ന്യൂഡൽഹി: രാജ്യത്ത് ദിനംപ്രതി ഇന്ധനവില മാറുന്ന രീതി ഉടൻ നടപ്പാക്കുമെന്ന് റിപ്പോർട്ടുകൾ.
ഇനിമുതൽ ലോകവിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് അനുസൃതമായി രാജ്യത്തെ ഡീസൽ, പെട്രോൾ എന്നിവയുടെ വില നിശ്ചയിക്കും. ഈ സംവിധാനം നടപ്പാക്കുന്നതിലൂടെ എന്തെല്ലാം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന് എണ്ണക്കമ്പനികൾ വിലയിരുത്തുന്നുണ്ട്.
ആഗോളതലത്തിലെ പ്രധാന വിപണികളിലെല്ലാം ഇന്ധന വില ദിനംതോറും പരിഷ്കരിക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. എന്നാൽ ഇന്ത്യയിൽ രണ്ട് ആഴ്ച്ചകൾ പിന്നിടുമ്പോഴാണ് ഇന്ധന വില പരിഷ്കരിക്കുന്നത്.
53,000-ത്തിലേറെ വരുന്ന ഫില്ലിംഗ് സ്റ്റേഷനുകളിൽ ഓട്ടോമേഷൻ സംവിധാനമുണ്ട്. അതുകൊണ്ട് തന്നെ ദിനംപ്രതി വില നിശ്ചയിക്കുന്ന പുതിയ രീതിയ്ക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല എന്നാണ് എണ്ണക്കമ്പനികളുടെ വിലയിരുത്തൽ.
ഇന്ത്യയിലെ എണ്ണ വിപണിയുടെ 95 ശതമാനവും പൊതുമേഖല സ്ഥാപനങ്ങളായ എണ്ണ കമ്പനികളുടേതാണ്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപ് തുടങ്ങിയവയാണ് രാജ്യത്തെ എണ്ണ വിപണിയിലെ പ്രധാനികൾ.
Post your comments