കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്‍ന പദ്ധതിയായ കൊച്ചി മെട്രോ ഉത്‌ഘാടനത്തിന് തയ്യാറെടുക്കുന്നു. ദിവസങ്ങൾക്കുള്ളിൽ തന്നെ കൊച്ചി മെട്രോ ഓടിത്തുടങ്ങും. ഉത്‌ഘാടനത്തിന് മുൻപുള്ള റെയിൽവേ സേഫ്റ്റി കമ്മീഷൻന്റെ സുരക്ഷാ പരിശോധന മെയ് ആദ്യവാരം നടക്കും. കമ്മീഷന്റെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ മെയ് അവസാനമോ, ജൂൺ ആദ്യ വാരമോ മെട്രോ ഓടിത്തുടങ്ങുമെന്നാണ് സൂചന.
കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിൽ ആലുവ മുതൽ പാലാരിവട്ടം വരെ പതിമൂന്ന് കിലോമീറ്റർ ദൂരമാണ് സർവ്വീസ് നടത്തുക. ആലുവ, പുളിഞ്ചോട്, കമ്പനിപ്പടി, അമ്പാട്ടുകാവ്, മുട്ടം, കളമശ്ശേരി, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി, പത്തടിപ്പാലം, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം തുടങ്ങി പതിനൊന്ന് സ്റ്റേഷനുകളിലൂടെയാണ് മെട്രോ ട്രെയിൻ കടന്നുപോകുന്നത്.
നിലവിൽ ഒൻപത് സ്റ്റേഷനുകളുടെ പണി പൂർത്തിയായിക്കഴിഞ്ഞു. ഇനി ചങ്ങമ്പുഴ പാർക്ക്, ഇടപ്പള്ളി എന്നീ സ്റ്റേഷനുകളുടെ പണിയാണ് പൂർത്തിയാക്കാനുള്ളത്. മെയ് ആദ്യവാരം നടക്കാനിരിക്കുന്ന സുരക്ഷാ പരിശോധനയ്ക്ക് മുന്നോടിയായി പണി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ശാരീരിക പരിമിതികൾ ഉള്ളവർക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് മെട്രോ സ്റ്റേഷനുകളിലെ സൗകര്യങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ വിമാനത്താവളത്തിന് സമാനമായ തരത്തിലുള്ള സുരക്ഷാ സംവിധാനമാണ് ഈ സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്നത്. ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനം, ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററിലെ സൗകര്യങ്ങള്‍ തുടങ്ങിയവ പരിശോധിച്ചാണ് സേഫ്റ്റി കമ്മീഷൻ മെട്രോയ്ക്ക് അനുമതി നൽകുക .
Post your comments