ദുബായ്: ലോക സഞ്ചാരികളെ സ്വീകരിക്കാനായി ദുബായ് ഗ്ലോബല്‍ വില്ലേജ് ഒരുങ്ങി . 21മാത് ഗ്ലോബല്‍ വില്ലേജ് ആണ് നവംബര്‍ ഒന്നിന് ആരംഭിക്കുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള 30 രാജ്യങ്ങളുടെ പവലിയനുകള്‍ മേളയിലുണ്ടാകും.
ചൊവ്വാഴ്ച രാത്രി ഗ്ലോബല്‍ വില്ലേജില്‍ നടന്ന ചടങ്ങിലാണ് പുതിയ പതിപ്പിന്റെ പ്രഖ്യാപനം നടന്നത് .
ഓരോ രാജ്യത്തിന്റെ പവലിയനിലും ഒരുക്കിയിട്ടുള്ള വേദികളില്‍ അതാത് രാജ്യത്തിന്റെ തനത് കലകള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള പരിപാടികൾ അവതരിപ്പിക്കും. 12,000 ത്തിലേറെ കലാ സാംസ്‌കാരിക പരിപാടികളാണ് മേളയിൽ അവതരിപ്പിക്കുക . ഇന്ത്യയിൽ നിന്നുള്ള കലാകാരൻമാരും മേളയിൽ പരിപാടികൾ അവതരിപ്പിക്കും .
159 ദിവസം നീണ്ടുനിൽക്കുന്ന മേളയ്ക്ക് 15 ദിര്‍ഹമാണ് പ്രവേശന ഫീസ്. 65 വയസ് കഴിഞ്ഞവര്‍ക്കും മൂന്ന് വയസിന് താഴെയുള്ള കുട്ടികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. നിരവധി റെസ്റ്റോറന്റുകളും ഷോപ്പിംഗ് ഔട്‌ലെറ്റുകളും മേളയുടെ ഭാഗമാകും.
പതിവായി പങ്കെടുക്കുന്ന രാജ്യങ്ങള്‍ക്ക് പുറമെ, അള്‍ജീരിയ, യുക്രെയിന്‍, ജപ്പാന്‍, തെക്കന്‍ കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, റുമാനിയ, സെര്‍ബിയ എന്നീ രാജ്യങ്ങളുടെ പവലിയനുകളും മേളയ്ക്ക് മിഴിവേകും . ഏപ്രില്‍ എട്ട് വരെയായിരിക്കും ദുബായ് ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തിക്കുക.
Post your comments