തിരുവനന്തപുരം: ഓണക്കാലത്ത് ഭക്ഷണത്തിന്റെ ശുചിത്വം ഉറപ്പിക്കാൻ ആരോഗ്യവകുപ്പ് ആരംഭിച്ച ഹെൽത്തി കേരള വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് ആരംഭിച്ചു.
സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍, ബേക്കറികള്‍, കാറ്ററിംഗ് യൂണിറ്റുകൾ, റസ്റ്റോറന്റുകള്‍, സോഡാ കമ്പനികള്‍,ആസ്പത്രികള്‍, ലാബോറട്ടറികള്‍, അന്യ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ഇറച്ചിക്കടകള്‍, ഐസ് ഫാക്ടറികള്‍ എന്നിവിടങ്ങളിലെല്ലാം ആരോഗ്യവകുപ്പിന്റെ ഹെൽത്തി കേരള അന്വേഷണം നടത്തും.
കഴിഞ്ഞ ദിവസങ്ങളിൽ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് പരിശോധന നടത്തിയത് . തുടർന്നുള്ള ദിവസങ്ങളിൽ പരിശോധന വ്യാപകമാക്കും . 1023 ടീമുകളായി 4404 പേര്‍ 14905 ഭക്ഷണശാലകളും കടകളും പരിശോധിച്ചു. 24 സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുകയും 2153 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 1,67,400 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. 615 സ്ഥാപനങ്ങള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതായും 179 സ്ഥാപനങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം ഉള്ളതായും സംഘം കണ്ടെത്തി.
ആരോഗ്യവകുപ്പിലെ പൊതുജനാരോഗ്യവിഭാഗത്തിനാണ് 'ഹെല്‍ത്തി കേരളയുടെ ചുമതലയുള്ളത്. ഓണത്തിന് പരിശോധന കർശനമാക്കണം എന്നും നിർദ്ദേശം ഉണ്ട് .
Post your comments