തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ആയിരം രൂപ പ്രീപെയ്ഡ് കാർഡുകൾ നിർത്തലാക്കുന്നതായി റിപ്പോർട്ടുകൾ. നഷ്ടത്തെ തുടർന്നാണ് കെഎസ്ആർടിസി ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. കാർഡിന് ആവശ്യക്കാർ ഏറെയാണെകിലും യാത്ര നിരക്കുകൾ അടിസ്ഥാനപ്പെടുത്തുമ്പോൾ കെഎസ്ആർടിസിക്ക് വൻ നഷ്ടമാണ് സംഭവിക്കുന്നത്. കൂടാതെ ഉയർന്ന നിരക്കിലുള്ള കാർഡുകൾക്ക് ആവശ്യക്കാർ കുറവായതും കാർഡ് നിർത്തലാകുന്നതിന് മറ്റൊരു കാരണമാണ്. വളരെ പ്രതീക്ഷകളോടെയായിരുന്നു കെഎസ്ആർടിസി യാത്രാ ഓഫറുകളുമായി അൺലിമിറ്റഡ് പ്രീപെയ്ഡ് കാർഡുകൾ കഴിഞ്ഞ മാസം പുറത്തിറക്കിയത്.
ആയിരം രൂപയുടെ 3000 കാർഡുകളാണ് പുറത്തിറക്കിയത്. അതിൽ 1733 എണ്ണം വിറ്റുപോയി. എന്നാൽ കാർഡ് ലാഭകരമല്ലാത്ത സാഹചര്യത്തിൽ ഇനി ബാക്കിയുള്ള കാർഡിന്റെ വിതരണം നിർത്തിവയ്ക്കാനും , പുതിയ കാർഡുകൾ അച്ചടിക്കണ്ട എന്നുമാണ് അധികൃതരുടെ നിർദ്ദേശം. എന്നാൽ പുറത്തിറക്കിയ 1500 സിൽവർ കാർഡുകളിൽ നിന്ന് 1206 കാർഡുകളാണ് ഇതുവരെ വിറ്റുപോയിരിക്കുന്നത്. അയ്യായിരത്തിന്റെ പ്രീമിയം കാർഡുകളിൽ നിന്ന് വെറും 18 എണ്ണം മാത്രമാണ് വിറ്റുപോയത്. മുവായിരത്തിന്റെ ഗോൾഡ് കാർഡിനും ആവശ്യക്കാർ വളരെ കുറവാണ്.
കാർഡുകൾ പുറത്തിറക്കിയ ചുരുങ്ങിയ കാലയളവിൽ 48 ലക്ഷം രൂപയാണ് കെഎസ്ആർടിസിക്ക് ഇത് വഴി ലഭിച്ചതെന്നാണ് റിപോർട്ടുകൾ പ്രകാരമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്.
Post your comments