വമ്പന്‍ മാളുകളുള്ള സംസ്ഥാനമായി കേരളം മാറും.സൂപ്പര്‍മാര്‍ക്കറ്റും മള്‍ട്ടിപ്‌ളക് സും ഫുഡ് കോര്‍ട്ടും പാര്‍ക്കിങ്ങും വിനോദത്തിനും സൗകര്യമുള്ള ലക്ഷത്തിലേറെ ചതുരശ്രഅടി വിസ്ത്രീര്‍ണമുള്ള വ്യാപാര സമുച്ചയമാണ് മാളുകള്‍. അതായത് എല്ലാവിധ സാധനങ്ങളും വാങ്ങി ഏതുതരം ഭക്ഷണവും കഴിച്ച് സിനിമയും മറ്റ് വിനോദോപാധികളും ആസ്വദിച്ച് വേണമെങ്കില്‍ ഒരുദിവസം മുഴുവന്‍ ചെലവഴിച്ചശേഷം വീട്ടിലേക്ക് മടങ്ങാവുന്ന കൂറ്റന്‍ വ്യാപാരസമുച്ചയമാണ് ഇവ. എല്ലാം ഒരു കുടക്കീഴില്‍ എന്ന വികസിത വിദേശരാജ്യങ്ങളിലെ ഷോപ്പിങ് സംവിധാനമാണ് കേരളത്തിന്റെ മുക്കുമൂലകളിലും പ്രാവര്‍ത്തികമായിരിക്കുന്നത്.വിവിധ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന വന്‍കിട കമ്പനികള്‍ മാളുകളിലേക്ക് മാത്രമായി പ്രത്യേക ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. നിരവധി ഓഫറുകളോടെയുള്ള ഈ ഉല്‍പന്നങ്ങള്‍ മാളുകള്‍ക്ക് പുറത്തെ മറ്റ് കച്ചവട സ്ഥാപനങ്ങളില്‍ ലഭിക്കില്ലെന്നതും പ്രത്യേകതയാണ്. അതു കൊണ്ടുതന്നെ ഷോപ്പിങ്ങിനായി മാളുകള്‍ തെരഞ്ഞെടുക്കുന്ന പ്രവണത കേരളീയരില്‍ വ്യാപകമായി കഴിഞ്ഞു. സംസ്ഥാനത്തെ 11 ജില്ലകളിലും ഷോപ്പിങ് മാളുകള്‍ ഉയരുകയാണ്. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമല്ല പ്രധാന പട്ടണങ്ങളിലെല്ലാം തന്നെ മാളുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. യൂസുഫലിയും രവിപിള്ളയും തുടങ്ങിയ കച്ചവട വിപ്ളവത്തിലേക്ക് അബാദ്, ആലൂക്കാസ് ഗ്രൂപ് അടക്കമുള്ള വമ്പന്മാരും കൈവെച്ചുകഴിഞ്ഞു.ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മാളുകള്‍ കൊച്ചിയിലാണ്. ലുലു, ഒബ്റോണ്‍, ഗോള്‍ഡ് സൂക്ക്, സെന്റര്‍, ന്യൂക്ളിയസ് എന്നിങ്ങനെ അഞ്ചുമാളുകള്‍ കൊച്ചി നഗരത്തില്‍തന്നെ പ്രവര്‍ത്തിക്കുന്നു. എറണാകുളം ജില്ലയില്‍ പുതിയ 10 മാളുകള്‍ നിര്‍മാണ ഘട്ടത്തിലാണ്. ആലുവ, മൂവാറ്റുപൂഴ നഗരങ്ങളില്‍ ഉള്‍പ്പെടെയാണ് ഇവ നിര്‍മിക്കുന്നത്.തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, വയനാട്, കാസര്‍കോട് ജില്ലകളിലാണ് നിലവില്‍ മാളുകള്‍ ഇല്ലാത്തത്. അതില്‍ പത്തനംതിട്ട, ഇടുക്കി, കാസര്‍കോട് ജില്ലകളൊഴികെ മറ്റെല്ലായിടത്തും മാള്‍നിര്‍മാണം വിവിധഘട്ടങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. കോട്ടയത്ത് ജോയി ആലുക്കാസ് ഗ്രൂപ്പിന്റെ ഷോപ്പിങ് മാള്‍ ഉദ്ഘാടനസജ്ജമായി കഴിഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോടും മൂന്നുവീതവും കണ്ണൂരില്‍ നാലും മാളുകള്‍ നിര്‍മാണത്തിലുണ്ട്. കൊല്ലം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ രണ്ടുവീതവും ആലപ്പുഴയില്‍ ഒന്നും മാളുകള്‍ നിര്‍മാണഘട്ടത്തിലാണ്. മലപ്പുറം ജില്ലയില്‍ തിരൂരില്‍ മാത്രം മൂന്നെണ്ണവും മഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ഓരോമാളും നിര്‍മാണത്തിലുണ്ട്. വയനാട്ടിലെ ബത്തേരിയിലും മാനന്തവാടിയിലും പത്തനംതിട്ടയിലെ തിരുവല്ലയിലും മാള്‍നിര്‍മാണവുമായി ബന്ധപ്പെട്ട പദ്ധതിയായി കഴിഞ്ഞു. ലുലുവിന്റെ തന്നെ ഔട്ട്ലെറ്റുകള്‍ തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ തുടങ്ങാനുള്ള പദ്ധതിയായിക്കഴിഞ്ഞു. തിരുവനന്തപുരം ആക്കുളത്താണ് ലുലുമാള്‍ നിര്‍മിക്കുന്നത്. കോഴിക്കോട് ബൈപാസിലും ലുലുമാള്‍ ഉയരും. തിരുവനന്തപുരം വിമാനത്താവളത്തിനുസമീപം ഹൈലൈറ്റ് ഗ്രൂപ്പും എസ്.പി ഫോര്‍ട്ടും ചേര്‍ന്ന് മാള്‍ നിര്‍മിക്കാന്‍ ധാരണയായിട്ടുണ്ട്. ശരാശരി ഒരു മാള്‍ നിര്‍മിക്കാന്‍ 50 കോടിരൂപയാണ് ചെലവ് കണക്കാക്കുന്നത്. കേരളത്തില്‍ നിര്‍മാണത്തിലിരിക്കുന്ന മാളുകളുടെ ശരാശരി നിക്ഷേപം കണക്കാക്കിയാല്‍ 80 കോടിയാണ് ചെലവ്. നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന മാളുകളുടെ ആകെ നിക്ഷേപം 3000 കോടിവരും. എത്രമുടക്കിയാലും തിരിച്ചുപിടിക്കാന്‍ കഴിയുമെന്നതാണ് ലുലു നല്‍കുന്ന അനുഭവ പാഠം. എല്ലാ ദിവസവും കോടികളുടെ കച്ചവടമാണ് ലുലുവില്‍ നടക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടൂര്‍ പാക്കേജില്‍ വരെ ലുലു ഉള്‍പെട്ടുകഴിഞ്ഞു. മാളുകളിലൂടെ വന്‍ തൊഴില്‍ അവസരങ്ങളാണ് തുറന്നിരിക്കുന്നത്. ഓരോ മാളിലും കുറഞ്ഞത് 1000 പേര്‍ക്കെങ്കിലും നേരിട്ടും അത്രതന്നെ പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ ലഭിക്കുന്നുണ്ട്. തൊഴില്‍വകുപ്പ് നിഷ്‌കര്‍ഷിക്കുന്ന മിനിമംവേതനം ഇവിടങ്ങളില്‍ ലഭിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. പുതിയ മാളുകള്‍ തുറക്കുന്നതോടെ 70,000ത്തോളം പുതിയ തൊഴിലവസരങ്ങളാണ് അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാന്‍ പോകുന്നത്.ആദ്യം കൗതുകത്തിന്റെ പേരില്‍ ആളുകളെ എത്തിക്കുക, പിന്നെ മാളുകളിലെ സൗകര്യങ്ങളും സവിശേഷതകളും ബോധ്യപ്പെടുത്തി സ്ഥിരം ഉപഭോക്താക്കളാക്കുക എന്ന ശൈലിയിലാണ് മാളുകള്‍ പ്രവര്‍ത്തിക്കുന്നത്.മൂന്നു ലക്ഷത്തിലധികം ജനസംഖ്യയുള്ള ഏത് പട്ടണത്തിലും മാളുകള്‍ ലാഭകരമായി നടത്താനാവുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. വന്‍കിട ബിസിനസ് ഗ്രൂപ്പുകളെ ഇതിലേക്ക് ആകര്‍ഷിക്കപ്പെടാനും ചെറുപട്ടണങ്ങളില്‍പോലും മാളുകള്‍ തുടങ്ങാനുമുള്ള പ്രേരണക്കും കാരണം ഇതുതന്നെയാണ്.
