മഞ്ചേരി: സങ്കീർണ്ണമായ ശസ്ത്രക്രിയകളുടെ ശരിയായ ചെലവ് നിശ്ചയിക്കുവാൻ സർക്കാർ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തി.
അവയവ മാറ്റിവെക്കല്‍, ഹൃദയത്തില്‍ കൃത്രിമ വാല്‍വ് ഘടിപ്പിക്കല്‍, ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്), ആന്‍ജിയോപ്ളാസ്റ്റി, എന്നീ ശസ്ത്രക്രിയകള്‍ക്കുള്ള നിരക്കാണ് സമിതി പുനഃ പരിശോധിക്കുക.
ഇത്തരത്തിലുള്ള ശസ്ത്രക്രിയയുടെ പേരിൽ സ്വകാര്യ ആശുപത്രികൾ രോഗികളിൽ നിന്ന് അമിതമായി ഫീസ് ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഈ തീരുമാനം.
വിദഗ്‌ധ ഡോക്ടർമാർ അടങ്ങിയ സംഘം സങ്കീർണ്ണമായ ശസ്ത്രക്രിയയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും . ശസ്ത്രക്രിയകളുടെ ചെലവ് പരിശോധിക്കുക, ഇത്തരം ശസ്ത്രക്രിയകളുടെ ചെലവ് കണക്കാക്കുന്ന വിധം, ഈ മേഖലയിലെ ചൂഷണങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. ഡി. നാരായണന്‍, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. ജേക്കബ് തോമസ്, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ ഹൃദ്രോഗ വിഭാഗം പ്രൊഫസര്‍ ഡോ. ജോര്‍ജ് കോശി, കോട്ടയം ഗവ. മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ സര്‍ജറി വിഭാഗം തലവന്‍ ഡോ. ടി.കെ. ജയകുമാര്‍, കാസര്‍കോട് ഗവ. കോളേജിലെ ഇക്കണോമിക്സ് വിഭാഗം മേധാവി പ്രൊഫ. ഹരി കുറുപ്പ്, സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്‍റര്‍ മുന്‍ കണ്‍സല്‍ട്ടന്‍റ് അരുണ്‍ ബി. നായര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
Post your comments