ദോഹ : ഇനി മരുന്നിനായി അമിത രൂപ മാറ്റി വയ്യക്കണ്ട. ഏപ്രിൽ 17 ഓടെ 76 വിഭാഗത്തിപ്പെട്ട 400 മരുന്നുകളുടെ വിലയാണ് കുറയുന്നത്. ജിസിസിയിലെ മരുന്ന് വില ഏകീകരിക്കുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് ഇത് നടപ്പാക്കുന്നത്. വില കുറയുന്നതിൽ ഏറെയും ജനങ്ങളുടെ നിത്യ ജീവിതത്തിൽ ആവശ്യമായ മരുന്നുകൾക്കാണ്. പ്രധാനമായും ത്വക് രോഗം, പ്രമേഹം, രക്‌തസമ്മർദം തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകളാണ് ഇവയിൽ ഉൾപ്പെട്ടിരിക്കുന്നത്.
അഞ്ച് ശതമാനം മുതൽ 80 ശതമാനം വരെയാണ് വില കുറയുക. ഖത്തർ സർക്കാരാണ് മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. അതിനാൽ ഒരു മരുന്ന് രാജ്യത്ത് എവിടെ നിന്നും വാങ്ങിയാലും ഒരേ വില തന്നെയായിരിക്കും.
അയൽരാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് അനധികൃതമായി ഒഴുകിയെത്തുന്ന മരുന്നുകൾക്ക് മേൽ കൂച്ചുവിലങ്ങ് ഇടാൻ ഈ വിലക്കുറവ് ഏറെ സഹായിക്കുമെന്ന് ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്‌ടർ ഡോ. അയിഷ ഇബ്രാഹിം അൽ അൻസാരി അറിയിച്ചു.
2014 സെപ്റ്റംബർ മുതൽ മുന്ന് ഘട്ടങ്ങളായി മരുന്നുകളുടെ വില കുറച്ചു. ഇപ്പോൾ ഇത് നാലാം ഘട്ടത്തിലാണ് എത്തി നിൽക്കുന്നത്. ഇതിനോടകം 4600 മരുന്നുകളിൽ 2873 എണ്ണത്തിന്റെ വിലയാണ് കുറച്ചിരിക്കുന്നത്. ആസ്‌പിരിന്റെ വില (100എംജി, 30 എണ്ണം) 10 റിയാലിൽ നിന്ന് 3.75 റിയാലായും പനാഡോളിന്റെ വില 7.50 റിയാലിൽ നിന്ന് 5.50 ആയും വയാഗ്രയ്‌ക്ക് 474.25 റിയാലിൽ നിന്ന് 309.25 റിയാലായും വില കുറഞ്ഞു.
Post your comments