മാള്‍ ഓഫ് ട്രാവന്‍കൂര്‍
തിരുവനന്തപുരത്ത് സ്വപ്നസാക്ഷാത്കാരമായെത്തിയ ആദ്യത്തെ ഷോപ്പിങ് മാളാണ് മാള്‍ ഓഫ് ട്രാവന്‍കൂര്‍. കഴക്കൂട്ടം–കോവളം ബൈപാസില്‍ ഈഞ്ചയ്ക്കല്‍ അനന്തപുരി ആശുപത്രിക്ക് സമീപം ഏഴേക്കര്‍ സ്ഥലത്താണ് മാള്‍ സ്ഥിതിചെയ്യുന്നത്. മലബാര്‍ ജ്വല്ലറി നടത്തിപ്പുകാരായ മലബാര്‍ ഡെവലപ്പെഴ്സിന്റെ സംരംഭമാണ് മാള്‍ ഓഫ് ട്രാവന്‍കൂര്‍ തിരുവനന്തപുരത്തെ ആദ്യ മാളും കേരളത്തിലെ രണ്ടാമത്തെ വലിപ്പമുള്ള മാളുമാണ്. ആറര ലക്ഷം ചതുരശ്ര അടിയില്‍ 400 കോടി മുതല്‍ മുടക്കില്‍ മൂന്നു നിലകളിലായി നിര്‍മിച്ചിട്ടുള്ള മാള്‍ ഷോപ്പിങ്ങിനൊപ്പം വിനോദത്തിനും പ്രാധാന്യം കൊടുക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിവിധ ഗെയിമുകളില്‍ ഏര്‍പ്പെടുന്നതിനുള്ള ഗെയിം പ്‌ളയാസകളും മാളില്‍ ഒരുക്കിയിട്ടുണ്ട്.
അഡിഡാസ്, ഷോപ്പേഴ്സ് സ്റ്റോപ്, ലൈഫ് സ്റ്റൈല്‍, ആപ്പിള്‍, മാക്സ്, കല്യാണ്‍, ചിക്കിംഗ്, ആരോ, ഹഷ് പപ്പീസ്, ഈസി ബേ പാന്തലൂണ്‍സ് അലെന്‍ സോളിബാറ്റ, ജോക്കി, കെഎഫ്സി, പാര്‍ക്ക് അവന്യൂ, ലൂയിസ് ഫിലിപ്, ടൈറ്റാന്‍, വുഡ് ലാന്‍ഡ് തുടങ്ങി പ്രമുഖ ബ്രാന്‍ഡുകള്‍ മാളിലുണ്ടാകും. കൂടാതെ ഹോം അപ്‌ളയന്‍സസിന്റെ വിവിധ ഷോറൂമുകളും കാര്‍ണിവല്‍ സിനിമാസിന്റെ ഏഴ് മള്‍ട്ടിപ്‌ളക്സ് തിയേറ്ററുകളും മാളില്‍ ഒരുക്കിയിട്ടുണ്ട്. 1000 കാറുകള്‍ക്കും 1200 ഇരുചക്ര വാഹനങ്ങള്‍ക്കും ഒരേ സമയം പാര്‍ക്ക് ചെയ്യാം.
