തിരുവനന്തപുരം : സംസ്ഥാനത്തെ നാലു പ്രമുഖ കറിപൗഡർ നിർമ്മാണ കമ്പനികൾക്ക് ഗുണനിലവാരം മെച്ചപ്പെടുത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നോട്ടീസ്. രണ്ട് കമ്പനികളിൽ നിന്ന് 25,000 രൂപ പിഴയും ഈടാക്കി .
വിപണിയിൽ ലഭിക്കുന്ന മുളക്പൊടി, മല്ലിപൊടി, മഞ്ഞൾപൊടി, മൈദ, ഗോതമ്പ്, ആട്ട തുടങ്ങിയവയിൽ മായം കലരുന്നുണ്ടെന്നും ഗുണനിലവാരം ഇല്ലായെന്നുമുള്ള പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജയുടെ പ്രത്യേക നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന.
17 വൻകിട സ്ഥാപനങ്ങളിലായിട്ടായിരുന്നു പരിശോധന നടന്നത്.കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ജി.ആർ.ഗോകുൽ നിർദ്ദേശം നൽകി. എന്നാൽ ഏതെല്ലാം കമ്പനികൾക്കാണ് നോട്ടീസും, പിഴയും ലഭിച്ചത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന കറിപൗഡറുകളുടെയും, ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാൻ തിരുവനന്തപുരം അസി. ഫുഡ് സേഫ്റ്റി കമ്മീഷണര്‍ സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപ്പെടുത്തി.
Post your comments