ന്യൂഡൽഹി : കെട്ടിട നിർമ്മാണ മേഖലയ്ക്ക് കൂടുതൽ ഉണർവേകാനായി അവതരിപ്പിക്കപ്പെട്ട റിയൽ എസ്റ്റേറ്റ് ബിൽ രാജ്യസഭ പാസാക്കി. ഈ ബില്ലിലുടെ ഉപഭോക്താക്കളെ പരിരക്ഷിക്കാനും, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോരിറ്റി രൂപീകരിക്കുക വഴി ശക്തമായ വ്യവസ്ഥകളിലൂടെ ഈ മേഖലയിൽ കൂടുതൽ സുതാര്യതകൊണ്ടു വരാനും സാധിക്കുമെന്ന് കെട്ടിട നിർമ്മാതാക്കളും ഉപദേശകരും അഭിപ്രായപ്പെട്ടു.
ബിൽ പ്രകാരം കെട്ടിട നിർമ്മാണ പദ്ധതിക്ക് ആവശ്യമായ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂ. ഉപഭോക്താക്കളുടെ അനുവാദം ഇല്ലാതെ നേരത്തെ നിശ്ചയിച്ച പ്ലാനിൽ യാതൊരു മാറ്റവും വരുത്താൻ പാടുള്ളതല്ല . കെട്ടിട നിർമ്മാണത്തിന്റെ 70 ശതമാനം തുക ബാങ്കിൽ പ്രത്യേക അക്കൗണ്ടിൽ നിക്ഷേപിക്കണം. ഈ തുക നിർമ്മാണത്തിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. മുൻപ് ഈ തുക 50 ശതമാനത്തിൽ താഴെയായിരുന്നു.
ഫാസ്റ്റ്ട്രാക്ക് പ്രക്രിയയിലുടെ നിർമ്മാണാവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കപ്പെടും. 500 സ്ക്വയർഫീറ്റ് വിസ്തീർണ്ണം വരുന്ന പാർപ്പിടങ്ങളോ എട്ട് ഫ്ലാറ്റുകളോ റെഗുലേറ്ററി അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം. എന്നാൽ മുൻപ് 1000 സ്ക്വയർഫീറ്റ് വീസ്തീർണ്ണം വരുന്നവയ്ക്ക് മാത്രം രജിസ്റ്റർ ചെയ്താൽ മതിയായിരുന്നു.
കൂടാതെ, നിർമ്മാണം പുർത്തിയായി അഞ്ച് വർഷത്തിനുള്ളിൽ കെട്ടിടത്തിന് കേടുപാടുകൾ ഉണ്ടായാൽ കമ്പനിക്കായിരിക്കും പുർണ്ണ ഉത്തരവദിത്വം. നിർമാണത്തിൽ കാലതാമസം വരുത്തിയാൽ കമ്പനിയിൽ നിന്ന് പിഴ ഇടാക്കുന്നതാണ്, തുടങ്ങിയ കാര്യങ്ങളാണ് ബില്ലിൽ പ്രധാനമായി പരാമർശിച്ചിട്ടുള്ളത്.
Post your comments