12000 ചതുരശ്ര അടിയില്‍ ഒരുക്കിയ ഫുഡ് കോര്‍ട്ട് മാളിലെ മറ്റൊരു ആകര്‍ഷണമാണ്. വ്യത്യസ്ഥ രുചികളില്‍ 23 ഭക്ഷ്യശാലകള്‍ ഇവിടുണ്ടാകും.
ലുലുമാള്‍
തിരുവനന്തപുരത്തുകാര്‍ക്കും ആഗോള നിലവാരത്തിലെ ഷോപ്പിംഗ് അനുഭവം നല്‍കി ലുലുമാള്‍ വരികയാണ്. എറണാകുളം ഇടപ്പള്ളിയിലെ ലുലു മാളിന് ശേഷം രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിംഗ് മാളെന്ന ഖ്യാതിയാണ് തിരുവനന്തപുരം ആക്കുളത്ത് ഉയരുന്ന ലുലു മാളിനെ കാത്തിരിക്കുന്നത്
ആക്കുളത്ത്, ദേശീയപാതാ ബൈപ്പാസില്‍ ഉയരുന്ന ലുലു മാളിനായി 2,000 കോടി രൂപയാണ് ലുലു ഗ്രൂപ്പ് നിക്ഷേപിക്കുക. സ്വകാര്യ മേഖലയില്‍ കേരളം നേടുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. 20 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് മാള്‍ ഉയരുന്നത്. 200ലേറെ അന്താരാഷ്ര്ട ബ്രാന്‍ഡുകള്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് കോര്‍ട്ട്, മള്‍ട്ടിപ്‌ളക്‌സുകള്‍, ഐസ് സ്‌കേറ്റിംഗ്, കുട്ടികള്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍ എന്നിവയടക്കം ഒട്ടേറെ ആകര്‍ഷണങ്ങള്‍ തിരുവനന്തപുരം ലുലു മാളിലുണ്ടാകും. ഒരേ സമയം 3000ത്തിലേറെ കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും സവിശേഷതയാണ്. ആളുകള്‍ക്ക് സുഗമമായി വന്നു പോകാന്‍ അത്യാധുനിക ട്രാഫിക് മാനേജ്‌മെന്റും ഏര്‍പ്പെടുത്തും.
ഡൗണ്‍ ടൗണ്‍
വര്‍ഷങ്ങള്‍ നീണ്ടകാത്തിരിപ്പിനൊടുവില്‍ ഡൗണ്‍ ടൗണ്‍ പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നു. 2012–ല്‍ എമര്‍ജിങ് കേരളയിലാണ് പദ്ധതി അവതരിപ്പിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ പണിപൂര്‍ത്തിയാക്കുമെന്നു പറഞ്ഞിരുന്നെങ്കിലും കരാറിനപ്പുറം മുന്നോട്ട് നീങ്ങിയിരുന്നില്ല. ഏകദേശം ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലെത്തിയ 13,000 കോടി രൂപയുടെ പദ്ധതിയാണ് തിരിച്ചുവരുന്നത്.
