കോട്ടയം : റബ്ബർ കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കി മലേഷ്യൻ റബ്ബർ ഇന്ത്യൻ വിപണിയിൽ. നികുതി ഇല്ലാതെയും, നികുതി ഇളവോടെയും മലേഷ്യയിൽ നിന്ന് റബ്ബർ ഉൽപ്പന്നങ്ങൾ ആവശ്യാനുസരണം വിപണിയിൽ ഇറക്കുമതി ചെയ്യുവാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചു. ഈ മാസം 30 ഓടെ കരാർ പ്രാബല്യത്തിൽ വരും. കേന്ദ്രത്തിന്റെ ഈ നീക്കം കേരളത്തിലെ റബ്ബർ കർഷകരെ പ്രതികൂലമായി ബാധിക്കും.
നിലവിൽ 20 ശതമാനം നികുതിയുള്ള ടയർ ഉൽപ്പന്നങ്ങൾക്കും കാർഷിക ഉൽപ്പന്നങ്ങൾക്കും ഇനി മുതൽ അഞ്ച് ശതമാനം നികുതി നൽകി ഇറക്കുമതി നടത്താവുന്നതാണ്. റബ്ബർ ഷീറ്റുകൾ,സിന്തറ്റിക് റബ്ബർ ഉൽപ്പന്നങ്ങൾ, സ്ക്രാപ്പ് റബ്ബർ, പൈപ്പുകൾ, ഗർഭനിരോധന ഉറകൾ, സർജിക്കൽ ഗ്ലൗസ്, ട്യൂബുകൾ, കൺവെയർ ബെൽറ്റുകൾ, സ്പോർട്സ് ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി പൂർണ്ണമായും നികുതിരഹിതമാകും.
ആസിയാൻ കരാറിന്റെ ഭാഗമായി രണ്ട് വർഷം മുൻപ് ആസിയാൻ രാജ്യങ്ങളിൽ നിന്ന് ഉള്ള 73 റബ്ബർ ഉൽപ്പന്നങ്ങൾ നികുതിരഹിതമാക്കിയിരുന്നു.
Post your comments