തിരുവനന്തപുരം: വസ്തു കൈമാറ്റ രജിസ്ട്രേഷനുകളിൽ പണമിടപാട് ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമാക്കുന്നു. നിയമം കർശനമാക്കി രജിസ്ട്രേഷൻ വകുപ്പാണ് രംഗത്തെത്തിയിരിക്കുന്നത്. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള രജിസ്ട്രേഷനുകൾ എല്ലാം തന്നെ ബാങ്ക് അക്കൗണ്ട് വഴി നടത്തണമെന്നാണ് നിബന്ധന.
കൂടാതെ പത്ത് ലക്ഷം രൂപയോ, അതിന് മുകളിലോ ഉള്ള ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട് . രജിസ്ട്രേഷൻ സംബന്ധമായ എല്ലാ ഇടപാടുകളും ഇനി മുതൽ ബാങ്ക് അക്കൗണ്ടിലൂടെ നടപ്പാക്കാനാണ് ആദായ നികുതി വകുപ്പ് രജിസ്ട്രേഷൻ വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം.
വസ്തു ഇടപാട് ചെയ്യുന്ന ആധാരത്തിൽ അവ വാങ്ങുന്ന വ്യക്തി ഏതുവിധത്തിലാണ് പണം കൈമാറ്റം ചെയ്തതെന്ന് ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കണം. ഉദാഹരണത്തിന് പണം നൽകുന്ന ആൾ ബാങ്ക് ചെക്കായിട്ടോ, ഡിമാൻഡ് ഡ്രാഫ്റ്റായിട്ടോ ആണ് പണം നൽകിയതെങ്കിൽ അതിന്റെ നമ്പറുകൾ ആധാരത്തിൽ പ്രതിപാദിച്ചിരിക്കണം. ഇനി ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാണ് പണം കൈമാറുന്നതെങ്കിൽ ആ വിവരവും ആധാരത്തിൽ രേഖപ്പെടുത്തിയിരിക്കണം.
'രാജ്യം അഴിമതി മുക്തമാക്കുക' എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാവർത്തികമാക്കിയ പദ്ധതിയുടെ ഭാഗമാണിത്. ഭൂമി കൈമാറ്റ രജിസ്ട്രേഷനിൽ പണമിടപാടുകൾക്കു കൂടി രജിസ്ട്രേഷൻ വകുപ്പ് നിയമം കർശനമാക്കിയതോടെ ഭൂമി ഇടപാടുകളിൽ വലിയ തോതിൽ കുറവുണ്ടായി. വസ്തു വാങ്ങി ചെറിയ പ്ലോട്ടുകളാക്കി വിൽപ്പന നടത്തുന്ന സംഘങ്ങൾ ഈ മേഖലയിൽ നിന്ന് പിന്മാറിയതോടെ ഭൂമിയുടെ വിലയിൽ വൻ വിലക്കുറവുണ്ടായി.
Post your comments