ഐ.ടി.യോടൊപ്പം വിനോദകേന്ദ്രം കൂടിയുള്ള പദ്ധതിയാണ് ഡൗണ്‍ ടൗണ്‍. ടെകനോപാര്‍ക്ക് മൂന്നാംഘട്ടത്തിലെ പ്രത്യേക സാമ്പത്തിക മേഖലയുള്‍പ്പെടെയുള്ള സ്ഥലമാണ് ഇതിനായി മാറ്റിവെച്ചിട്ടുള്ളത്. അമേരിക്കയിലെ ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് ഇന്‍വെസ്റ്റ്മെന്റാണ് പദ്ധതി നടപ്പാക്കുന്നത്. ടെക്നോപാര്‍ക്കുമായുള്ള കരാര്‍ അടുത്തമാസം ഒപ്പിടും എന്നാണ് കരുതപ്പെടുന്നത്. 90 വര്‍ഷത്തേക്കാണ് പാട്ടക്കരാര്‍. ഐ.ടി. ആവശ്യത്തിന് പത്തേക്കര്‍ പ്രത്യേക സാമ്പത്തിക മേഖലയും വാണിജ്യ വിനോദ മേഖലയ്ക്ക് 9.7 ഏക്കറുമാണ് നല്‍കുന്നത്. 2019 അവസാനത്തോടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. 13,000 രൂപയാണ് കമ്പനി നിക്ഷേപിക്കുന്നത്.
ഇതിലൂടെ 25,000 പേര്‍ക്കാണ് തൊഴില്‍ ലഭിക്കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കുശേഷം വരുന്ന ഐ.ടി. മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. ടെക്നോപാര്‍ക്ക് ടോറസിന് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കി നല്‍കിയിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചു. പത്തേക്കര്‍ സ്ഥലത്ത് ഐ.ടി. മേഖലയ്ക്കായി 15 ലക്ഷം ചതുരശ്രഅടിയാണ് നിര്‍മിക്കുന്നത്.
ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ്സും ഇന്ത്യയിലെ എംബസി പ്രോപ്പര്‍ട്ടി ഡെവലപ്മെന്റ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നാണ് ഐ.ടി. മേഖല വികസിപ്പിക്കുക. വിന്റര്‍ഫെല്‍ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് സംയുക്ത സംരംഭമാണ് സെസ് മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എംബസി ടോറസ് വേള്‍ഡ് ടെക്നോളജി പാര്‍ക്ക് എന്നായിരിക്കും ഇത് അറിയപ്പെടുക. ഇതില്‍ 52 ശതമാനം നിക്ഷേപം ടോറസും 49 ശതമാനം എംബസിയും നടത്തും.850 കോടിയാണ് ഇതിനായി മാറ്റിവയ്ക്കുന്നത്.
വിനോദകേന്ദ്രം
ടെക്നോപാര്‍ക്കിനുള്ളില്‍ അദ്യത്തെ വിനോദമേഖലയാണ് ഡൗണ്‍ ടൗണ്‍ പദ്ധതിയുടെ ഭാഗമായി വരുന്നത്. ഷോപ്പിങ് മാള്‍, 200 മുറികളുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍, 1,500 പേര്‍ക്ക് ഇരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍, എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. ടോറസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകും വിനോദമേഖല ഒരുക്കുന്നത്. ഐ.ടി. മേഖലയുടെ നിര്‍മാണത്തിനൊപ്പം തന്നെ ഇതും ആരംഭിക്കും. 450 കോടിയോളം രൂപ ചെലവിലാണ് 9.7 ഏക്കറില്‍ വിനോദമേഖല നിര്‍മിക്കുന്നത്. ടെക്നോപാര്‍ക്കിന്റെ മുഖം മാറ്റുന്നതാണ് ഈ പദ്ധതി.
