ന്യൂഡല്‍ഹി: ചരക്കു-സേവന നികുതി (ജിഎസ്ടി) യില്‍ നിന്ന് 20 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളെ ഒഴിവാക്കാൻ ജി.എസ്.ടി. കൗണ്‍സിലിന്റെ ഡല്‍ഹിയില്‍ ചേര്‍ന്ന ആദ്യയോഗത്തിൽ തീരുമാനമായി.
എന്നാൽ ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിൽ ജി.എസ്.ടി യുടെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത് 10 ലക്ഷം രൂപയുടെ വിറ്റുവരവുള്ള വ്യാപാരികളെ ആണ് .
ഒന്നരക്കോടി രൂപ വരെ വിറ്റുവരവുള്ളവരില്‍നിന്ന് നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ആയിരിക്കും. ജി.എസ്.ടി. നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള നഷ്ടപരിഹാരം കണക്കാക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല .
ജി.എസ്.ടിയില്‍നിന്ന് ഒഴിവു നല്‍കുന്ന സാധാനങ്ങളുടെയും സേവനങ്ങളുടെയും എണ്ണം 90 ആയി നിജപ്പെടുത്താനും യോഗത്തിൽ തീരുമാനമായി .
ജി.എസ്.ടി സമ്പ്രദായം നടപ്പാക്കുമ്പോള്‍ അടിസ്ഥാന നികുതിനിരക്ക് 20 ശതമാനമാക്കണമെന്നും. ആഡംബര വസ്തുക്കള്‍ക്ക് 24 മുതല്‍ 26 ശതമാനം വരെ ജി.എസ്.ടി പരിധി നിശ്ചയിക്കുമ്പോൾ അവശ്യവസ്തുക്കളുടെ കാര്യത്തില്‍ കേന്ദ്രം തീരുമാനിച്ച 12 ശതമാനം നികുതി 6 ശതമാനമാക്കി കുറയ്ക്കണമെന്നുമാണ് കേരളത്തിന്‍െറ നിലപാട് .
ജി.എസ്.ടി. നിരക്ക്, നികുതി സ്ലാബുകള്‍ തുടങ്ങിയവ സംബന്ധിച്ച തീരുമാനങ്ങൾ ഒക്ടോബര്‍ 17- ന് ആരംഭിക്കുന്ന ജി.എസ്.ടി. കൗണ്‍സിലിന്റെ സമ്മേളനത്തില്‍ നിശ്ചയിക്കും.
Post your comments