നിസ്‌സാന്‍ കമ്പനിയുടെ ഡിജിറ്റല്‍ ഹബും തലസ്ഥാനത്ത്
നിസാന്‍ മോട്ടോര്‍ കമ്പനിയുടെ ഗേ്‌ളാബല്‍ ഡിജിറ്റല്‍ ഹബ് എത്തുന്നതിന്റെ ചുവടുപിടിച്ചു പ്രമുഖ ഐടി കമ്പനിയായ ടെക് മഹീന്ദ്രയും തലസ്ഥാനത്തു ചുവടുറപ്പിക്കുന്നു. നിസാന്‍ കമ്പനിയുടെ ഐടി പങ്കാളി കൂടിയാണു ടെക് മഹീന്ദ്ര. ഡ്രൈവര്‍ലെസ് വാഹനങ്ങളും ഇലക്ര്ടിക് കാറുകളും വികസിപ്പിക്കാന്‍ ലോകത്തിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ നിസാന്‍ മോട്ടോര്‍ കമ്പനിയുടെ ഗേ്‌ളാബല്‍ ഡിജിറ്റല്‍ ഹബ് തിരുവനന്തപുരം ടെക്നോപാര്‍ക്കിലേക്ക് എത്തുന്നത്. ചെന്നൈ രാജ്യത്തെ വാഹനനിര്‍മാണ ഹബ് ആണെങ്കില്‍, നിസാന്‍ സെന്റര്‍ എത്തുന്നതോടെ തിരുവനന്തപുരം ഡ്രൈവര്‍ രഹിത/ഇലക്ര്ടിക് വാഹന ഗവേഷണത്തിന്റെ കേന്ദ്രമായി മാറുമെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.
യുഎസിലും യൂറോപ്പിലും ഉള്‍പ്പടെ നിസാന്‍ ആരംഭിക്കുന്ന നാലു രാജ്യാന്തര ഹബ്ബുകളില്‍ ഒന്നാണു കേരളത്തിലെത്തുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു നിസാന്‍ നടത്തുന്ന പുത്തന്‍ ഗവേഷണങ്ങള്‍ക്കും തലസ്ഥാനം വേദിയാകും. 5000 ഹൈപ്രൊഫൈല്‍ തൊഴിലവസരങ്ങളാണ് ഇതിലൂടെ സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ആദ്യഘട്ടത്തില്‍ അഞ്ഞൂറിലേറെ പേര്‍ക്കു ജോലി ലഭിക്കും.
ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ര്ടിക് വാഹനങ്ങളില്‍ ഒന്നായ നിസാന്‍ ലീഫിന്റെയും ഡ്രൈവര്‍രഹിത ടാക്സി ശൃംഖലയായ നിസാന്‍ ഈസി റൈഡിന്റെയും ഉള്‍പ്പെടെ ഗവേഷണ വിഭാഗമാകും തിരുവനന്തപുരത്തേക്ക് എത്തുന്നത്.
ഇവയെക്കൂടാതെ ആര്‍ടെക് ഗ്രൂപ്പിന്റെ മാള്‍, 175,000 ൂെ.ള േഉള്ള നികുഞ്ജം ഷോപ്പിങ് മാള്‍, ആക്കുളം ടോള്‍ ഗേറ്റിന് സമീപം 2.1 ദശലക്ഷം ൂെ.ള.േ ഉള്ള പ്‌ളാസ സെന്റര്‍ മാള്‍, വര്‍ക്കി മാള്‍, നികുഞ്ജം സാറാസ് മാള്‍, കോണ്ടോര്‍
ഷോപ്പിങ് മാള്‍, ആല്‍ഫാ മാള്‍, ബിഗ് ഐ മാള്‍, എസ്എഫ്എസ് മാള്‍, എം സ്‌ക്വയര്‍ മാള്‍, ഹന്‍സ പ്‌ളാസ മാള്‍ തുടങ്ങിയ മാളുകളും തിരുവനന്തപുരത്തിന്റെ ഷോപ്പിങ് മോഹങ്ങള്‍ പൂവണിയിക്കാന്‍ എത്തുന്നു.
തിരുവനന്തപുരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന ഷോപ്പിങ് മാളുകള്‍, മാലിന്യങ്ങള്‍ ഗ്രിമേഴ്സ് മോഡല്‍ ലൈറ്റ് മെട്രോ എന്നിവയുംകൂടി എത്തുമ്പോള്‍ തിരുവനന്തപുരം നമ്പര്‍1 സ്മാര്‍ട്ട് സിറ്റി തന്നെ.
Post your comments